കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗവരദന്‍, മൌനത്തിനപ്പുറത്തേക്ക് ... എന്നീ പുസ്തകങ്ങള്‍ orders@nbpublication.com എന്ന മെയില്‍ ഐ ഡി യില്‍ ഇന്ത്യയിലെ നിങ്ങളുടെ വിലാസം അയച്ചു തന്നാല്‍ പുസ്തകം VPP ആയി അയക്കുന്നതായിരിക്കും. (VPP ചാര്‍ജ് പുറമേ )

.

ബിന്‍ ലാദന്റെ അന്ത്യം - ഭാഗം മൂന്ന്


സജി മാര്‍ക്കോസ്



ഭാഗം-1 ഇവിടെ വായിക്കാം

ഭാഗം-2 ഇവിടെ വായിക്കാം


ബട്ടാബാദിലെ പാക്കിസ്ഥാൻ സൈനിക അക്കാഡമിയുടെ റാഡാറിന്റെ പരിധി 65 കിലോമീറ്റർ മാത്രം. ഷുനൂക് ഹെലിക്കോപ്റ്റർ രണ്ടും പട്ടണത്തിനു വെളിയിൽ റഡാറിന്റെ പരിധിക്കും അപ്പുറം മുൻനിശ്ചയിച്ചിരുന്ന ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഇറങ്ങി. ബ്ലാക് ഹോക് ഹെലിക്കോപ്‌റ്ററിൽ നിന്നും കിട്ടുന്ന സന്ദേശങ്ങൾക്ക് കാതോർത്തുകൊണ്ട് ഇരുളിന്റെ മറവിൽ ഏതു അടിയന്തര ഘട്ടത്തേയും നേരിടുവാൻ തയ്യാറായി 56 സീലുകളും ആവശ്യത്തിന് കരുതൽ ഇന്ധനവുമായി കാത്തു കിടന്നു. ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്ന സീലുകൾ യുദ്ധ സന്നദ്ധരായി, ആയുധങ്ങൾ അവസാന വട്ടം പരിശോധനകൾ നടത്തുവാൻ തുടങ്ങി.



അത്യാധുനികവും ഭാരം കുറഞ്ഞതുമായ ഹെക്‌ലർ & കോച്ച് 416 (HK416) റൈഫിളുകളും P226 പിസ്റ്റണുകളും ആയിരുന്നു സീലുകളുടെ ആയുധങ്ങൾ ഇനി നിമിഷങ്ങൾ മാത്രം. ചിലർ മക്റാവൻ കൊടുത്ത ബുക്‌ലെറ്റ് ഒരു വട്ടം കൂടി എടുത്തു നോക്കി, ഒന്നാമത്തെ പേജിൽ മുഖ്യശത്രു ബിൻ ലാദന്റെ ചിത്രവും വിവരങ്ങളും. സീലുകൾക്ക് ഒരു ഭാവഭേദവും ഉണ്ടായില്ല. അവരുടെ ശത്രുവിനു മുഖമില്ല. ശത്രു എന്നും ശത്രു മാത്രം, ലക്ഷ്യം വിജയവും.

"കെട്ടിടത്തിന്റെ ഏതു മൂലയിലും ആയുധധാരികൾ ഒളിച്ചിരിക്കുന്നുണ്ടാവും"

മക്റാവന്റെ വാക്കുകൾ അവർ ഓർമ്മിച്ചു.

"സൂയിസൈഡ് ബോംബുമായി കാവൽ നിൽക്കുന്നവരേയും പ്രതീക്ഷിക്കാം. നിമിഷാർദ്ധത്തിനുള്ളിൽ തീരുമാനമെടുക്കുകയും സംശയം തോന്നുന്ന നിമിഷം മുന്നിൽ കാണുന്നവരെ വക വരുത്തുകയും ചെയ്യണം."

"കഴിയുമെങ്കിൽ, സിവിലിയന്മാരെ ആക്രമിക്കരുത്."

സംഘത്തിൽ ഉർദ്ദു നന്നായി സംസാരിക്കാനറിയാവുന്ന ഒരു അംഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

"എങ്കിലും ശബ്ദം കേട്ട് അയൽക്കാർ ഓടി വർന്നാൽ ഉർദു അറിയാവുന്ന സീൽ അവരോട് മറി നിൽക്കുവാൻ ആജ്ഞാപിക്കുക. ആരെങ്കിലും എതിർക്കുകയോ ഇടപെടുകയോ ചെയ്താൽ മറ്റൊരു നിർദ്ദേശത്തിന് കാത്തു നിൽക്കാതെ ആരായാലും ഷൂട്ട് ചെയ്യുക"

മക്റാവന്റെ അവസാനത്തെ നിർദ്ദേശം അതായിരുന്നു.

മൂന്നു വ്യത്യസ്ഥ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് അമേരിക്കയുടെ സൈനീക-രാഷ്ട്രീയ തലവന്മാർ; സുരക്ഷിതമായ നെറ്റ്‌വർക്കുകൾ വഴി തൽസമയം പരസ്പരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസിനുള്ളിൽ പ്രസിഡന്റും വിരലിൽ എണ്ണാവുന്ന സുരക്ഷാ ഉപദേശകരും അഫ്ഗാനിസ്ഥാനിലെ ജലാലബാദ് സൈനീക താവളത്തിൽ ഓപ്പറേഷൻ ടീം ലീഡർ വില്യം മക്റാവൻ, പാക്കിസ്ഥാനിലെ അബട്ടാബാദ് പട്ടണത്തിന് വെളിൽ 65 കി.മീ. ദൂരത്തിൽ രണ്ടു ഷുനൂക് ഹെലിക്കോപ്റ്ററുകളിലായി 56 സീലുകൾ, രണ്ടു ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററുകളിൽ 23 സീലുകൾ, ഈ രഹസ്യ സൈനിക നീക്കം അറിയാവുന്നവർ ഇത്രയും പേർ മാത്രം.

ഹെലിക്കോപ്റ്ററിൽ നിന്നും ജലാല ബാദിലെ സൈനിക താവളത്തിലെ മക്റാവനുമായുള്ള ആശയവിനിമയം സെക്വേർഡ് ടെക്സ്റ്റ് മെസേജുകൾ (Secured Text Messages) വഴിയായിരുന്നു. മറ്റു സന്ദേശ തരംഗങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ റിസീവറുകൾ പിടിച്ചെടുക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഇപ്രകാരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒന്നാമത്തെ ബ്ലാക് ഹോക് ഹെലിക്കോപ്റ്റർ കെട്ടിടത്തിന്റെ മുകളിൽ എത്തി. കോമ്പൗണ്ടും പരിസരവും ഇരുളിൽ മുങ്ങി നിൽക്കുന്നു.

വളരെ താഴ്‌ന്ന് പറന്ന ഹെലിക്കോപ്റ്ററിൽ നിന്നും ആറു സീലുകൾ കെട്ടിടത്തിന്റെ മുകളിൽ കയറിൽ തൂങ്ങി ഇറങ്ങുവാൻ തയ്യാറെടുത്തു. സീലുകൾ ഇറങ്ങിയതിനു ശേഷം കോമ്പൗണ്ടിനുള്ളിലെ വിശാലമായ സ്ഥലത്ത് ഹെലിക്കോപ്റ്റർ ലാൻഡ്ചെയ്യണം.

വൈറ്റ് ഹൗസിൽ ഒബാമയും സംഘവും ശ്വാസമടക്കി നോക്കി നിൽക്കുമ്പോൾ സീലുകളുടേ ഹെഡ്ഫോണിൽ മക്റാവന്റെ ശബ്ദം മുഴങ്ങി.
"സ്റ്റാർട്ട്"
പെട്ടെന്ന് ഹെലിക്കോപ്റ്റർ ഒന്നു ശക്തമായി കുലുങ്ങി ഒരു വശത്തേയ്ക്കു ചരിഞ്ഞു. പിന്നീട് വട്ടം ചുറ്റുവാൻ തുടങ്ങി. ആർക്കും ഒന്നും മനസിലാകുന്നില്ല. പൈലറ്റ് നിയന്ത്രണം നഷ്ടപ്പെടാതിരിക്കൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പുറത്തേയ്ക്ക് ചാടുവാൻ തയ്യാറെടുത്തിരുന്ന സീലുകൾ പെട്ടെന്ന് വാതായനങ്ങൾ അടച്ചു.

എന്തോ അപടം പിണഞ്ഞിരിക്കുന്നു എന്നു വൈറ്റ് ഹൗസിനുള്ളിൽ ഇരിക്കുന്നവർക്ക് മനസിലായി, എങ്കിലും എങ്ങിനെ പ്രതികരിക്കണമെന്ന് അറിയാതെ സ്തംഭിച്ചു പോയി. തികച്ചും അപ്രതീക്ഷിതമായ എന്തോ കോമ്പൗണ്ടിനുള്ളിൽ നടക്കുകയാണ്.

ഒരു നിമിഷം, മക്റാവന്റെ സൈനിക ബുദ്ധി ഉണർന്നു. ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലർ കറങ്ങുന്നതുകൊണ്ട് ഉയർന്ന മതിനുള്ളിൽ ശക്തമായി ചുഴി രൂപപ്പെട്ടിരിക്കുന്നു. ഹെലിക്കോപ്റ്റർ ആ ചുഴിയിൽ പെട്ടിരിക്കുകയാണ്.



റീസർകുലേഷൻ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന പ്രതിഭാസമാണ് ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു രംഗം തുടക്കത്തിൽ തന്നെ അരങ്ങേറുന്നു. സീലുകളെ കെട്ടിടത്തിന്റെ മുകളിൽ ഇറക്കുവാൻ സാദ്ധ്യമല്ലെന്നും അതിനു ശ്രമിച്ചാൽ ഏതു നിമിഷവും മതിക്കെട്ടിനുള്ളിൽ ഹെലിക്കോപ്റ്റർ പതിക്കുമെന്നും നൈറ്റ് സ്റ്റേക്കറിന്റെ വിദഗ്ദ്ധനായ പൈലറ്റ് മക്റാവനെ അറിയിച്ചു.

ഒന്നിലധികം സ്ഥാനങ്ങളിൽ നിന്നും ശത്രുവിനെ ആക്രമിക്കുന്നത് ഒരു മികച്ച യുദ്ധ തന്ത്രം ആണ്. ഒരേസമയം കെട്ടിടത്തിന്റെ താഴെ നിന്നും മുകളിൽ നിന്നും കടന്നു കയറി, കെട്ടിടത്തിന്റെ നടുവിൽ വച്ച് സീലുകൾ കൂട്ടിമുട്ടുന്ന വിധമായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ആ തന്ത്രം ഇപ്പോൾ ഉപേക്ഷിക്കാതെ വയ്യ. ഇല്ലെങ്കിൽ ഒരു ദുരന്തം ഏതു നിമിഷവും സംഭവിക്കാം.

ലാൻഡ് ചെയ്യുവാൻ മക്റാവൻ നിർദ്ദേശം നൽകി, അപ്പോഴേയ്ക്കും ഹെലിക്കോപ്റ്റർ നിലത്ത് ഇടിച്ചിറങ്ങിയിരുന്നു.

"Black hawk -1 is down"- മക്രാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഭീതി പരത്തി.



ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലറുകൾ മതിൽ ഇടിച്ചു സാരമായ കേടു പാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലെ ഭ്രമണപഥത്തിൽ സെറ്റ് ചെയ്തിരുന്ന ഉപഗ്രഹത്തിൽ നിന്നും അയക്കുന്ന തത്സമമയ ദൃശ്യങ്ങൾ ഒബാമയും കൂട്ടരും നിസ്സഹരായി കണ്ടു കൊണ്ടിരുന്നു. 28 മില്യൺ ഡോളർ വില വരുന്ന ഹെലിക്കോപ്റ്ററാണ് ഭാഗീകമായി തകർന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 15 വർഷങ്ങളായി ബിൻ ലാദൻ വേട്ടയ്ക്ക് വേണ്ടി അമേരിക്കൻ ഭരണകൂടം ഏതാണ്ട് മൂന്ന് ട്രില്ല്യൺ അമേരിക്കൻ ഡോളർ ചിലവഴിച്ച കഴിഞ്ഞിരുന്നു. അതു വച്ചുനോക്കുമ്പോൾ ഇതു നിസ്സാര തുക മാത്രം. സി.ഐ.ഏ യുടെ മോസ്റ്റ് വാണ്ടട് ലിസ്റ്റിൽ ലാദൻ കയറിപ്പറ്റിയിട്ട് 155 മാസങ്ങൾ ആയിരിക്കുന്നു. നിരവധി ഓപ്പറേഷനുകൾ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വളരെ കൃത്യമായ ലക്ഷ്യത്തോടെ ഒരു നീക്കം നടത്തുന്നത്. എല്ലാറ്റിന്റേയും അവസാനമായി എന്നു കരുതി അതിജാഗ്രതയോടെ തയ്യാറാക്കിയ പദ്ധതിയാണ് തുടക്കത്തിൽ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

എങ്കിലും, ഏത് അപ്രതീക്ഷിത ഘട്ടത്തേയും നേരിടുവാൻ കഴിയുന്ന അസാമാന്യമായ കഴിവും ധൈര്യവും സഹജാവബോധവുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു വില്യം മക്റാവെൻ. സീലുകൾക്ക് അപകടം ഒന്നും സംഭവച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ മക്റാവന്റെ ശബ്ദം സീലുകളുടെ ഹെഡ്ഫോണിൽ കേട്ടു:

"മിഷൻ കണ്ടിന്യൂ"

സീലുകൾ തങ്ങളുടെ ദൗത്യത്തിനു തയ്യാറായി, ഓരോരുത്തരായ ഇരുളിലേയ്ക്ക് ഇറങ്ങി, ഹെൽ‌മറ്റിൽ ഘടിപ്പിച്ചിരുന്ന ടോർച്ച് ഓൺചെയ്തു, കെട്ടിടത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.


ഒരു നിമിഷം പതറിപ്പോയ മക്റാവൻ വീണ്ടും ഊർജ്ജ്വസലനായി. രണ്ടാമത്തെ ഹെലിക്കോപ്റ്റർ കോമ്പണ്ടിന് വെളിയിൽ ലാൻഡ് ചെയ്യുവാൻ നിർദ്ദേശം നൽകി. അതിൽ നിന്നും സീലുകൾ നിമിഷങ്ങൾക്കുള്ളിൽ വെളിയിൽ ഇറങ്ങി, 18 അടി ഉയരമുണ്ടായിരുന്ന മതിൽ ചാടിക്കടന്നു, കെട്ടിടത്തെ ലക്ഷമാക്കി നടന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്ന കഠിനമായ പരിശീലത്തിന്റെ ഫലമായി കൗമ്പണ്ടിനുള്ളിലെ ഓരോ ഇഞ്ചു സ്ഥലവും സീലുകൾക്ക് പരിചിതമായതുപോലെ ആയിരുന്നു അവരുടെ നീക്കം. എല്ലാം സീലുകളും മതിൽകെട്ടിനുള്ളിൽ പ്രവേശിച്ചു. താമസക്കാർ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. കെട്ടിടം പൂർണമായ അന്ധകാരത്തിൽ മുങ്ങിക്കിടന്നു. കെട്ടിടത്തിന്റെ അടുത്ത് എത്തിയ സീലുകൾ ചെറു സംഘങ്ങളായി പിരിഞ്ഞു. കെട്ടിടത്തിന്റെ നാലു വശങ്ങളിൽനിന്നും കെട്ടിടത്തെ വളഞ്ഞ്, പതുങ്ങിപ്പതുങ്ങി കെട്ടിടത്തിന്റെ അടുത്തേയ്ക്കു നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്നു കെട്ടിടത്തിന് വെളിയിലെ ചെറിയ ഗസ്റ്റ് ഹൗസിലെ ലൈറ്റ് തെളിഞ്ഞു.

എന്തോ സംഭവിക്കുന്നതായി ഗസ്റ്റ് ഹൗസിലുള്ളവർക്ക് മനസ്സിലായിക്കാണണം.

സീലുകൾ നിശബ്ദരായി അതാതു സ്ഥങ്ങളിൽ പതുങ്ങി ഇരുന്നു. ചില്ലു ജനാലയിലൂടെ അകത്താരോ ദ്രുതഗതിൽ ചലിക്കുന്നത് കാണാമായിരുന്നു. അതെ, അവർ അപകടം അറിഞ്ഞിരിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഗസ്റ്റ് ഹൗസിന്റെ വാതിൽ തുറക്കപ്പെട്ടു. നേവി സീലുകൾ പ്ര്തീക്ഷിച്ചതുപോലെ ഒരു യന്ത്രതോക്കിന്റെ ബാരൽ വെളിയിലേക്ക് നീണ്ടു വന്നു.

ഒരു നിമിഷം, കെട്ടിടത്തിന്റെ മെയിൻ സ്വിച്ചിന്റെ സമീപത്ത് നിലയുറപ്പിച്ച സീൽ കൈയ്യിൽ കരുതിയിരുന്ന കട്ടർ ഉപയോചിച്ച് കെട്ടിടത്തിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പെട്ടെന്നു വെളിച്ചം പോയപ്പോൾ ഗസ്റ്റ് ഹൗസിനുള്ളിൽ നിന്നും സ്ത്രീകളുടെ നിലവിളിശബ്ദം ഉയർന്നു. അല്പസമയത്തിനുള്ളിൽ ആയുധധാരിയായ മനുഷ്യൻ ഇരുട്ടിലേയ്ക്കു ഇറങ്ങി വന്നു. പതുങ്ങിയിരുന്ന സീലുകൾക്ക് ഒന്നും ആലോചിക്കാനുണ്ടായിരില്ല, H&K 416 റൈഫിളിൽ നിന്നും തുരു തുരെ വെടിയുണ്ടകൾ പാഞ്ഞു. ആയുധധാരിയുടേയും ഭാര്യയുടേയും ശരീരത്തിലൂടെ നിരവധി വെടിയുണ്ടങ്കൾ കടന്നു പോയി. ഒന്ന് നിലവിളിക്കാൻ കൂടി കഴിയാതെ അവർ രണ്ടും നിലം പൊത്തി. താഴെ വീണയാളുടെ സമീപത്ത് ചെന്ന് ഒരു സീൽ കൈയ്യിലിരുന്ന ബുക്ക്‌ലെറ്റ് തുറന്ന് ഹെഡ് ലൈറ്റിന്റെ സഹായത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. അൽ കുവൈറ്റിയും ഭാര്യയും ആയിരുന്നു അത്. മുഖത്തിന്റെ വിവിധ ചിത്രങ്ങൾ എടുത്തു കഴിഞ്ഞപ്പോഴേയ്ക്കും മറ്റ് സീലുകൾ പതുങ്ങി കെട്ടിടത്തിന്റെ അടി നിലയിൽ എത്തിക്കഴിഞ്ഞു.


അപ്പോഴേയ്ക്കും ശബ്ദം കേട്ട് അയൽക്കാർ എഴുന്നേറ്റ് തുടങ്ങി. ചിലർ കെട്ടിടത്തിനുചുറ്റും എത്തി. ക്രാഷ് ലാൻഡ്ചെയ്ത ഹെലിക്കോപ്റ്ററിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു

"ഇധർ ക്യാ ഹോ രഹാ ഹൈ?" ഒരു അയക്കാരൻ വിളിച്ചു ചോദിച്ചു

"ഇധർ മിലിട്ടറി റിഹേഴ്സൽ ചൽ രഹാ ഹൈ " ഉറുദു സംസാരിക്കാനറിയാവുന്ന സീൽ പ്രതിവചിച്ചു. എങ്കിലും നാട്ടുകാർ പിരിഞ്ഞു പോയില്ലെന്ന് മാത്രമല്ല അവരുടെ എണ്ണം കൂടിക്കൂടി വന്നു കൊണ്ടിരുന്നു.

ആക്രമണം തുടങ്ങിയിട്ട് 7 മിനിറ്റുകൾ കഴിഞ്ഞുവെങ്കിലും സീലുകൾക്ക് കെട്ടിടത്തിനുള്ളിൽ കയറുവാനായിട്ടില്ല. ഇനി വെറും 23 മിനിറ്റുകൾ മാത്രം. അവരുടെ ഒരു സംഘം അടിനിലയിലുള്ള ഒരു കൂറ്റൻ ഇരുമ്പുവാതിലിന്റെ സമീപം എത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആ വാതിൽതുറന്നപ്പോൾ സീലുകൽ പകച്ചു പോയി. ആ വാതിലിന് പിന്നിൽ ഭിത്തി കെട്ടി മറച്ചിരുക്കുന്നു.


മറ്റൊരു സീൽ ഉടൻ തന്നെ ഭിത്തി തകർക്കുന്ന ചെറിയ ബോംബ് എടുത്ത് ഭിത്തിയിൽ ഘടിപ്പിച്ചു. റിമോട്ട് കണ്ട്രോളുമായി അല്പം മാറിനിന്നിട്ടു ആ സംഘത്തിനുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു:

"ഫയറിംഗ് "

ഒരു നിമിഷം കൈയ്യിലിരുന്ന റിമോട്ടിൽ വിരലമർന്നു. ഒരു വലിയ ശബ്ദത്തോടെ ആ ഭിത്തി തകർന്നു വീണു.

ഓരോരുത്തരായി അകത്തു കടന്നു. അതോടെ വൈറ്റ്ഹൗസിൽ ഉള്ളവർക്കു വീഡിയോ ദൃശ്യങ്ങൾ നഷ്ടമായി. കെട്ടിടം പൂർണ്ണമായും ഇരുട്ടിൽ ആയിരുന്നു. സീലുകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിന്ന ടോർച്ചിന്റെ വെളിച്ചം മാത്രം. അടിനിലയിയുള്ള ഓരോ മുറിയിലും സീലുകൾ കയറിയിറങ്ങി. മുകളിലേയ്ക്കു കയറാൻ ഒരൊറ്റ സ്റ്റെയർ കെയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തികച്ചും അപകടരമായ ഒരു അവസ്ഥയായിരുന്നു. രക്ഷപ്പെടുവാനായാലും ആക്രമിക്കുവാനായാലും ഒരൊറ്റ വഴിമാത്രം. എങ്കിലും സീലുകൾ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരാൾ പടികൾക്കു മുകളിലേക്ക്  കയറുന്നത് ഒന്നാമത്തെ സീലിന്റെ കണ്ണിൽപ്പെട്ടു. അയാൾക്ക് തിരിച്ച് ആയുധമെടുക്കാൻ കഴിയുന്നതിനും മുൻപേ അയാളേയും വെടി വച്ചു വീഴ്‌ത്തി. അതു കുവൈറ്റിയുടെ സഹോദരൻ ആയിരുന്നു. രണ്ടാമത്തെ നിലയിൽ പ്രധാനമായും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഭയന്നോടിയവരെ പിടികൂടി ഓരോരുത്തരെയായി പരിശോധിച്ചു. സുരക്ഷിതരായി ദീർഘകാലം കഴിഞ്ഞതുകൊണ്ടാവണം ആരും ഇത്തരം ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. ആരുടെ കൈയ്യിലും ആയുധങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും സ്ത്രീകളേയും വിലങ്ങിട്ടു വായ് മൂടിക്കെട്ടി ഒരു മുറിയിലാക്കി കാവൽ ഏർപ്പെടുത്തിയ ശേഷം ബാക്കിയുള്ളവർ അടുത്ത നിലയിലേയ്ക്ക് കയറുവാൻ തുടങ്ങി.

പടികൾക്ക് മുകളിൽ ഒരു ചെറിയ ചലനം, ഒറ്റൊറ്റ നിമിഷം. പടികൾക്ക് മുകളിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ആദ്യമായി ബിൻലാദനെ നേരിട്ടു കണ്ടു. ഹെൽമെറ്റിലെ ടോർച്ചിന്റെ വെളിച്ചത്തിൽ തന്റെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്ന യന്ത്രത്തോക്കിന്റെ ബാരൽ ബിൻലാദനും കണ്ടു.







(അടുത്ത ലക്കത്തിൽ അവസാനിക്കും)


Share/Bookmark

36 comments:

നിരക്ഷരൻ October 24, 2011 7:32 AM  

അച്ചായൻ പിന്നേം മുൾമുനയിൽ നിർത്തി. മിഥുനം സിനിമയിൽ ജഗതി ചെയ്തതുപോലെ തേങ്ങ(തോക്ക്) പിടിച്ച് വാങ്ങി ഞാൻ തന്നെ നേവി സീലാകേണ്ടി വരുമെന്ന് തോന്നുന്നു :)

ജോ l JOE October 24, 2011 7:48 AM  

അച്ചായോ....

Siju | സിജു October 24, 2011 9:38 AM  

ഇതിലെ ചിത്രങ്ങൾ ഒറിജിനലാണോ? ബിൻ ലാദൻ പിടി കൂടപ്പെടുന്നതിനു മുമ്പുള്ള ചിത്രങ്ങൾ ഇതുവരെ എവിടേയും കണ്ടിട്ടില്ല..

Sandhya October 24, 2011 10:19 AM  

ഇതിലും ഭേദം നിരു പറഞ്ഞതുപോലെയായിരുന്നു. സിജു ചോദിച്ചതുപോലെ ഇതിലെ ചിത്രങ്ങൾ ഒക്കെ എവിടെ നിന്ന് ? പ്രത്യേകിച്ചും ആ ലാസ്റ്റ് ഫോട്ടോ ?

- സന്ധ്യ

Captain Haddock October 24, 2011 10:41 AM  

നീരൂ...ഞാനും ഉണ്ട്..ഒരു കമാണ്ടോ ഓപ്പറേഷന്‍ നടത്തി, അച്ചായന്‍റെ കയ്യില്‍ നിന്നും അടുത്ത ലക്കം പിടിച്ചു വാങ്ങണം.

അച്ചായോ, ഒരു സംശയം :
' എല്ലാം സീലുകളും മതിൽകെട്ടിനുള്ളിൽ പ്രവേശിച്ചു. താമസക്കാർ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. "

ഇത്രേം എമണ്ടന്‍ ഒരു ഹെലികോപ്റ്റര്‍ മുക്കും കുത്തി, പധക്കോ എന്ന് വീണിട്ട്, അതും വീട്ടിന്‍റെ തൊട്ടു അടുത്ത്, വീട്ടുകാര്‍ അറിഞ്ഞില്ലേ?

Captain Haddock October 24, 2011 10:42 AM  

ട്രാക്കോ..ട്രാക്ക്‌....

സജി October 24, 2011 10:50 AM  

കേപ്ടൺജി,
ആ ഹെലിക്കോപറിന്റെ പുകക്കുഴലിൽ സൈലൻസർ പുരട്ടിയിരുന്നു. അതുകൊണ്ടാണ് ശബ്ദം കേൾക്കാതിരുന്നത്.

സജി October 24, 2011 10:52 AM  

സിജു & സന്ധ്യ,
നിങ്ങൾ എന്നേയും സംശയത്തിലാക്കരുത്..

Captain Haddock October 24, 2011 10:53 AM  

....താങ്ക്സ്...

(അത് വളരെ ബുദ്ധിപൂര്ര്‍വമമായ ഒരു നീക്കം ആയിരന്നു. ...അധികം മിണ്ടണ്ടാ എന്ന് തോന്നുന്നു, ആചായന്‍ ഫോമില്‍ ആണ്...എന്‍റെ കീബോര്‍ഡ്ല്‍ സൈലൻസർ പുരട്ടാന്‍ ചാന്‍സ്‌ ഉണ്ട്....)

കുഞ്ഞന്‍ October 24, 2011 11:17 AM  

സത്യം പറ അച്ചായാ, അങ്ങും ഈ മിഷനിലെ ഒരംഗമായിരുന്നില്ലേ... അതെ നിങ്ങളൊരു സീക്രട്ട് ഏജന്റാണെന്ന് സംശയതീതമായി തെളിഞ്ഞിരിക്കുന്നു...

പറഞ്ഞതുപോലെ എല്ലാവരുകൂടി ബാക്കി ഭാഗം തട്ടിപ്പറിച്ച് വായിക്കാനായി അച്ചായനെ ആക്രമിക്കുക..

kARNOr(കാര്‍ന്നോര്) October 24, 2011 11:17 AM  

ഇങ്ങനാണേല്‍ ഞാന്‍ വായിക്കുന്നില്ല. നിങ്ങള്‍ വായിച്ചിട്ട് കഥ പറഞ്ഞാ മതി.. (ഓഫ്: അച്ചായോ അടുത്ത ഭാഗം കൂടി പെട്ടെന്ന് എഴുതിയിട്ട് എന്റെ, കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന രക്തമുള്ള മനുഷ്യന്‍’ വേഗം തിരിച്ചു തരണം. ഇല്ലേല്‍ ഞാന്‍ കള്ളിവെളിച്ചത്താക്കും !!)

Shikandi October 24, 2011 12:03 PM  

ശരിക്കും ടെന്‍ഷനായി.... അടുത്ത പോസ്റ്റിലെങ്കിലും അവസാനിപ്പികണേ....

നട്ടപ്പിരാന്തന്‍ October 24, 2011 12:46 PM  

രണ്ടാം ഭാഗത്തിന്റെ അത്ര ഒരു പിരിമുറുക്കം ഈ ലക്കത്തിനു വന്നില്ല. രണ്ടാം ഭാഗത്തില്‍ മിഷന്‍ സെറ്റപ്പായിരുന്നല്ലോ. അതിന്റെ ഒരു ത്രില്‍ വായനയില്‍ ഉണ്ടായിരുന്നു.

മൂന്നാം ഭാഗമെത്തുമ്പോള്‍ ഒരു ടോം ക്രൂസ്/ ജയിംസ് ബോണ്ട് ഹോളിവുഡ് ആക്ഷന്‍ ചിത്രത്തിലെ സ്റ്റണ്ട് സീനിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്.

നാലാം ഭാഗത്തില്‍ പെരുമനം കുട്ടന്‍ മാരാരുടെ പെരുക്കലിന്റെ സുഖം കിട്ടുമെന്നു കരുതുന്നു.

എന്തായാലും ഒരു ക്രിമിനല്‍ മൈന്‍ഡ് ആ “കിഡ്നിയില്” ഉണ്ടായിരുന്നുവെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

നിരക്ഷരൻ October 24, 2011 12:51 PM  

അവസാനത്തെ പടം കണ്ടിട്ട് ആർക്കും മനസ്സിലായില്ലേ ?

ലൈറ്റ് ഓഫ് ചെയ്ത് വെപ്പുതാടിയും പിടിപ്പിച്ച്, തലേക്കെട്ടും കെട്ടി അച്ചായൻ കട്ടിലിന്റെ സൈഡിൽ തറയിൽ മലർന്ന് കിടന്നപ്പോൾ വാമഭാഗം എടുത്ത പടമല്ലിയോ അത് ? :) :)

Manju Manoj October 24, 2011 12:59 PM  

അയ്യോ... ഇനിം കഴിഞ്ഞില്ലേ??
ഹെലികോപ്റ്റര്‍ ന്റെ ശബ്ദം ഒക്കെ കേക്കൂലെ എന്ന് എനിക്കും സംശയം ഉണ്ട്... അതും ഇടിച്ചു ഇറങ്ങിയപ്പോള്‍.....

kichu / കിച്ചു October 24, 2011 1:06 PM  

ബി പി ഒക്കെ ഷൂട്ട് ചെയ്തു തുടങ്ങീ..
നീരൂ വേഗം തോക്കെട് :)

അച്ചായൻ റിയലി റോക്ക്സ് :)

നരിക്കുന്നൻ October 24, 2011 1:36 PM  

അച്ചായാ.. അടുത്ത ഭാഗത്തോടെ അവസാനിക്കും എന്ന് കണ്ടപ്പോൾ ആശ്വാസായി.. ഈ പിരിമുറൂക്കം അതോടെ തീരുവല്ലൊ..

പേനകം കുറുക്കന്‍ October 24, 2011 2:05 PM  

ശ്ശെടാ ഇതു തീര്‍ന്നില്ലെ.. മുള്‍മുനയില്‍ നിര്‍ത്തുന്ന പരിപാടി അത്ര ശരിയല്ലാട്ടാ!!!

Sanctuary October 24, 2011 3:43 PM  

Avasanam Ummer Kolla....Hahahahaa

kARNOr(കാര്‍ന്നോര്) October 24, 2011 5:16 PM  

അച്ചായന്റെ നിക്കോണ്‍ ഡി90 യില്‍ പതിയാതെപോയ, വാച്ച്മാന്‍ പഠാണിയുടെ പടം ലാദന്റെ പേരും പറഞ്ഞ് അവതരിപ്പിച്ചത് ശരിയോ? നിങ്ങള്‍ പറയൂ. ഉത്തരം യേസ് എന്നാണെങ്കില്‍ ഐയെസ്സാറോ സ്പേസ് നാസാ എന്നും നോ എന്നാണെങ്കില്‍ ഐയെസ്സറോ സ്പേസ് പാക്ക് എന്നും എസ്സെമ്മെസ് അയയ്ക്കുക.:-)

ജോ l JOE October 24, 2011 5:28 PM  

കാര്‍ന്നോര്‍ റോക്സ് സ് ....സ് സ് സ് സ് സ് സ് സ്

പഥികൻ October 24, 2011 5:45 PM  

ആകാംഷ ഉണർത്തുന്ന് വിവരണം
(HK) ഹെൿലെർ ആന്റ് കോഹ് എന്നാണ്‌ ഉച്ചാരണം.. നമ്മുടേ NSG യുടെ ആയുധങ്ങളും ഇതു തന്നെ...പക്ഷേ എന്തു കാര്യം...
സസ്നേഹം,
പഥികൻ

narayananpt October 24, 2011 6:05 PM  

ഞങ്ങൾക്കു അറിയാവുന്ന കഥ ഇത്രയും ഉദ്വേഗജനകം അക്കാമെങ്കിൽ പരിണാമഗുപ്തി എന്തെന്നു അറിയാത്ത സംഭവത്റ്റിന്റെ ആഖ്യാനം എങ്ങനെ ഉണ്ടായിരിക്കും. എതായലും, വീരപ്പൻ, വേലുപ്പിള്ള പ്രഭാകരൻ, 28.11 എന്നീ വിഷയങ്ങൾ എഴുതക . അഭിനന്ദനങ്ങൾ അവസാന അദ്ധ്യായത്തിനു മുൻപു. തന്നെ. അടുത്ത ഭാഗം അവസാനതെതായിരിക്കുമെന്നതിനു വല്ല ഉറപ്പും ഊണ്ടോ?

Nambiar October 24, 2011 9:33 PM  

അച്ചായാ സത്യം പറ....നിങ്ങള്‍ അമേരിക്കന്‍ ഏജന്‍റ്ല്ലേ.
നാട്ടില്‍ ഇറങ്ങേണ്ട കേട്ടോ.
കണ്ണൂരില്‍ നമ്മളെ പിള്ളാര്‍ക്ക് കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്‌

ഒരു ദുബായിക്കാരന്‍ October 25, 2011 12:04 AM  

ഈ ലക്കത്തില്‍ തീരും എന്ന് കരുതി..ഇനി എന്ത് ചെയ്യാനാ അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുക തന്നെ !!

ആളവന്‍താന്‍ October 25, 2011 1:23 PM  

അച്ചായോ....... ഫയങ്കര കിടിലം!

mottamanoj October 26, 2011 6:05 PM  

ഹോ ഇത് ഭയങ്കരം ആയി, ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തണോ

sijo george October 27, 2011 6:51 PM  

പറയാൻ വന്ന കമന്റ് ആദ്യേ നിരക്ഷരൻ പറഞ്ഞു.. :) പിന്നെ, ആ ലാദനിക്കേടെ പടം പോട്ടോഷോപ്പല്ലേ>. :)

lathish October 30, 2011 6:29 PM  

ഇതിന്റെ അവസാനം ലാദന്‍ പരോളില്‍ ഇറങ്ങി ഒബാമ യുമായി ഒരു സ്ടുണ്ട് സീനാണോ

Cartoonist November 2, 2011 3:58 AM  

അപ്പൊ, സ്വാമികളെ, അയച്ചുതന്ന ബഹറീൻബിൻലാദന്റെ പടോ ? കഷ്ടായി :(

Rijo Jose Pedikkattu November 9, 2011 10:44 AM  

അച്ചയോ ബാക്കി എപ്പൊഴാ......

Rijo Jose Pedikkattu November 9, 2011 10:44 AM  

അച്ചായോ ബാക്കി എപ്പൊഴാ......

ആളവന്‍താന്‍ November 10, 2011 8:54 AM  

അച്ചായാ ഇട് ഇട്...!

സജി November 13, 2011 2:40 PM  

വായിച്ച് അഭുപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

അവസാനഭാഗം അല്പം താമസിച്ചു പോയി..


നാളെ നമ്മുടെ ബൂലോകത്തിൽ അവസാനഭാഗം വരുന്നു ...

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox