കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗവരദന്‍, മൌനത്തിനപ്പുറത്തേക്ക് ... എന്നീ പുസ്തകങ്ങള്‍ orders@nbpublication.com എന്ന മെയില്‍ ഐ ഡി യില്‍ ഇന്ത്യയിലെ നിങ്ങളുടെ വിലാസം അയച്ചു തന്നാല്‍ പുസ്തകം VPP ആയി അയക്കുന്നതായിരിക്കും. (VPP ചാര്‍ജ് പുറമേ )

.

സൈബര്‍ ശബ്ദം പ്രകമ്പനമായി

അറബിക്കടലിന്റെ റാണിയെ പ്രകമ്പനം കൊള്ളിച്ചു സൈബര്‍ കൂട്ടായ്മയുടെ ശബ്ദം :

സൈബര്‍ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ്‌ ,ഫേസ് ബുക്ക്‌ , ഗൂഗിള്‍ ബസ്സ്‌ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ചത്. നവംബര്‍ 25 നു വൈകിട്ട് ആറുമണിക്ക് അറബിക്കടലിന്റെ മടിത്തട്ടായ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന
അറുന്നൂറോളം പേര്‍ യുവാക്കള്‍ കായലോളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അവര്‍ ഒത്തൊരുമയോടെ കത്തിച്ച മെഴുകുതിരി വെട്ടത്തിലൂടെ ഉറക്കം നടിക്കുന്ന അധികാര - നീതി ന്യായ മേലാളന്മാരുടെ മനസ്സിലേക്ക് ഒരു തരി വെളിച്ചം പകരുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.





മറൈന്‍ ഡ്രൈവ് വാക് വേ തുടങ്ങുന്നിടത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിലാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ,ബഹുമാനപ്പെട്ട എറണാകുളം എം എല്‍ എ ഹൈബി ഈഡെന്‍ , സിനിമാതാരം റിമ കല്ലുങ്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തിന്‌ സ്വാഗതം പറഞ്ഞത് സൈബര്‍ കൂട്ടായ്മയിലൂടെ ഉണ്ടായ സംഘാടക സമിതിയിലെ ശ്രീ രാജു നായര്‍ ആയിരുന്നു. രണ്ടു വര്‍ഷം മുന്‍പുതന്നെ 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനം എഴുതി നമ്മുടെ ബൂലോകം ബ്ലോഗ്‌ പോര്‍ട്ടലിലൂടെ സൈബര്‍ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രന്‍ യോഗത്തിന്റെ അധ്യക്ഷ പദം അലങ്കരിച്ചു . ജസ്റ്റിസ് ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊണ്ണൂറ്റി ഏഴാം വയസ്സിലും ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയോടെയാണ് ശ്രീ കൃഷ്ണയ്യര്‍ യുവാക്കളുടെ ഈ സംരംഭത്തോട് പ്രതികരിച്ചത്. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം എം എല്‍ എ ശ്രീ ഹൈബി ഈഡെന്‍ , അഭിനേത്രി റീമാ കല്ലുങ്കല്‍ അഡ്വക്കേറ്റ് ശ്രീ മജ്‌നു കോമത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീ കൃഷ്ണയ്യര്‍ റീമ കല്ലുങ്കലിനും ഹൈബി ഈഡനുമായി പകര്‍ന്നു കൊടുത്ത വെളിച്ചം ആയിരത്തോളം വരുന്ന യുവാക്കള്‍ ഹൃദയത്തോട് ചേര്‍ത്ത് ഏറ്റുവാങ്ങികൊണ്ട് മറൈന്‍ ഡ്രൈവ് വാക്ക് വെയില്‍ അണിനിരന്നു . വീ വാണ്ട്‌ ന്യൂ ഡാം എന്ന മുദ്രാവാക്യം യുവാക്കളുടെ ആവേശമായി മാറി. തുടര്‍ന്ന് ജാഥയായി നീങ്ങിയ യുവാക്കള്‍ മഴവില്‍ പാലത്തില്‍ ഒത്തു കൂടി തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവന് ഹാനി ആയേക്കാവുന്ന മുല്ലപ്പെരുയാര്‍ ഡാം പുനര്‍നിര്‍മ്മിക്കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ജി സി ഡി എ ഷോപ്പിങ് കോമ്പ്ലെക്സ് വഴി ഷണ്മുഖം റോഡിലൂടെ നടന്ന ജാഥ വീണ്ടും സമ്മേളന സ്ഥലത്ത് ഒത്തു കൂടി സമാപന സമ്മേളനത്തോടെ പിരിഞ്ഞു. സംഘാടക സമിതിയിലെ ഷോണ്‍, ലക്ഷ്മി എന്നിവര്‍ സിങ്കിങ് കേരള മൂവ്മെന്റിന് സഹായം നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് യോഗനടപടികള്‍ അവസാനിപ്പിച്ചു. ഈ കൂട്ടായ്മയുടെ അടുത്ത പരിപാടി ഡിസംബര്‍ നാലിന് പാലാരിവട്ടം ബൈ പാസ്സില്‍ നിന്നും എറണാകുളം മറൈന്‍ ഡ്രൈവ് വരെ നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

വെറും മൂന്നു ദിവസത്തെ തയ്യാറെടുപ്പ് കൊണ്ടാണ് ഈ പദ്ധതി വന്‍ വിജയമാക്കി തീര്‍ത്തത് . അതിനായി പ്രവര്‍ത്തിച്ച സുമനസ്സുകലായ ലക്ഷ്മി അതുല്‍, ചന്ദ്ര ലേഖ ,സന്ധ്യ, ജയേഷ്, ഷോണ്‍, രാജു നായര്‍ , ദിലീപ് വേണുഗോപാല്‍, സിന്‍സിയര്‍ എന്നിവര്‍ക്ക് അകമഴിഞ്ഞ നന്ദി സൈബര്‍ ലോകത്തിനു വേണ്ടി നമ്മുടെ ബൂലോകം അര്‍പ്പിക്കുന്നു.


രണ്ടു വര്ഷം മുന്‍പ് 2009 ല്‍ ആണ് നമ്മുടെ ബൂലോകം ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ നിരക്ഷരന്റെ നേതൃത്വത്തില്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്‍ ആരംഭിച്ചത്. 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനത്തില്‍ ഉപയോഗപ്പെടുത്തിയ ബ്ലോഗര്‍ പാച്ചു സാഹസികമായി എടുത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തികളുടെ ഫോട്ടോകളിലൂടെയാണ് സൈബര്‍ ലോകം ആ ഭീകരതയെ ആദ്യമായി അടുത്തറിയുന്നത്. തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് ഈ ലേഖനം പരിഭാഷപ്പെടുത്തുകയും മെയില്‍ ഫോര്‍വേര്‍ഡുകളായി അയക്കപ്പെടുകയും ചെയ്തു. കാമ്പെയിന്‍ സജീവമായി തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ബൂലോകത്തിന്റെ നേതൃത്വത്തില്‍ നിരക്ഷരന്‍ എഡിറ്റര്‍ ആയി റീ ബില്ഡ് ഡാം എന്ന മറ്റൊരു ബ്ലോഗ്‌ തുടങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നല്‍കുക എന്നതിനപ്പുറം ഒരു വാര്‍ത്താ ആര്‍ക്കൈവ് ആയും ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയും നാള്‍ ഇതുവരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ ബ്ലോഗര്‍ നന്ദന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും തങ്ങളുടെ ബ്ലോഗുകളില്‍ അവ പ്രദര്‍ശിപ്പിച്ചു ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . റീ ബില്ഡ് ഡാം ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്നത് പകല്‍‌കിനാവന്‍ എന്ന ഷിജു ബഷീര്‍ ആണ് . ഏവരെയും നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കട്ടെ. കാമ്പെയ്നിങ്ങിന്റെ ഭാഗമായി നിരക്ഷരനോടൊപ്പം നമ്മുടെ ബൂലോകം പബ്ലിഷേര്‍ ജോ ജോഹര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഹരീഷ് , വിനോദ് എന്നിവര്‍ ചേര്‍ന്നു വര്‍ഷങ്ങളായി ഈ ആവശ്യത്തിനു വേണ്ടി സമരം നടത്തിവരുന്ന ചാപ്പാത്തു ഗ്രാമത്തില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു പന്തലില്‍ ഇരിക്കുകയും അവിടെ ഈ ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോഗോ തന്നെ അല്‍പ്പം രൂപ മാറ്റം വരുത്തിയാണ് സൈബര്‍ പ്രചാരണ പരിപാടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

നാളുകള്‍ കഴിഞ്ഞു. ബ്ലോഗ്‌ സജീവമാല്ലാതാകുകയും ഫേസ് ബുക്കിലേക്ക് ആളുകള്‍ ചേക്കേറുകയും ചെയ്തപ്പോള്‍ ഈ സമര പരിപാടിയോട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു സൈബര്‍ മലയാളികള്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരക്ഷരന്റെ നേതൃത്വത്തില്‍ ഈ കൂട്ടായ്മകളെ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിച്ചു ഭൂലോകത്തിലെക്കിറങ്ങി പ്രതികരിക്കുകയാണ് ചെയ്തത്. വളരെ വലിയ ഒരു മാധ്യമ ശ്രദ്ധ ഈ അവസരത്തില്‍ ഈ പരിപാടിക്ക് ലഭിച്ചു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

ഈ പരിപാടിയോട് സഹകരിച്ച ഏവര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ നന്ദി.

ജീവിക്കുവാനുള്ള തത്രപ്പാടിനിടയില്‍, ഒഴുക്കില്‍ പെട്ടുപോയേക്കാവുന്ന സ്വജീവിതവും സഹജീവിതങ്ങളും രക്ഷപ്പെടണമെന്ന ആഗ്രഹവുമായി തൊഴിലിടങ്ങളില്‍ നിന്നും ബാഗുകളും തൂക്കി മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ ഈ തലമുറയുടെ പ്രതിനിധികളേ.. നിങ്ങളാണ് ശരി..!! നിങ്ങള്‍ തെളിയിച്ച ഈ മെഴുകിതിരി വെട്ടം കേരളത്തിലെ ജനങ്ങള്‍ നാളെയേറ്റെടുത്തേക്കും.. ഒരു ഡാമിന്റെ പേരില്‍.. ഒരു നാട്ടിലെ ജനതയുടെ പേരില്‍ ഇത് വരെ കാണാത്ത വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നെങ്കില്‍ - തീര്‍ച്ചയായും തൊട്ടപ്പുറത്തെ വീട്ടിലെ സുഖമില്ലാത്ത ചേട്ടനെ തിരിഞ്ഞു നോക്കാത്തവരെന്നും പട്ടിണി പാവങ്ങളോട് മുഖം തിരിച്ചിട്ട് അവരുടെ ഫോട്ടോകളില്‍ ലൈക്ക് അടിക്കുകയും കമന്റിടുകയും ചെയ്യുന്നവരെന്നുമുള്ള - അറിവില്ലായ്മയുടെ ജല്പനങ്ങള്‍ പുലമ്പുന്നവര്‍ക്ക് നേരെ നിങ്ങള്‍ക്കിനി ശക്തമായി പ്രതികരിക്കാം. “35 ലക്ഷത്തിനു മേല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു. ആ കൈത്തിരി വെട്ടത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുവാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ നിന്നും കെടുത്താതെ നോക്കുക. ഒരു പക്ഷെ ഇനിയും നാളെകളില്‍ നിങ്ങളുടെ വീരസാഹികതകള്‍ , കവലപ്രസംഗങ്ങള്‍, ഭാവനാസൃഷ്ടികള്‍, പരിസ്ഥിതി വാദങ്ങള്‍ ഒക്കെ ശ്രവിക്കാന്‍ ഇവിടെ ഈ മണ്ണില്‍ ആള്‍ വാസമുണ്ടാവണമെങ്കില്‍ ഒന്നുകില്‍ ഞങ്ങളോടൊത്ത് അണിചേരൂ.. അതല്ലെങ്കില്‍ ദയവ് ചെയ്ത് ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കാതിരിക്കുക

സത്യത്തില്‍ ഈ വെര്‍ച്ചല്‍ മീഡിയയുടെ ഒരു ഭാഗമായതില്‍ ഒട്ടേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇന്ന് വൈകുന്നേരം 5.30 മണിമുതല്‍ 8 മണിവരെ. അത്രയേറെ ആസ്വദിച്ചായിരുന്നു എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ സൈബര്‍ എഴുത്തിടങ്ങളില്‍ തളക്കപ്പെട്ട യുവജനതയുടെ ആവേശം. ഞങ്ങള്‍ ആവേശം കൊണ്ടത് പരസ്പരമുള്ള പുകഴ്തലുകളിലെ ലൈകുകളിലോ കമന്റുകളിലോ ചിറ്റ്ചാറ്റിലോ ആയിരുന്നില്ല. മറിച്ച് ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഓര്‍ത്തായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലോഗ്, ബസ്സ്, ഫെയ്ബുക്ക് എന്നിവിടങ്ങളിലായി ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വന്ന Save Sinking Kerala എന്ന മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു. ഇത് വരെ കാണാത്തവര്‍ വീ വാന്‍ഡ് ന്യൂ ഡാം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ (അതോ മുറവിളിയോ) അണിനിരന്നതില്‍ നിന്നും ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.

പ്രമുഖരുടെ പ്രസംഗങ്ങളില്‍ നിന്നും :

സംഘാടക സമിതി അംഗം : രാജു നായര്‍
ഇത് മരണത്തിനു മുന്നിലുള്ള അവസാനത്തെ കരച്ചില്‍ ആണ്. മലയാളികളുടെ ജീവിക്കാന്‍ വേണ്ടിയുള്ള വികാരം സര്‍ക്കാരും തമിഴ്നാടും കേള്‍ക്കുന്നില്ല. സൈബര്‍ കൂട്ടായ്മയുടെ ശബ്ദം വിര്‍ച്വല്‍ ലോകത്ത് നിന്നും തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അടിയന്തിരമായി അധികാര വര്‍ഗ്ഗം ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തമിഴര്‍ക്കു വെള്ളം കൊടുത്തോട്ടെ, പക്ഷെ പുതിയ ഡാം വേണം എന്ന് തന്നെയാണ് നമ്മുടെ ആവാശ്യം. ഈ ആവശ്യംമാത്രം മുന്‍ നിര്‍ത്തിയാണ് ഇന്ന് ഇവിടെ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അദ്ധ്യക്ഷന്‍ : മനോജ്‌ രവീന്ദ്രന്‍ ( നിരക്ഷരന്‍ )

ഓണ്‍ ലൈന്‍ മീഡിയകള്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് അത്യധികം വ്യാകുലപ്പെടുന്നുള്ളൂ. മറ്റു ചെറിയ ചെറിയ വിഷയങ്ങള്‍ക്ക്‌ പോലും റോഡിലിറങ്ങുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും പക്ഷിക്കും മൃഗങ്ങള്‍ക്കും മരത്തിനും മണലിനും വേണ്ടി ഘോരാഘോരം പ്രസംഗിക്കുമ്പോളും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. ഇവിടെ മനുഷ്യ ജീവിതങ്ങള്‍ക്ക് അധികാര വര്‍ഗ്ഗവും നീതിന്യായ വ്യവസ്ഥയും ഒട്ടും വില കല്‍പ്പിക്കുന്നില്ല . തമിഴ് നാടിനു വെള്ളം കൊടുക്കേണ്ട എന്ന് കേരളം പറയുന്നില്ല. മറിച്ച് നമുക്ക് ജീവിക്കണം എന്നേ പറയുന്നുള്ളൂ. ഇത് കോടതിക്ക് പുറത്തു രമ്യമായി തീര്‍ക്കുക. ഈ പ്രതികരണത്തിലൂടെ ഈ ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം .

ഉദ്ഘാടകന്‍ : ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ :

കേരളം നശിക്കുകയാണ്. നമ്മെ രക്ഷിക്കുവാന്‍ ഡല്‍ഹി വരില്ല. അതിനു നാം തന്നെ തുനിഞ്ഞിറങ്ങണം. എനിക്ക് 97 വയസ്സായി എന്നെക്കാള്‍ പ്രായമുള്ള; അരക്ഷിതാവസ്തയിലുള്ള ഡാം ആണിത്. കേരള ജനങ്ങളെ നിങ്ങള്‍ ഉണരുക. ധീരമായി മുന്നോട്ടു പോകുക. റിയോ കരാര്‍ പ്രകാരം, 116 കൊല്ലം പഴക്കമുള്ള ഈ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഉണരൂ പ്രധാന മന്ത്രി ഉണരൂ...ഇവിടെ കത്തിക്കുന്ന ഈ തിരികളിലൂടെ നിങ്ങളുടെ മനസ്സിലുകളിലും ജനങ്ങളുടെ മനസ്സിലും ഈ വിഷയത്തിന്റെ ഭീകരതയെക്കുറിച്ച് വെളിച്ചം വിതറാന്‍ യുവാക്കളുടെ സംരംഭം കാരണമാകട്ടെ. ശക്തമായി തന്നെ പ്രതികരിക്കൂ.

ആശംസകള്‍ : ഹൈബി ഈഡെന്‍

സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നിന്നുമുണ്ടായ ഈ കൂട്ടായ്മ തികച്ചു വലിയ ഒരു സംരംഭം തന്നെയാണ് . യുവാക്കള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അടിമകളാണെന്നും അവര്‍ ഒന്നിനോടും പ്രതികരിക്കുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍. ഈ വിഷയത്തില്‍ രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം. ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ആശംസകള്‍ : അഡ്വക്കേറ്റ് മജ്‌നു കോമത്ത്

ഇന്ത്യ എന്ന വികാരമാണ് നമ്മുടേത്‌ . അല്ലാതെ തമിഴര്‍ കേരളീയര്‍ എന്നല്ല. 32 വര്‍ഷം ഗോശ്രീ പാലങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എളിയ സംഭാവനകള്‍ ചെയ്യുവാന്‍ എനിക്ക് കഴിഞ്ഞു. ആ പാലങ്ങള്‍ 2006 ഇല്‍ യാദാര്‍ത്ഥ്യമായി. അതേ 2006 ല്‍ തന്നെയാണ് സുനാമി വന്നത്. അന്ന് പാലം ഉണ്ടായത് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രക്ഷപെട്ടത്. അപകടം ഏതു നിമിഷവും സംഭവിക്കാം. അതിന് ബദല്‍ സം‌വിധാനങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമിക്കണം. ഈ മൂവ്മെന്റ് വഴി ഒന്നും രണ്ടുമല്ല, 35 ലക്ഷം ജീവനുകള്‍ക്ക് വേണ്ടിയാണ് സൈബര്‍ ലോകത്തെ ഈ കൂട്ടായ്മ ഇന്നിവിടെ പ്രതികരിച്ചിരിക്കുന്നത്. എല്ലാ പിന്തുണയും നല്‍കുന്നു.

ആശംസകള്‍ : റിമ കല്ലുങ്കല്‍

ട്വിറ്റര്‍, ഫേയ്സ്‌ബുക്ക് , മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഒരു ജനതയുടെ ജീവിതം രക്ഷിക്കാന്‍ ഇവിടെ കൂടിയ ഏവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടാതും അവര്‍ക്ക് വിവരം പകര്‍ന്നു നല്‍കേണ്ടതും നാം യുവാക്കളാണ്. ഈ മൂവ്മെന്റിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സിനി ആക്ട്രസെന്ന നിലയില്‍ എനിക്ക് ഈ വിഷയത്തില്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ഭാവിയിലേക്കും ഞാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ചടങ്ങുകള്‍ക്ക് ഷോണ്‍ നന്ദി പറഞ്ഞതോടെ മറൈന്‍ ഡ്രൈവ് വാക്‌വേയിലൂടെ ഒരു നാടിന്റെ രക്ഷക്കായി കേണുകൊണ്ട് ഒരു യുവത മെഴുകുതിരികളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു.

ബൂലോകത്തെ പ്രതിനിധീകരിച്ച് നിരക്ഷരന്‍, ജോഹര്‍, ഡോക്ടര്‍ ജയന്‍ ഏവൂര്‍, കാര്‍ട്ടൂണിസ്റ്റ് സജീവ്, മത്താപ്പ്, പാക്കരന്‍, കോവാലന്‍, വേദവ്യാസന്‍, മണികണ്ഠന്‍, ദിമിത്രേവ്, അനൂപ് മോഹന്‍ എന്നിവരോടൊപ്പം ഞാനും ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. നന്ദി.. ഇതിന്റെ സംഘാടകര്‍ക്ക്..

Above Photo By : Jipson Sikhera , Times of India










































റിപ്പോര്‍ട്ട് : മനോരാജ്
ഫോട്ടോ : ജോ ജോഹര്‍



Share/Bookmark

72 comments:

jayanEvoor November 25, 2011 10:49 PM  

സേവ് മുല്ലപ്പെരിയാർ ക്യാമ്പെയ്ൻ ആർക്കെങ്കിലും എതിരെയുള്ള അലമുറയോ,മുറവിളിയോ അല്ല. മറിച്ച് പ്രാണഭീതിയിൽ നിന്നുയിർക്കൊണ്ട് രോദനമാണ്.

ഈ സൈബർ കൂട്ടായ്മയിലൂടെ കാണേണ്ടവർ കൺ തുറക്കും എന്നും, കേൾക്കേണ്ടവർ കാതു കൂർപ്പിക്കും എന്നും കരുതാം.


“തമിഴനും വെള്ളം; മലയാളിക്കു സുരക്ഷ” അതാവട്ടെ നമ്മുടെ മുദ്രാവാക്യം.

K@nn(())raan*കണ്ണൂരാന്‍! November 25, 2011 11:08 PM  

ഷേവ്‌ തമിഴ്നാട്
ഷെയിം ഓണ്‍ യു പൊളിറ്റ്ക്സ്
സേവ് കേരള!

(വിപ്ലവാഭിവാദ്യങ്ങള്‍ )

വേദ വ്യാസന്‍ (Rakesh R) November 25, 2011 11:11 PM  

അവിടെക്കൂടിയവരുടെ ആവേശം ശരിയ്ക്കും ഒരു അണക്കെട്ടിനും തടയാനാകത്തതായിരുന്നു. മറൈന്‍ഡ്രൈവിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളിയും :)

അനില്‍@ബ്ലോഗ് // anil November 25, 2011 11:33 PM  

ഇതൊരു പുതിയ സൈബർ ലോക സംസ്കാരത്തിന്റെ തുടക്കമാവട്ടെ എന്ന് ആശിക്കുന്നു. കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും ഇത്തരം ഒരു മൂവ്മെന്റിലേക്കുള്ള പുരോഗനം തീർച്ചയായും അഭിനന്ദനാർഹമാണ്. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു.

krish | കൃഷ് November 25, 2011 11:35 PM  

ഓൺലൈൻ വിർച്ച്വൽ മൂവ്മെന്റിൽ നിന്നും തെരുവിലേക്കുള്ള ആദ്യചുവടുവെയ്പ്പ് വിജയകരമാക്കിയതിൽ അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള കൂട്ടായ്മകൾ തെരുവിലേക്കിറങ്ങേണ്ടിയിരിക്കുന്നു.

അധികാരികളേ, നേതാക്കളേ, സിനി സൂപ്പർ സ്റ്റാറുകളേ ഉണരൂ. വല്ല അത്യാഹിതവും സംഭവിച്ചാൽ, ഒന്നുമില്ലെങ്കിലും, കൊടിപിടിക്കാനും ജാഥക്കും വോട്ടുചെയ്യാനും എന്തിനു സിനിമ കാണാൻ പോലും ആ പ്രദേശങ്ങളിൽ ആളുവേണ്ടേ?

Odiyan/ഒടിയന്‍ November 25, 2011 11:44 PM  

" നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും..

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ ,ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........

ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക

അനില്‍ഫില്‍ (തോമാ) November 25, 2011 11:57 PM  

http://anilphil.blogspot.com/2011/11/blog-post_21.html

അനില്‍ഫില്‍ (തോമാ) November 26, 2011 12:02 AM  

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അടുത്ത് പരാതിയുമായി പോവുകയല്ല ഇന്ത്യക്കാരെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജനങ്ങള്‍ക്കിടയില്‍ കൂട്ടമരണം വിതച്ചേക്കാവുന്ന ഒരു അണക്കെട്ട് നിലനില്‍ക്കുന്ന ഓരോ ദിവസവും അപകടാവസ്ഥ അധികരിക്കുന്നു. ഇതു മുന്‍കൂട്ടി കണ്ടറിയാത്തവരല്ല രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമിരുന്നു ഭരിക്കുന്നത്.


മുല്ലപ്പെരിയാര്‍ പൊളിക്കാന്‍ എതിര്‍പ്പുള്ളവരെ കുടുംബസമേതം അണക്കെട്ടിനോടു ചേര്‍ന്ന് കേരള അതിര്‍ത്തിയില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കുക. അവരും കുടുംബങ്ങളും ആദ്യം ഒഴുകിപ്പോകട്ടെ. അവിടെ തീരും എല്ലാ പ്രശ്‌നവും.

കുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാ​രുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരായ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ അവന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.

രമേശ്‌ അരൂര്‍ November 26, 2011 12:11 AM  

മനസുകൊണ്ട് ഞാനും അവിടെയുണ്ടായിരുന്നു ..ചൂടോടെ വിവരങ്ങള്‍ പങ്കുവച്ച മനോരാജിനു അഭിനന്ദനം ...:)

MANIKANDAN [ മണികണ്ഠൻ ] November 26, 2011 2:22 AM  

കൃത്യസമയത്ത് അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല എന്നതിൽ വിഷമമുണ്ട്. പുതിയ ഡാമിനു വേണ്ടിയുള്ള ശബ്ദം ഇത്രയും ഗംഭീരമായി എത്തിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കൂടുതൽ ശക്തമായ നടപടികൾക്കും സമ്മർദ്ദങ്ങൾക്കും ഇത്തരം പ്രതിക്ഷേധങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കും എന്ന് കരുതാം.

Manju Manoj November 26, 2011 4:44 AM  

ഇതൊരു അത്ഭുതകരമായ മൂവ്മെന്റ് തന്നെ.. ഈ ആവേശം കെടാതെ സൂക്ഷിക്കാന്‍ ആകട്ടെ... മനസ്സ് കൊണ്ട് എല്ലാത്തിലും പങ്കാളി ആവുന്നു ഞാന്‍..

Manoj മനോജ് November 26, 2011 5:29 AM  

കൂട്ടായ്മയ്ക്ക് എല്ലാ വിധ അഭിനന്ദനങ്ങളും...

എന്നാല്‍‌.....

"ഓണ്‍ ലൈന്‍ മീഡിയകള്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് അത്യധികം വ്യാകുലപ്പെടുന്നുള്ളൂ. മറ്റു ചെറിയ ചെറിയ വിഷയങ്ങള്‍ക്ക്‌ പോലും റോഡിലിറങ്ങുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും പക്ഷിക്കും മൃഗങ്ങള്‍ക്കും മരത്തിനും മണലിനും വേണ്ടി ഘോരാഘോരം പ്രസംഗിക്കുമ്പോളും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല."

നിരക്ഷരനോട് ബഹുമാനമായിരുന്നു ഇത് വായിക്കുന്നത് വരെ... നിങ്ങളേക്കാള്‍ മുന്‍പ് 2009 മുതല്‍ ബ്ലോഗില്‍ ഈ വിഷയവുമായി സജീവമാണ് നിരക്ഷരന്‍ എന്ന് എഫ്.ബി.യില്‍ പലരുടെയും സ്റ്റാറ്റസ്സില്‍ കുറിക്കുമ്പോള്‍ അഭിമാനമായിരുന്നു... പക്ഷേ മുകളില്‍ പറഞ്ഞ വാക്കുകള്‍ നിരക്ഷരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് മുതല്‍ എന്റെ മനസ്സില്‍ നിന്നും നിരക്ഷരന്‍ പടിയിറങ്ങുന്നു... കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ 2009നും മുന്‍പേ ഇടപെട്ടതിന്റെ ഫലമാണ് കോടതി വിധി ഉണ്ടായിട്ടും മുല്ലപെരിയാറില്‍ ജലനിരപ്പ് തമിഴ്നാട് ഉയര്‍ത്താതിരുന്നതെന്നും, കോടതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ക്ക് ബലമേകാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച സ്വീകരിക്കുന്ന തിരക്കിലാണ്/ആയിരുന്നു കേരള രാഷ്ട്രീയമെന്നുമുള്ള നഗ്ന സത്യത്തെ ബലാല്‍ക്കാരം ചെയ്യുവാന്‍ മാത്രം നിരക്ഷരന്‍ ചെറുതാക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല!!! ഷേയം അപ്പോണ്‍ യൂ നിരക്ഷരന്‍.... :(

Manoj മനോജ് November 26, 2011 5:32 AM  

നമ്മുടെ ബൂലോകം ഒരു ആവേശത്തില്‍ എഴുതിയതാകും എന്ന വിശ്വാസത്താല്‍ നിരക്ഷരന്‍ പ്രസംഗിക്കുന്ന രംഗങ്ങള്‍ കാണുന്നത് വരെയെങ്കിലും നിരക്ഷരന്‍ ഇങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ല...

ഭായി November 26, 2011 9:11 AM  

ഈ ഉദ്യമത്തിന്, എല്ലാവിധ ആശംസകളും...

ഷിബു തോവാള November 26, 2011 10:07 AM  

സൈബർ ലോകത്തുനിന്നും ഉയർന്നു വന്ന, മുല്ലപ്പെരിയാറിനുവേണ്ടിയുള്ള വിപ്ലവശബ്ദങ്ങളുടെ മാറ്റൊലി, ഇൻഡ്യ മുഴുവൻ മുഴങ്ങിനിൽക്കട്ടെ...ഒരു ജനസമൂഹത്തിന്റെ പ്രാണനുവേണ്ടിയുള്ള നിലവിളികേൾക്കാത്ത അധികാരവർഗ്ഗത്തിന്റെ മനസ്സിളക്കാൻ, യുവത്വം തുളുമ്പിനിൽക്കുന്ന ഈ സൈബർലോകത്തുനിന്നും ഉയരുന്ന ഈ ശബ്ദത്തിനു കഴിയട്ടെ..ഈ ആവേശം അണഞ്ഞുപോകാതെ, ഒരു തിരിയിൽ നിന്നും ഒരായിരം അഗ്നിജ്വാലകൾ ജന്മമെടുക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു..

ചിറകുള്ള മാലാഖ November 26, 2011 10:23 AM  
This comment has been removed by the author.
ചിറകുള്ള മാലാഖ November 26, 2011 10:25 AM  

ഇങ്ങ് ദൂരെയാണെങ്കിലും ഞങ്ങൾ പ്രവാസികളും മനസ്സ് കൊണ്ട് നിങ്ങളുടെ കൂടെ ഉണ്ട്. ഈ ഉദ്യമത്തിന്, എല്ലാവിധ ആശംസകളും...

" Water for Tamilnadu
Safety for Kerala "

kottayamtaxi November 26, 2011 10:33 AM  
This comment has been removed by the author.
an-e-motion November 26, 2011 10:43 AM  

വീണ്ടും ഇടുക്കിയില്‍ ഭൂചലനം ! ഭൂമിക്കും സഹിക്കാന്‍ കഴിയാതായിരിക്കുന്നു !
ഇന്നലെ കൊച്ചിയില്‍ എത്താന്‍ ആയില്ല .പക്ഷെ ,സോഷ്യല്‍ മീഡിയ യിലൂടെ സജീവവമായ് ഉണ്ട് ,ഉണ്ടാവും

http://www.facebook.com/vmsajan
http://twitter.com/vmsajan

നട്ടപ്പിരാന്തന്‍ November 26, 2011 11:47 AM  

പ്രിയപ്പെട്ട എന്റെ സഹോദരി സഹോദന്മാരെ,

ദൂരെയിരുന്നു നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നല്‍കുന്നു.

മനോജ് മുകളില്‍ നിരക്ഷരനെക്കുറിച്ച് എഴുതിയതില്‍ രാഷ്ട്രിയനേതൃത്വം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുലര്‍ത്തിയ സമീപനത്തെ സൂചിപ്പിച്ചു. അത് ആരും നിഷേധിക്കുന്നില്ല. പക്ഷെ കേരളത്തിലെ പൊതുരാഷ്ടീയനേതൃത്വം എന്തു നിലപാടാണ് എടുക്കുന്നത്. ഏറ്റവും നന്നായി ഇടപെട്ട മുന്‍ജലവകുപ്പ്മന്ത്രി ഇന്നെവിടെയാണ് ഇരിക്കുന്നത്. കേരളത്തില്‍ ജയിക്കേണ്ടുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

എന്തായാലും ഒരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ഓഫ്. ശ്രീ. ഹൈബി ഈഡര്‍ തികച്ചും വ്യക്തിപരമായിട്ടാണൊ ഇതില്‍ ഇടപെട്ടതെന്നറിയില്ല. എന്നാലും മറ്റു സംഘടനകളെക്കൂടി അറിയിച്ച് അവരുടെ കൂടെ പ്രാധിനിത്യം ഉറപ്പിക്കാമായിരുന്നു.

ഈ കൂട്ടായ്മക്ക് മുന്നോരുക്കം ചെയ്ത എല്ലാ സുഹൃത്തുകള്‍ക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ആശംസകള്‍.

നിങ്ങളുടെ ശ്രമങ്ങള്‍ക്ക് തികച്ചും പോസിറ്റീവായ ഒരു റിസള്‍ട്ട് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.

K.P. Sukumaran November 26, 2011 12:20 PM  

ഈ ഒരു കൂട്ടായ്മ വളരെ നന്നായി. ബ്ലോഗ് എഴുതുന്നവര്‍ തങ്ങളുടെ അനോണിത്തം എന്ന മൂടുപടം മാറ്റി വെച്ച് സാമൂഹ്യപ്രശ്നങ്ങളില്‍ മണ്ണിലേക്ക് ഇറങ്ങിവന്ന് പ്രതികരിക്കണമെന്ന് ഞാന്‍ വളരെ മുന്‍പേ ആവശ്യപ്പെടുന്നതായിരുന്നു. ഇവിടെ ഈ സൈബര്‍ ക്യാമ്പയിന്‍ അത്കൊണ്ട് തന്നെ മഹത്തായൊരു തുടക്കമാണ്.

ഓണ്‍ ലൈന്‍ മീഡിയകള്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് അത്യധികം വ്യാകുലപ്പെടുന്നുള്ളൂ എന്ന നിരക്ഷരന്റെ പ്രസ്താവനയെ ഓണ്‍‌ലൈന്‍ മീഡിയകളും അത്യധികം വ്യാകുലപ്പെടുന്നു എന്ന് തിരുത്താം. അതില്‍ മനോജ് ഷോഭിക്കേണ്ടായിരുന്നു.

ഒരു ഓഫ്ടോപിക്ക് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പറയണോ വേണ്ടയോ എന്നു വളരെ ആലോചിച്ച ശേഷമാണ് പറയുന്നത്. സൈബര്‍ എഴുത്തുകാര്‍ എവിടെ കൂടിച്ചേരുമ്പോഴും കാരികേച്ചര്‍ വരക്കണം എന്നത് ഒരു കീഴ്വഴക്കമാകുന്നതില്‍ അനൌചിത്യമുണ്ട് എന്ന് എന്റെ പ്രിയ സുഹൃത്ത് സജ്ജീവ് ബാലകൃഷ്ണനോട് പറയട്ടെ. പറഞ്ഞതില്‍ വിഷമം തോന്നരുത്. എല്ലാവരും ഇങ്ങനെ പറഞ്ഞെന്ന് വരില്ല. ഫോട്ടോകള്‍ മൊത്തം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് പറഞ്ഞതാണ്. തെറ്റായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

kARNOr(കാര്‍ന്നോര്) November 26, 2011 12:47 PM  

വളരെ അഭിമാനം തോന്നിയ നിമിഷം. “Yes.. Together, we can" :)

പാക്കരന്‍ November 26, 2011 12:48 PM  

ഇതൊരു നല്ല തുടക്കമാവട്ടേ, ഡിസംബര്‍ 4 ന് നടക്കുന്ന കൂട്ടായ്മയില്‍ ഭൂലോകത്ത് നിന്നും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

kARNOr(കാര്‍ന്നോര്) November 26, 2011 12:57 PM  

ശ്രീ കെ പി സുകുമാരന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. കൌതുകം കൊണ്ട് റിമ കല്ലിങ്കലിന്റെ കൂടെ നിന്ന് ഫോട്ടൊ എടുത്തവരോ സജീവേട്ടനെ കൊണ്ട് കാരിക്കേച്ചര്‍ വരപ്പിച്ചവരോ ഉണ്ടാവാം. അതൊന്നും ഈ മൂവ്മെന്റിന്റെ ഗൌരവം കുറച്ചിട്ടില്ല. സജീവേട്ടനെ സംബന്ധിച്ചിടത്തോളം ഇനി എന്തെങ്കിലും പോപ്പുലാരിറ്റിയ്ക്കുവേണ്ടി ചെയ്യേണ്ട കാര്യമുണ്ടെന്ന് ഞാനും താങ്കളും സംശയിക്കുന്നുണ്ടാവില്ലല്ലോ. ആരുടെയോ സ്നേഹപൂര്‍വ്വമുള്ള ഒരു ആവശ്യം അദ്ദേഹത്തിനു നിഷേധിക്കാനായില്ല എന്നതിനെ ഈ അര്‍ത്ഥം കൊടുക്കുന്നത് ശരിയോ? ഒരു കല്ലുകടി പോലെ തോന്നാവുന്ന താങ്കളുടെ കമന്റ് നീക്കണമെന്ന് സ്നേഹപൂര്‍വ്വം, ഏറ്റം വിനീതമായി അഭ്യര്‍ത്ഥിയ്ക്കുന്നു.

അലി November 26, 2011 12:59 PM  

അഭിവാദ്യങ്ങള്‍

jayanEvoor November 26, 2011 1:03 PM  

മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയകക്ഷികൾ ഒന്നും ചെയ്തില്ല എന്നത് ശരിയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും, ജലസേചനമന്ത്രിയും വളരെ ശക്തമായി കേരളത്തിനു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. ഈ സർക്കാരും അങ്ങനെ തന്നെ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു. മന്ത്രിപി.ജെ.ജോസഫ് വളരെ ശക്തമായഭാഷയിൽ തന്നെ ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു. പിണറായി വിജയനും ഇക്കാര്യത്തിൽ കേരളത്തിനനുകൂലമായ തീരുമാനമുണ്ടാകണം എന്നാവശ്യപ്പെട്ടു. മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഇത് ആദ്യമായല്ല കേരള മന്ത്രിമാർ ഇക്കാര്യത്തിനായി ദില്ലിക്കു പോകുന്നത്.

നിമിഷനേരത്തിനുള്ളിൽ തീർപ്പാക്കാവുന്ന ഒരു വിഷയം അല്ല ഇത്.

പരസ്പരം പഴിചാരാനുള്ള അവസരവുമല്ല.

നമുക്ക് - രാഷ്ട്രീയമുള്ളവർക്കും, ഇല്ലാത്തവർക്കും - ഒരുമിച്ചു നിൽക്കാം.

കേരളത്തിന്റെ നന്മയ്ക്കായി പ്രയത്നിക്കാം!

kichu / കിച്ചു November 26, 2011 1:13 PM  

കൂട്ടത്തിൽ കൂടാനാവാത്ത വിഷമം ചെറുതല്ലെങ്കിലും ഈ സംരംഭത്തിന്റെ വിജയത്തിൽ ഒരുപാട് സന്തോഷം..

നമ്മുടെ ഈ ചെറിയ ശബ്ദം, അധികാരത്തിന്റെ അകത്തളങ്ങളിൽ എന്തെങ്കിലും ഒരു ചലനമുണ്ടാക്കുമെന്നും .. കേരളത്തെ ഒരു വലിയ ദുരന്തത്തിനു വിട്ടുകോടുക്കാതിക്കാനുള്ള തീരുമാനം എത്രയും വേഗം ഉണ്ടാക്കാനിടയാക്കുമെന്നും പ്രത്യാശിയ്ക്കുന്നു..

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.. പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട നീരുവിനും അഭിനന്ദനങ്ങൾ.

MKERALAM November 26, 2011 1:24 PM  

ആദ്യമായി ഇതിൽ സഹകരിച്ച വെർച്വൽ ലോക കൂട്ടയ്മക്ക് എന്റെ കടപ്പാട് അറിയിക്കുന്നു.

‘കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ 2009നും മുന്‍പേ ഇടപെട്ടതിന്റെ ഫലമാണ് കോടതി വിധി ഉണ്ടായിട്ടും മുല്ലപെരിയാറില്‍ ജലനിരപ്പ് തമിഴ്നാട് ഉയര്‍ത്താതിരുന്നതെന്നും, കോടതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ക്ക് ബലമേകാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച സ്വീകരിക്കുന്ന തിരക്കിലാണ്/ആയിരുന്നു കേരള രാഷ്ട്രീയമെന്നുമുള്ള നഗ്ന സത്യത്തെ ബലാല്‍ക്കാരം ചെയ്യുവാന്‍ മാത്രം നിരക്ഷരന്‍ ചെറുതാക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല!!!‘

1988 ലാണ് ആദ്യമായി ഇടുക്കിയിൽ ഭൂചലനമുണ്ടായത്, അതിനു ശേഷം 2000ൽ എന്നു മുല്ലപ്പെരിയാർ-ഇടുക്കി ഡാം ചരിത്രരേഖകൾ പറയുന്നു. ഇപോൾ 2011. ഇതിനിടെ കേരള രാഷ്ട്ര്രിയവും തമിഴ്നാട് രഷ്ട്ര്രിയവും എത്രമാത്രം കേവലം രാഷ്ട്ര്രിയക്കളി കളിച്ചു എന്നും എഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. വെള്ള നിരപ്പുകൂട്ടിയതിന്റെയും കുറച്ചതിന്റെയും രാഷ്ട്രീയം. ആനിലനിൽ‌പ്പുരാഷ്ടീയത്തിന്റെ പുറത്തു ജനങ്ങളുടെ ജീവൻ പ്രധാന പ്രശ്നമായിരുന്നെങ്കിൽ മുല്ലപ്പെരിയാർ പ്രശ്നത്തിനെന്നേ പരിഹാരമാകുമായിരുന്നു. പ്രശ്നത്തിലിടപെട്ടു തെക്കോട്ടും വടക്കോട്ടും നടക്കുകയല്ല രഷ്ട്ര്രിയ ഭരണകക്ഷികളുടെ ചുമതല, ജനങ്ങളുടെ പ്രശ്നം, പരിഹരിക്കയാണ്. ഈ നീണ്ട കാല്അയളവിൽ അതു പരിഹരിക്കാതെ പോയതു കൊണ്ടാണ് ഇന്നു ഈ തരത്തിലുള്ള പ്രകടനങ്ങൾക്ക് സൈബർ ലോകം ബാധ്യസ്തരായത്.

അതുകൊണ്ട്, രാഷ്ട്ര്രിയ പ്രശംസ ഇവിടെ കല്ലുകടി ഉണ്ടാക്കുന്നു എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.

കാട്ടിപ്പരുത്തി November 26, 2011 1:28 PM  

ഈ കൂട്ടായ്മയുടെ തുടക്കത്തിനു വിജയിക്കുന്ന ഒരു അവസാനത്തെ സ്വപ്നം കണ്ട് കൊണ്ട്.
അഭിവാദനങ്ങൾ

ഡ്രിസില്‍ November 26, 2011 1:44 PM  

ഈ കൂട്ടായ്മ അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനു ഒരു മുതല്‍‌ക്കൂട്ടാവട്ടെ. ഡല്‍‌ഹിയിലുള്ള മലയാളം ബ്ലോഗര്‍മാര്‍ മുന്‍‌കൈ എടുത്താല്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. ജന്തര്‍ മന്ദിറിലും പാര്‍ലമെന്റിനു മുന്നിലും ഇതു പോലുള്ള പരിപാടികള്‍ നടക്കട്ടെ. അഭിവാദ്യങ്ങള്‍. ഖത്തറില്‍ നിന്നും ഒരു മലയാളി പ്രവാസി.

സീത* November 26, 2011 1:47 PM  

മനസ്സു കൊണ്ട് അവിടെയാണു..പങ്കെടുക്കാനാകാത്തതിലുള്ള വിഷമം മനസ്സിനെ നീറ്റുമ്പോഴും നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കാനേ കഴിയൂ..ഇത് പങ്കു വച്ച മനോരാജേട്ടനു നന്ദി

കോവാലന്‍ November 26, 2011 1:48 PM  

@കെ പി സാര്‍
അവിടെ ആ ചെക്കന്റെ പടം വരക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ടാരുന്നു... സത്യത്തില്‍ അങ്ങേരു സജീവേട്ടന്റടുത്ത് വന്നു റിക്വെസ്റ്റ് ചെയ്തപ്പം വരച്ചു കൊടുത്തതായാണ് എനിക്ക് തോന്നിയത്... പറ്റില്ലാ എന്ന് പറയാന്‍ അങ്ങേര്‍ക്കു മനസ്സ് വന്നില്ല... അതിനു അങ്ങേരെ ഇങ്ങനെ ക്രൂശിക്കണ്ടാരുന്നു...

സുല്‍ |Sul November 26, 2011 2:57 PM  

അഭിവാദ്യങ്ങള്‍ ... !!!

മുസ്തഫ|musthapha November 26, 2011 3:04 PM  

അഭിവാദ്യങ്ങൾ കൂട്ടുകാരെ, ഇതിനായ് പ്രവർത്തിച്ച എല്ലാവർക്കും സല്യൂട്ട്...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ November 26, 2011 3:43 PM  

അഭിവാദ്യങ്ങള്‍ ..ആയിരമായിരം അഭിവാദ്യങ്ങള്‍ ..

ഹേമാംബിക November 26, 2011 4:03 PM  

അഭിവാദ്യങ്ങള്‍

Noushad November 26, 2011 4:44 PM  

എല്ലാവിധ ആശംസകളും.

K.P. Sukumaran November 26, 2011 5:23 PM  

@ kARNOr(കാര്‍ന്നോര്) , ഇനിയിപ്പോ ആ കമന്റ് നീക്കം ചെയ്താല്‍ ഇനി വായിക്കുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആകും. ഞാന്‍ ക്ഷമ ചോദിച്ചുകൊണ്ടല്ലേ ആ കമന്റ് എഴുതിയത് തന്നെ. ആ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയത് എഴുതിയതാണ്. ആരെയും വിഷമിപ്പിക്കാന്‍ വേണ്ടിയല്ല. ആരും ഇക്കാര്യം കമന്റുകളില്‍ ഇനി പരാമര്‍ശിക്കാതിരുന്നാല്‍ മതിയല്ലൊ.

@കോവാലന്‍ , അയ്യോ ഞാന്‍ ക്രൂശിച്ചില്ലല്ലൊ. സാധാരണയായി ബ്ലോഗ് മീറ്റുകളില്‍ കാണാറുള്ള പോലൊരു ഫോട്ടോ വളരെ ഗൌരവമുള്ള ഈ പരിപാടിയിലും കണ്ടപ്പോള്‍ ഉണ്ടായ തോന്നലില്‍ എഴുതിയതാണ്. ബാക്കി പശ്ചാത്തലമൊന്നും എനിക്ക് അറിയില്ലല്ലൊ. ഇനിയും തന്നെ ഇക്കാര്യം ആരും പരാമര്‍ശിക്കാതിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

നമുക്ക് വിഷയത്തിലേക്ക് വരാം. മുല്ലപെരിയാര്‍ പ്രശ്നത്തെ പറ്റി എന്റെ ചെറിയൊരു എന്നാല്‍ പ്രസക്തമായ അഭിപ്രായം ഇവിടെ എഴുതിയിട്ടുണ്ട്. വായിക്കുമല്ലൊ.

ഖരാക്ഷരങ്ങള്‍ kharaaksharangal November 26, 2011 5:35 PM  

തമിഴ്‌നാടിനു വെള്ളം; കേരളത്തിനു സുരക്ഷ. ആശംസകള്‍ നേരുന്നു

ഭ്രാന്തനച്ചൂസ് November 26, 2011 6:07 PM  

ഇതൊരു പുതിയ സൈബർ ലോക സംസ്കാരത്തിന്റെ തുടക്കമാവട്ടെ എന്ന് ആശിക്കുന്നു.ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു. ഡിസംബര്‍ 08 നു ഉപവസിച്ച് കരിദിനമാചരിച്ചു കൊണ്ട് ഭ്രാന്തന്മാരും പ്രതിഷേധിക്കുന്നു. ഈ വിപത്തിനെതിരേ....!!!

“ ഒന്നുകില്‍ പൊളിച്ചു മാറ്റു....അല്ലെങ്കില്‍ ഉടച്ചു വാര്‍ക്കൂ...”

വി.എ || V.A November 26, 2011 10:17 PM  

കേരളത്തിലെ ജനങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് ആകാംക്ഷ ഒട്ടും കാണിച്ചിട്ടില്ല, തമിഴ്നാട് സർക്കാർ. ജലനിരപ്പ് ഉയർത്തണമെന്നും പുതുക്കിപ്പണിയാൻ അനുവദിക്കരുതെന്നും ഇന്നിതേവരെയുള്ള പ്രസ്താവനയിൽക്കൂടി അതു മനസ്സിലാക്കാം. മാത്രമോ, ‘ഈ ഡാം പൊളിച്ചാൽ പിന്നെ ചെയ്യാനുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചപ്പോൾ, വ്യക്തമായ ഒരു പ്ലാനിംഗ് പറയാൻ സാധിക്കാതെ കേരളസർക്കാരിന്റെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും എന്താണ് മൌനം പാലിച്ചത്?. അപ്പോൾ ഭൂരിപക്ഷവും പറയുന്നതുപോലെ, ഡി എം കെ യുടെ 40 സീറ്റിന്റെ മുകളിൽ ഇരുന്നുകൊണ്ട് കേരളത്തിലെ എം പി മാരേയും മന്ത്രിമാരേയും വട്ടംകറക്കുകയും, കേരളജനതയെ മരണവെപ്രാളത്തിലാഴ്ത്തുകയും ചെയ്യുകയല്ലേ? ( പലരേയുംപോലെ ശ്രീ.അനിൽഫിൽ(തോമാ) പറഞ്ഞതും നാടകീയമായി ചെയ്യേണ്ടുന്ന ഒരു മാർഗ്ഗമാണ്.) പുതിയ ഡാമിനുവേണ്ടി വാദിച്ചുമുന്നേറുന്ന ധീരസുഹൃത്തുക്കൾക്ക് എന്റേയും പങ്കാളിത്തം ഉറപ്പിക്കുന്നു. ‘അല്പകാലത്തെ ചെറുബുദ്ധിമുട്ട് സഹിച്ചാൽ, തമിഴർക്ക് വെള്ളവും മലയാളികൾക്ക് ജീവിതസുരക്ഷയും കിട്ടട്ടെ’. പങ്കെടുത്തുപ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ........

പട്ടേപ്പാടം റാംജി November 26, 2011 10:24 PM  

ഇതൊരു തുടക്കം ആവട്ടെ. ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്താന്‍ കഴിയുന്ന ഒന്നായി ഈ കൂട്ടായ്മ.
വിശദമായ പോസ്ടിട്ടത്‌ വളരെ നന്നായി മനു.

പ്രയാണ്‍ November 26, 2011 10:54 PM  

അഭിനന്ദനങ്ങള്‍ ..........

MANIKANDAN [ മണികണ്ഠൻ ] November 27, 2011 12:22 AM  

നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ വിഷയത്തിന് അർഹിക്കുന്ന പരിഗണന പലപ്പോഴും നൽകിയില്ല എന്നുതന്നെ ഞാനും വിശ്വസിക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന പല അവസരങ്ങളിലും കേരളത്തെ ശരിയായി പ്രതിനിധാനം ചെയ്യാൻ പോലും വക്കീലന്മാർ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ശരിയായ നിലപാടുകൾ ഇല്ലാത്തതുമൂലം കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഹാജരായ വക്കീലന്മാർക്ക് സാധിക്കാതെ പോയിട്ടുണ്ട്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കക്ഷിയുടെ അഭിപ്രായം അല്ലെന്നും കേരളത്തെ പ്രതിനിധാനം ചെയ്ത വക്കീലന്മാർക്ക് കോടതിയിൽ പറയേണ്ടതായും വന്നിട്ടുണ്ട്. ഇവിടെ വി എ സൂചിപ്പിച്ചതുപോലെ ഡാം പൊളിച്ചാൽ ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കോടതി ചേദിച്ചപ്പോൾ ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിന്. സ്വന്തം പാർട്ടി കാര്യങ്ങൾക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ ഹാജരാക്കുന്ന രാഷ്ട്രീയക്കാർ മുല്ലപെരിയാർ കേസിൽ അത്തരം നടപടി എടുത്തതും വിരളമാണ്. ഇപ്പോൾ ഈ അടുത്ത ഒരു വർഷത്തിനിടയ്ക്ക് കുറച്ചുകൂടി ഗൗരവത്തിൽ കാര്യങ്ങൾ കാണുന്നുണ്ടെന്നു മാത്രം.

yaraLava~യരലവ November 27, 2011 12:28 AM  
This comment has been removed by the author.
yaraLava~യരലവ November 27, 2011 12:38 AM  

നമ്മുടെ വ്യവസ്ഥിതിയുടെ ക്രൂരമായ നിസ്സഹായതയ്ക്ക് മുന്നില്‍ ഞാനും പരിതപിക്കട്ടെ.

രാജാവും പോയി രാജഭരണവും പോയി; എന്നിട്ടും 35 ലക്ഷം മനുഷ്യരേയും പ്രകൃതിയേയും 1886 ല്‍ ഒപ്പിട്ട ഒരു രേഖ കൊലവെറി നടത്തുന്നു. ഡീഡിന്റെ ഒറിജിനല്‍ കോപി ഒരു നോക്കു ഇവിടെ കാണാം


തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൂടുതല്‍ വിശദമായ ചര്‍ച്ച ദേവന്റെ ബസ്സില്‍ചര്‍ച്ച ദേവന്റെ ബസ്സില്‍

MANIKANDAN [ മണികണ്ഠൻ ] November 27, 2011 12:39 AM  

മുകളിൽ പറഞ്ഞത് ഇതിന്റെ ഒരു രാഷ്ട്രീയ വശം. എന്നാൽ ഇന്ന് അത്തരം വിഴുപ്പലക്കലുകൾക്ക് സമയം ഇല്ലെന്ന് ഞാൻ കരുതുന്നു. കേരളത്തിന്റെ രാഷ്ട്രീയനേതൃത്വം ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. മുൻപെങ്ങും ഇല്ലാത്തരീതിയിൽ ഇടുക്കി ജില്ലയിലെ പലഭാഗത്തുനിന്നും ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തികച്ചും ദുർബലമായ ഒരു അണക്കെട്ടിനെ സംബന്ധിച്ച് പ്രത്യേകിച്ചും 116 വർഷം മുൻപ്; അൻപതുവർഷത്തെ ആയുസ്സ് നിർമ്മാതാക്കൾ തന്നെ നിശ്ചയിച്ച ഒരു അണക്കെട്ടിനെ സംബന്ധിച്ച്, ഭൂകമ്പത്തെക്കുറിച്ചും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തകാലഘട്ടത്തിൽ പണിത ഒരു അണക്കെട്ടിനെ സംബന്ധിച്ച് ഇന്നത്തെ സ്ഥിതി തികച്ചും ആശങ്കാജനകം തന്നെ. ഈ വിഷയങ്ങൾ, നമ്മുടെ ആശങ്കകൾ, നമ്മുൾ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇതെല്ലാം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നമ്മുടെ സർക്കാർ ഈ രംഗത്തെ അതിവിദഗ്ദ്ധരായ ആളുകളെ ഉൾപ്പെടുത്തി എത്രയും പെട്ടന്ന് തയ്യാറാക്കണം. ഇതിൽ യാതൊരു പഴുതും ഉണ്ടാവരുത്. എത്രയും വേഗം വേണം താനും. എന്നിട്ട് ആ രേഖ നിയമസഭയുടെ അടിയന്തിരയോഗം കൂടി അംഗീകരിച്ച് ഗവർണ്ണർ വഴി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കണം. എത്രയും വേഗത്തിൽ കേന്ദ്രത്തിന്റെ നടപടികൾ ഇതിന്മേൽ ഉണ്ടാവാൻ ആവശ്യപ്പെടണം. സുപ്രീംകോടതി തൂക്കികൊല്ലാൻ വിധിച്ച 4 പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ ഒരു സംസ്ഥാനത്തെ നിയമസഭയ്ക്ക് പ്രമേയം അവതിരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കാമെങ്കിൽ 30 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ നമുക്കും അതാവാം. നടപടി ഉണ്ടാവുന്നില്ലെങ്കിൽ നമ്മുടെ സാമാജികർ ഒന്നടങ്കം രാജ്‌ഭവനുമുന്നിലും, എം പി മാർ രാഷ്ട്രപതി ഭവനു മുന്നിലും നിരാഹാരം കിടക്കണം. ഇത്തരം സമ്മർദതന്ത്രങ്ങളെ അനങ്ങാപ്പാറകളെ അനക്കൂ.

MANIKANDAN [ മണികണ്ഠൻ ] November 27, 2011 12:47 AM  

മറ്റൊന്നു കൂടി അടിയന്തിരനടപടി എന്ന നിലയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 120 അടിയായികുറക്കണം എന്ന ഒരു നിർദ്ദേശം കേരളം ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്.ഇതുമൂലം മില്ലപ്പെരിയാറിലെ ജലസംഭരണശേഷി 15ടീം സിയിൽ നിന്നും 7 ടി എം സി ആയി കുറയ്ക്കാമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം ലഘൂകരിക്കാമെന്നുമാണ് കേരളത്തിന്റെ വാദം. ഇതും തികച്ചും ആത്മഹത്യാപരം തന്നെ. ഇത്തരം മുട്ടുശാന്തികൾ അല്ല നമുക്കാവശ്യം. ശാശ്വതമായ പരിഹാരമാണ്. 120 അടിയായി കുറച്ചാൽ അത്യാഹിതം ഉണ്ടാവുന്നത് മഴക്കാലത്താണെങ്കിൽ അപ്പോഴും ഈ വെള്ളം ഒഴുകിയെത്തേണ്ട ഇടുക്കി ഡാം നിറഞ്ഞിരിക്കില്ലെ. അപ്പോൾ ഈ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടിക്കി ഡാമിന് സാധിക്കും എന്നതിൽ എന്താണ് ഉറപ്പ്. ഇനി ഉൾക്കൊള്ളാനും തകരാതെ നിൽക്കാനും സാധിച്ചാൽ തന്നെ ഒഴുകിവരുന്ന ചെളിയും മണ്ണും ഡാമിന്റെ സംഭരണശേഷിയെ ബാധിക്കില്ലെ, കേരളത്തിന്റെ ഊർജ്ജശ്രോതസ്സാണ് ഇടുക്കി. ഈ മാലിന്യങ്ങൾ നിറഞ്ഞാൽ പിന്നെ വൈദ്യുതോല്പാദനം സാധ്യമാകുമോ? കേരളത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കാതെ കൂടുതൽ കരുത്തുറ്റ നിർദ്ദേശങ്ങളും നിലപാടുകളും ആണ് നമ്മുടെ ഭരണകൂടം കൈക്കൊള്ളേണ്ടത്.

വീ കെ November 27, 2011 2:01 AM  

അഭിവാദ്യങ്ങൾ....

കുഞ്ഞന്‍ November 27, 2011 10:01 AM  

ഈ സമരമുറയിൽ പങ്കെടുത്തവർക്കും, ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച സംഘാടകർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ..!

majeedalloor November 27, 2011 10:04 AM  

രാഷ്ട്രീയക്കളികള്‍ തന്നെയാണ്` പ്രശ്നം
മനുഷ്യന്‍റെ സുരക്ഷയില്‍ ആര്‍ക്കും താല്‍പര്യമില്ല,
ആവര്‍ത്തിക്കുന്ന ആണവദുരന്തങ്ങളും അണക്കെട്ടുകള്‍ പൊട്ടലും അതിന്‍റെ തെളിവാണ്..
കൂട്ടായ്‌മക്ക് അഭിവാദ്യങ്ങള്‍..

നിരക്ഷരൻ November 27, 2011 11:02 AM  

@ നട്ടപ്പിരാന്തന്‍ - ചോദ്യം:- ശ്രീ. ഹൈബി ഈഡര്‍ തികച്ചും വ്യക്തിപരമായിട്ടാണൊ ഇതില്‍ ഇടപെട്ടതെന്നറിയില്ല. എന്നാലും മറ്റു സംഘടനകളെക്കൂടി അറിയിച്ച് അവരുടെ കൂടെ പ്രാധിനിത്യം ഉറപ്പിക്കാമായിരുന്നു.

ഉത്തരം പറയാനുള്ളത് നട്ടപ്പിരാന്തനോട് മാത്രമല്ല. എല്ലാവരോടും കൂടെയാണ്.

ഉത്തരം:- റീമ കല്ലുങ്കൽ മാത്രമാണ് അപ്പപ്പോൾ ഇങ്ങോട്ട് വിളിച്ച് ഇതിൽ പങ്കെടുക്കുന്നതിനുള്ള താൽ‌പ്പര്യം കാണിച്ചിരുന്നത്. മറ്റ് ഒന്നുരണ്ട് യുവസിനിമാക്കാരെ കൂട്ടിയാണ് അവർ വന്നത്.

എം.എൽ.എ. എന്ന നിലയ്ക്ക് ഹൈബിയെ ഈഡൻ , മേയർ എന്ന നിലയ്ക്ക് ടോണി ചമ്മിണിയേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് എൽഡോസ് കുന്നപ്പിള്ളിയേയും വിളിക്കേണ്ടതായി വന്നു. പരിപാടി നടത്താൻ പൊലീസ് അനുവാദം ഉണ്ടായിരുന്നില്ല എന്നതാണ് ഇതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം. പൊലീസ് അനുവാദം കിട്ടണമെങ്കിൽ ഒരാഴ്ച മുന്നേ അപേക്ഷ നൽകണം. പൊലീസിൽ ഇടപെട്ട്, കുഴപ്പമില്ലാതെ പരിപാടി നടത്തിക്കോളും എന്ന ഉറപ്പ് കൊടുത്തത് മേയർ ചമ്മിണിയാണ്.

പക്ഷ അപ്പോൾ നോക്കുമ്പോൾ ഹൈബി, ചമ്മിണി, കുന്നപ്പിള്ളി എന്നീ മൂന്ന് കോൺഗ്രസ്സുകാർ പരിപാടിയിൽ. ഉടനെ പ്രേമചന്ദ്രൻ, ശർമ്മ, എം.എം.മോനായി, സെബാസ്റ്റൻ പോൾ എന്നിങ്ങനെ ഈ ജില്ലാക്കാരായ അറിയാവുന്ന എല്ലാ ഇടതുപക്ഷക്കാർക്കും പിന്നാലെ പോയെങ്കിലും ഇടത് പക്ഷ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ടും ഷോർട്ട് നോട്ടീസ് ആയതുകൊണ്ടും ഇടത് നേതാക്കളെ ആരെയും തന്നെ കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങി. ഇതൊരു കോൺഗ്രസ്സ് പരിപാടി ആണോ എന്ന് സംശയം തോന്നിച്ചേക്കാമെന്നതുകൊണ്ട് ആരെയെങ്കിലും ഒരു ഇടതുപക്ഷക്കാരൻ ഇല്ലാതെ മുന്നോട്ട് പോയാൻ ചീത്തപ്പേര് ഉറപ്പാകുമെന്ന അവസ്ഥ ഉറപ്പായി. അങ്ങനെയാണ് അഡ്വ:മജ്‌നു കോമത്തിനെ സമീപിച്ചത്. അദ്ദേഹം കറകളഞ്ഞ ഒരു ഇടതുപക്ഷക്കാരനാണ്. കഴിഞ്ഞതിനുമുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാറക്കൽ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി ആയിരുന്നു. (പരാജയപ്പെട്ടു.) ഗോശ്രീ ആൿഷൻ കൌൺസിൽ ചെയർ‌മാൻ ആണ്. 6 മണിക്കുള്ള പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ പോകുന്നത് 3 മണിക്കാണ്. ‘ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സമ്മേളനസ്ഥലം, കൂട്ടിക്കൊണ്ടുപോകാൻ പോലും ആരും വരണ്ട‘ എന്നദ്ദേഹം അറിയിക്കുകയും ചെയ്തു.

പരിപാടി തുടങ്ങിയപ്പോൾ, നേരത്തേ പറഞ്ഞ തിരക്കുകൾ കാരണം മേയറും പഞ്ചായത്ത് പ്രസിഡന്റും എത്തിയില്ല. അപ്പോൾ ഹൈബി ഈഡനും മജ്നു കോമത്തും എന്ന നിലയിൽ 1-1 ന് മാന്യമായി പ്രശ്നം ഒതുങ്ങുകയും ചെയ്തു.

ഇനിയുമുണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാൻ. ചായ്‌വുകൾ, വിവാദങ്ങൾ , പരാതികൾ ഒക്കെ ഒഴിവാക്കാനായി 5:30 മണി വരെ തലങ്ങും വിലങ്ങും ഓടിയതിന്റെ കഥകൾ. മാദ്ധ്യമ സുഹൃത്തുക്കളുടേയും പങ്കെടുക്കാൻ വരുന്നവരുടേയും തെറ്റിദ്ധാരണകൾ തിരുത്താൻ പെട്ട പെടാപ്പാടുകളുടെ കഥകൾ. എല്ലാം ഇവിടെ വിളമ്പുന്നില്ല.

ശീതീകരിച്ച മുറികളിൽ ഇരുന്ന് കമന്റും ലൈക്കും ഇട്ട് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, രണ്ട് ദിവസം കൊണ്ട് 5 ഗ്രൂപ്പുകളെ കൂട്ടിക്കെട്ടി ഇങ്ങനൊരു കാര്യം ഭേദപ്പെട്ട നിലയിൽത്തന്നെ നടത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ കൂടെ ആലോചിച്ചാൽ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയെന്ന് വരും. ഒന്ന് ശ്രമിച്ച് നോക്കണം എന്ന അഭ്യർത്ഥന മാത്രമേയുള്ളൂ.

എന്തിന് വേണ്ടിയാണ് എല്ലാവരും ശ്രമിച്ചത്/ശ്രമിക്കുന്നത് എന്ന് മാത്രം ഉൾക്കൊള്ളുക. ഞങ്ങളാരും വലിയ വലിയ സമ്മേളനങ്ങൾ സംഘടിപ്പിച്ച് ശീലമുള്ളവരല്ല. വലിയ ആൾക്കാരുമായി സമ്പർക്കങ്ങളും കുറവാണ്. അതൊക്കെക്കൊണ്ട് വന്നുപെട്ടിട്ടുള്ള കൊച്ചുകൊച്ചു തെറ്റുകളും വലിയ വലിയ പിഴകളും കണ്ടില്ലെന്ന് നടിക്കുക. കൈവിട്ട് പോയേക്കാവുന്ന ജീവിതം ചേർത്ത് പിടിക്കാനുള്ള തത്രപ്പാട് മാത്രമാണിവിടെ.

ഇനി ജീവിതം അധികമുണ്ടെന്ന് തോന്നുന്നില്ല. അതിനിടയിൽ എക്കാലത്തും ചെയ്തിരുന്നത് പോലെ തർക്കിച്ചും തല്ലുപിടിച്ചും കളയാൻ സമയമില്ല. അന്ത്യനിമിഷങ്ങൾ മുന്നിൽ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന കുറേപ്പേരുടെ അഭ്യർത്ഥനയായെങ്കിലും കണക്കാക്കണം.

ചിറകുള്ള മാലാഖ November 27, 2011 12:54 PM  

ഹാറ്റ്സ് ഓഫ് ടു യൂ ആൾ...

മനോജേട്ടാ. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇതെല്ലാം (പരിഭവങ്ങളും, ആശയക്കുഴപ്പങ്ങളും, തെറ്റിദ്ധാരണകളും,...) നമുക്ക് മറക്കാം. ഇതിന്റെ തുടർ നടപടികൾക്ക് ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടാകും തീർച്ച..

സുനിൽ കൃഷ്ണൻ(Sunil Krishnan) November 27, 2011 2:00 PM  

നല്ല ഉദ്യമം നിരക്ഷരൻ..ഇത്രയും പേർ പങ്കെടുത്തല്ലോ..നന്നായി ...!

സജി November 27, 2011 2:55 PM  

ഞങ്ങളാരും വലിയ വലിയ സമ്മേളനങ്ങൾ സംഘടിപ്പിച്ച് ശീലമുള്ളവരല്ല. വലിയ ആൾക്കാരുമായി സമ്പർക്കങ്ങളും കുറവാണ്. അതൊക്കെക്കൊണ്ട് വന്നുപെട്ടിട്ടുള്ള കൊച്ചുകൊച്ചു തെറ്റുകളും വലിയ വലിയ പിഴകളും കണ്ടില്ലെന്ന് നടിക്കുക. കൈവിട്ട് പോയേക്കാവുന്ന ജീവിതം ചേർത്ത് പിടിക്കാനുള്ള തത്രപ്പാട് മാത്രമാണിവിടെ.

ഇനി ജീവിതം അധികമുണ്ടെന്ന് തോന്നുന്നില്ല. അതിനിടയിൽ എക്കാലത്തും ചെയ്തിരുന്നത് പോലെ തർക്കിച്ചും തല്ലുപിടിച്ചും കളയാൻ സമയമില്ല. അന്ത്യനിമിഷങ്ങൾ മുന്നിൽ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന കുറേപ്പേരുടെ അഭ്യർത്ഥനയായെങ്കിലും കണക്കാക്കണം.


well said Manoj

Sneha November 27, 2011 3:22 PM  

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇത്രയും ആളുകളെ സങ്കടിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം.

ഈ ആവശേം കൂടുതല്‍ ആളുകളിലേക്ക്‌ പകരെട്ടെ. അഭിവാദ്യങ്ങള്‍.

dileepthrikkariyoor November 27, 2011 6:36 PM  

മനോജേട്ടാ,
ആശംസകൾ....
ഈ പ്രോഗ്രാം നടക്കുന്നു എന്ന് അറിഞ്ഞത് മുതൽ അബുദാബിയിൽ ജോലി നോക്കുന്ന എനിക്ക് എങ്ങിനെയാണ് എന്റെ സാന്നിദ്ധ്യം ഇതിൽ അറിയിക്കേണത് എന്ന തത്രപ്പാടിൽ ആയിരൂന്നു. എനിക്ക് വരാൻ സാധിച്ചില്ല എങ്കിലും എന്നെകൊണ്ട് കഴിയുന്ന വിധത്തിൽ കുറെ പേരിലെങ്കിലും ഇത് എത്തിക്കാൻ കഴിഞ്ഞു എന്ന് വിചാരിക്കുന്നു.... മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാ രീതിയിലുമുള്ള സഹകരണവും പ്രതീക്ഷിക്കാം..... dileepthrikkariyoor@gmail.com

ഇ.എ.സജിം തട്ടത്തുമല November 27, 2011 9:03 PM  

പരിപാടി ഗംഭീരമായതിൽ സന്തോഷം.

രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നില്ല.അവർക്ക് തന്നെയാണ് ശരിക്കും എന്തെങ്കിലും ചെയ്യാൻ കഴിയുക. എങ്കിലും വിമർശനാർഹമായ ഒരു ഉദാസീനത ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിശ്വാസിതന്നെയായ എന്റെ അഭിപ്രായം. അങ്ങനെ ഒരു പോസ്റ്റും ഞാൻ ഇട്ടു. മാത്രവുമല്ല, എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒരേ പോലെ ശുഷ്കാന്തി കാണിച്ചുവെന്നോ ഇപ്പോഴും കാണിക്കുന്നുവെന്നോ കരുതുന്നില്ല. ചിലർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നു. ഏതായാലും ഇപ്പോൽ ഒന്ന് ഉണർന്നുവരുന്നുണ്ട് എന്ന് തോന്നുന്നു.കാരണം അപകടം ഇപ്പോൾ ഒരു വിദൂരസാദ്ധ്യതയല്ലല്ലോ. അടുത്ത് വന്നു നിൽക്കുകയല്ലേ?

ഇ.എ.സജിം തട്ടത്തുമല November 27, 2011 9:13 PM  

ഒരു പരിപാടി സംഘടിപ്പിക്കുന്നതിന്റെ പൊല്ലാപ്പുകൾ അറിയാവുന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യമായ സംശയങ്ങളും വിമർശനങ്ങളും ഉണ്ടാകുന്നതും ഉണ്ടായാൽതന്നെ അത് പരസ്യമായി പ്രകടിപ്പിക്കുന്നതും ഉചിതമായിരിക്കില്ല എന്ന അഭിപ്രായം കൂടി പങ്ക് വയ്ക്കുന്നു. ഉദ്ദേശശുദ്ധിമാത്രം കണക്കിലെടുക്കുക. ബോധപൂർവ്വം എന്തെങ്കിലും ഒരു നിറം ഇതിൽകൊടുക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ശ്രമിച്ചാൽതന്നെ അത് നടക്കുമായിരുന്നില്ലെന്നും ഉള്ളതാണ് വാസ്തവം എന്ന് ഞാൻ വിശ്വസിക്കുന്നു.

Lipi Ranju November 28, 2011 4:33 AM  

ഈ കൂട്ടായ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... ഇതിനു പുറകിലുള്ള നല്ല ഉദ്ദേശത്തെ കണക്കിലെടുത്ത്, ആര്‍ക്കും പറ്റാവുന്ന ചെറിയ ചെറിയ തെറ്റുകള്‍ കാണാന്‍ ശ്രമിക്കാതെ, ഈ കാര്യത്തില്‍ എങ്കിലും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു... ഇതിനു ഈ കൂട്ടായ്മയ്ക്ക് വേണ്ടി ശ്രമിച്ച എല്ലാ നല്ല മനസുകള്‍ക്കും നന്ദി..

Vellayani Vijayan/വെള്ളായണിവിജയന്‍ November 28, 2011 6:00 AM  

ഈ സംരംഭത്തിന് അഭിവാദ്യങ്ങൾ....

ജോ l JOE November 28, 2011 9:27 AM  

94 .3 ക്ലബ് എഫ് എമ്മില്‍ നിരക്ഷരനും ലക്ഷ്മി അതുലുമായി അപ്പുണ്ണി നടത്തിയ അഭിമുഖം (editted Version )

http://www.nammudeboolokam.com/2011/11/blog-post_28.html

കുമാരന്‍ | kumaran November 28, 2011 9:28 AM  

മനോജേട്ടനും പങ്കെടുത്ത നമ്മടെ ഗഡികൾക്കും ഹാർദ്ദമായ അബിനന്ദനങ്ങൾ..!

നമ്മുടെ ബൂലോകം November 28, 2011 9:36 AM  

Manoj Ravindran Niraksharan Said : മുല്ലപ്പെരിയാർ വിഷയത്തിൽ, ഇന്ന് (28 -11 -11 ) വൈകീട്ട് 06:30ന് എറണാകുളം സൌത്ത് റെയിൽ വേ സ്റ്റേഷനിൽ പ്ലക്കാർഡുകളും മെഴുകുതിരികളുമായീ എല്ലാവരും തടിച്ചുകൂടുന്നു. ഇക്കഴിഞ്ഞ 25ന് മറൈൻ ഡ്രൈവിലെ പരിപാടി വിജയമാക്കിയ പോലെ തന്നെ ഇതിലും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

tomvell November 28, 2011 10:31 AM  

Great job Manoj, Raju Nair and team

Are we forgetting the fear and feelings of our kids?

With all the media coverage (newspapers, tv, radio, talk among friends and family) about an impending water bomb after an imminent Mullaperiyar dam burst, there is a big factor we have to consider. It is the emotions and fear our kids. it is a huge psychological issue we need to tackle immediately especially for kids in idukki district.

Parents and teachers should talk to them and encourage them to draw and write down their feelings. You can also encourage them to write their thoughts to Kerala ministers, Mr. Jayalalitha, Mr. Vaiko, the Prime Minister and Indian President.

This is an effective way to ease their fear and feelings and also to monitor their emotional conditions.

http://www.socialpulse.com/Mullaperiyar_Dam

നീര്‍വിളാകന്‍ November 28, 2011 10:59 AM  

“തമിഴനും വെള്ളം; മലയാളിക്കു സുരക്ഷ” അതാവട്ടെ നമ്മുടെ മുദ്രാവാക്യം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. November 28, 2011 3:46 PM  

ബിലാത്തി സൈബർ ലോകം മുഴുവൻ മനസ്സുകൊണ്ട് എല്ലാപിന്തുണയും അർപ്പിച്ചുകൊള്ളുന്നൂ

നമ്മുടെ ബൂലോകം November 28, 2011 11:07 PM  

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കൂട്ടായ്മ ഇന്ന് എറണാകുളം സൌത്ത് റെയില്‍വേ സ്റെഷനില്‍ മുല്ലപ്പെരിയാല്‍ ബോധവല്‍കരണ പരിപാടി നടത്തി.

http://www.nammudeboolokam.com/2011/11/blog-post_5960.html

smitha adharsh December 3, 2011 1:35 AM  

എല്ലാവരുടെയും നല്ല മനസ്സുകള്‍ ഇനിയും,ഇനിയും നല്ലത് മാത്രം ചിന്തിക്കട്ടെ..ചെയ്യട്ടെ..എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം.

നിതിന്‍‌ January 14, 2012 9:53 AM  

ഈ ഉദ്യമത്തിന്, എല്ലാവിധ ആശംസകളും...

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox