ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14

നൈലിന്റെ തീരങ്ങളിലൂടെ Part - 1 - 2 - 3 - 4 - 5 - 6 - 7 - 8 - 9 - 10 - 11 - 12 - 13



സജി മാര്‍ക്കോസ്

പിരമിഡുകള്‍ കഴിഞ്ഞാല്‍ ഈജിപ്റ്റില്‍ ഏറ്റവും അധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുരാതന ക്ഷേത്ര സമുച്ചയമാണ്, ലുക്സര്‍ പട്ടണത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന കര്‍ണാക് ക്ഷേത്രം.

ലോകത്തിലെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും വലിയ പുരാതന ക്ഷേത്രവും ഇതു തന്നെ. ഇരുന്നൂറ്റി നാല്പത്തി ഏഴ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കര്‍ണാക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം ക്ഷേത്രത്തിനുള്ളില്‍ പണിതിരിക്കുന്ന ഭീമാകാരങ്ങളായ തൂണുകള്‍ ആണ്. ഏതാണ്ട് നാല്പത്തി അഞ്ച് അടി ചുറ്റളവും, എഴുപത് അടി ഉയരവുമുള്ള നൂറ്റിമുപ്പത്തിനാലു കൂറ്റന്‍ തൂണുകള്‍ ക്ഷേത്രാങ്കണത്തില്‍ ഉണ്ട്.

ഈജിപ്റ്റിലെ മറ്റു ക്ഷേത്രങ്ങള്‍ക്ക് സമാനമായ രൂപവും, ശില്പ്പങ്ങളും കൊത്തു പണികളും ആണുള്ളത് എങ്കിലും അതിന്റെ അസാധാരണമായ വലിപ്പവും നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എടുത്ത കാലദൈര്‍ഘ്യവും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണാക് ക്ഷേത്രത്തെ വ്യത്യസ്തതയുള്ളതാക്കുന്നു. ക്രിസ്തുവിനു മുന്‍പ് 1550ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഏതാണ്ടു 1300 വര്‍ഷങ്ങള്‍ എടുത്തുവെന്നു ചരിത്രം പറയുന്നു. അതായത് മുപ്പതു ഫറവോമാരുടെ ഭരണകാലം കൊണ്ടാണ് സങ്കീര്‍ണ്ണവും ബൃഹത്തുമായ കര്‍ണാക് ക്ഷേത്രം പൂര്‍ണ്ണ രൂപത്തില്‍ എത്തിയത്.
ഈജിപ്ഷ്യന്‍ ദേവന്മാരുടെ ദേവനായിരുന്ന ആമോന്‍-റേയുടെ ക്ഷേത്രമായിരുന്നു കര്‍ണാക് ടെമ്പിള്‍. ആമോന്‍‌‌-റേയുടെ ഭാര്യ മഡ്, മകന്‍ കൊന്‍സു തുടങ്ങിയവര്‍ക്കും പ്രത്യേകം പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ ഈ ക്ഷേത്ര വളപ്പിനുള്ളിലുണ്ട്.
ഇരു വശത്തും അനവധി സ്പിങ്ങ്സുകളുടെ നീണ്ട നിര പ്രവേശനന കവാടത്തില്‍ കാണാം. പിന്നില്‍ കൂറ്റന്‍ പ്രവേശന കവാടവും ചുറ്റു മതിലും.

ക്ഷേത്രത്തിന്റെ പിന്‍വശത്ത് പുരോഹിതന്മാര്‍ക്കു അവരുടെ മത ചടങ്ങുകളുടെ ഭാഗമായി ദേഹ ശുദ്ധിവരുത്തുവാന്‍ വിശാലമായ കുളവും നിര്‍മ്മിച്ചിരിക്കുന്നു.

ഞങ്ങള്‍ കര്‍ണാക്കിലെ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ ഇരുള്‍ വീണു തുടങ്ങിയിരുന്നു. ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ കണ്ടില്ല എങ്കില്‍ പിന്നെ കര്‍ണാക്ക് ഷേത്രത്തില്‍ വരുന്നതില്‍ ഒരു കാര്യവും ഇല്ല എന്നായിരുന്നു സെയിദിന്റെ അഭിപ്രായം. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റും ഞങ്ങളെ ഏല്‍പ്പിച്ചിട്ടു ഷോ കഴിയുമ്പോള്‍ കാണാമെന്നു പറഞ്ഞു സെയിദ് പിരിഞ്ഞു.

വിശാലമായ പാര്‍ക്കിംഗ് ഗ്രണ്ടിലൂടെ ഞങ്ങള്‍ നടന്നു. ചെറിയ തണുപ്പു വീണുതുടങ്ങിയിരിക്കുന്നു. പാര്‍ക്കിംഗ് ഗ്രൌണ്ടിന്റെ ഒരു വശത്ത് പ്രവേശനടിക്കറ്റ് കൊടുക്കുന്ന ചെറിയ ഓഫീസ്. അടുത്ത ഷോയ്ക്ക് അര മണിക്കൂര്‍ താമസം ഉണ്ടെന്നു അവിടുത്തെ മാനേജര്‍ അറിയിച്ചു. പിന്നീട് അയാള്‍ വെളിയില്‍ ഇറങ്ങി വന്ന് കുശലം പറഞ്ഞു. ഗള്‍ഫില്‍ ജോലിക്കെത്തുന്ന ഈജിപ്റ്റുകാര്‍ എങ്ങിനെ ഇത്ര ‘വെറുക്കപ്പെട്ടവര്‍‘ ആകുന്നു എന്നു മാത്രം മനസിലായില്ല. ഏതായാലും ഒരു കാര്യം ഉറപ്പ്, ഗള്‍ഫില്‍ കാണുന്നതല്ല ഈജിപ്റ്റുകാരന്റെ ശരിയായ മുഖം.ഇന്ത്യയെക്കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോല്‍ ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നാതിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍ഗില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വന്നത് ഓര്‍മ്മ വന്നു. അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രകടിപ്പിച്ചു കൊണ്ട് ബോംബെ കാമാട്ടിപുരത്തെ വേശ്യകള്‍ നടത്തിയ ഒരു പ്രകടനത്തിന്റെ വിശേഷങ്ങള്‍ ചിത്രസഹിതം. ഗതികേടുകൊണ്ടും,നിര്‍ബന്ധത്താലും മാനം വിറ്റു ജീവിക്കുന്നവര്‍ നാടിന്റെ മാനം കാക്കുന്ന വീര ജവാന്മാര്‍ക്ക് നല്‍കുന്ന ഹൃദയം നിറഞ്ഞ പിന്തുണ. ദേശ സ്നേഹത്തിന്റെ ഒരു സമുദ്രം ഉള്ളില്‍്‍ തിരയടിക്കുന്നത് അന്നു തിരിച്ചറിഞ്ഞു. അന്നു വരെ അതിര്‍ത്തിയ്യ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ എനിക്കു ഒരുപോലെയാണെന്നും ദേശസ്നേഹം ഒരു തരിമ്പും ഇല്ലെന്നും വീമ്പു പറയുമായിരുന്നു. പക്ഷേ, മറ്റുള്ളവരില്‍ നിന്നു കേള്‍ക്കുമ്പോഴാണ് പലപ്പോഴും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ദേശസ്നേഹവും ആത്മാഭിമാനവും ഉണരുന്നത്.

നല്ല ഇരുട്ട് ആയപ്പോഴേയ്ക്കും ഞങ്ങള്‍ അകത്തു കടന്നു. ക്ഷേത്രത്തിന്റെ കവാടത്തിന്റെ ഇരു വശത്തും നിര നിരയായി കല്ലില്‍ കൊത്തിയ സ്ഫിങ്ക്സുകള്‍ നേര്‍ത്ത വെളിച്ചത്തില്‍ ഭീകര ജീവികളേപ്പോലെ തോന്നിച്ചു. പെട്ടെന്നു കാതടപ്പിക്കുന്ന ചില ശബ്ദങ്ങള്‍ ചുറ്റും നിന്നു ഉയര്‍ന്നു. ഞെട്ടിപ്പോയി....

പിന്നെ അതു സാവധാനം കുറഞ്ഞു കുറഞ്ഞു.. അങ്ങു ദൂരെ ഏതോ ഗുഹയില്‍ നിന്നു വരുന്ന ശബ്ദം പോലെയായി.

ഷോ തുടങ്ങിക്കഴിഞ്ഞു.

കേട്ടിട്ടില്ലാത്ത പ്രാകൃത്മായ വാദ്യ ഉപകരണങ്ങള്‍വായിക്കുന്നതുപോലെയുള്ള കാതടപ്പിക്കുന്ന ഒച്ച. ചുറ്റും പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ശക്തിയേറിയ സ്പീക്കറുകളില്‍ നിന്നും പല തരം ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. വലിയ കോറസ് പാടുന്ന പോലെയുള്ള അഭൌമമായ ശബ്ദം. എങ്ങോ അന്യഗ്രഹത്തില്‍ നിന്നും ഒഴുകി വരുന്നതുപോലെ...
ദൂരെ തലയുയര്‍ത്തില്‍ നിന്ന ക്ഷേത്ര മതിലിന്മേല്‍ പതിയെ ഒരു രൂപം തെളിഞ്ഞു വന്നു..

ഏതോ ഫറവോയുടെ രൂപം..

“ഞാന്‍ സൃഷ്ടിയും സൃഷ്ടാവുമായ ഫറവോ.....” ഘന ഗംഭീരമായ ശബ്ദം അവിടമാകെ മുഴങ്ങി. ഞാന്‍ ചുറ്റും നോക്കി. സന്ദര്‍ശകര്‍ ശ്വാസമടക്കി നില്‍ക്കുന്നു. ഫറവോമാരുടെ ചിന്തകളും വിശ്വാസങ്ങളും വിശദീകരിച്ചുകൊണ്ടിരുന്നു. പല ഫറവോമാര്‍ - അവരുടെ ചരിത്രം, വിശ്വാസം, കല്ലിന്മേള്‍ ഹീരോഗ്ലിഫിക്സില്‍ കൊത്തിയിട്ട അവരുടെ വാക്കുകള്‍....അതു കുറെ സമയം നീണ്ടു നിന്നു.

പിന്നീട്, ഞങ്ങളെ ക്ഷേത്രത്തിന്റെ നടുവിലുള്ള തടാകത്തിന്റെ പിന്നില്‍ ഒരുക്കിയിരുന്ന ഇരിപ്പിടങ്ങളിലേയ്ക്കു നയിച്ചു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്നു ഷോ.

ഒരാഴ്ചയിലധികമായി ഇജിപ്റ്റിലെങ്ങും കണ്ട, പുരാതന കാലത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള അനുഭവമായിരുന്നു കര്‍ണാക് ക്ഷേത്രത്തിലെ ലൈറ്റ് &സൌണ്ട് ഷോ.
ഭീമാകാരമായ ക്ഷേത്രങ്കണത്തിന്റെ പലയിടങ്ങളില്‍ വച്ചിരുന്ന പ്രൊജെക്ടറുകള്‍ വഴിയും വിചിത്രമായ ശബ്ദങ്ങളുടെ സങ്കലനം കൊണ്ടും സന്ദര്‍ശകരെ പതിയെ പതിയെ സഹസ്രാബ്ദങ്ങള്‍ പിന്നിലേയ്ക്കു കൊണ്ടുപോയി.

ലൈറ്റ്& സൌണ്ട് പ്രോഗ്രാമിന്റെ വിവിധ ദൃശ്യങ്ങളും മറ്റു വിവരങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ഒരു ചെറിയ ക്ലിപ്പിം‌ഗ് ഈ യൂട്യൂബ് ലിങ്കില്‍ നിന്നും കാണാം. രാത്രിയില്‍ ആയിരുന്നു കര്‍ണാക് ക്ഷേത്ര സന്ദര്‍ശനം എന്നതുകൊണ്ട് ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കുമായിരിന്നില്ല. അതുകൊണ്ട്, ഈ പോസ്റ്റിലെ കര്‍ണാക് ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എല്ലാം നെറ്റില്‍ നിന്നു ശേഖരിച്ചവയാണ്.

ഒരു ചിത്രത്തില്‍ പോലും കര്‍ണാക് ക്ഷേത്രത്തിന്റെ ശരിയായ വലിപ്പവും സങ്കീര്‍ണ്ണതയും വേണ്ടവിധം പ്രതിഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് അല്പമെങ്കിലും പരിഹരിക്കുവാന്‍ പോരുന്നതരത്തില്‍ ക്ഷേത്രത്തിന്റെ രൂപം പനോരമിക് ചിത്രസംയോചനരീതിയിലൂടെ ഒരുക്കി മനോഹരമായ ഒരു ദൃശ്യവിരുന്നു ഒരുക്കിയിരുക്കുന്നത് ഈ സൈറ്റില്‍ കാണാവുന്നതാണ്.

അടുത്ത ദിവസം രാവിലെ സെയിദ് ഒരു സുഹൃത്തും കാറുമായി എത്തി. ഇന്നു ഈജിപ്റ്റ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ്. അടുത്ത ദിവസം മടക്കം, അന്നു സന്ദര്‍ശനങ്ങള്‍ ഒന്നും ഇല്ല . വാലി ഓഫ് കിം‌ഗ്സ് ആണ് ഇന്നത്തെ പ്രധാന സന്ദര്‍ശന സ്ഥലം. എങ്കിലും, അവസാന ദിവസത്തേയ്ക്ക് വേണ്ടി സെയ്യിദ് എന്തോ ഒരു സര്‍പ്രൈസ് ഒരുക്കിയുട്ടുണ്ട് എന്ന് പലവട്ടം സൂചിപ്പിച്ചതു കൊണ്ട് രാവിലെ തന്നെ അത് എന്തെന്നു അറിയുവാനുള്ള ആകാഷയായി. ഇതിനു മുന്‍പ് ചോദിച്ചപ്പോഴെല്ലാം ‘ഐ വില്‍ ടെല്‍ യൂ ലേയ്റ്റര്‍‘ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

രാവിലെ തന്നെ അത് പറയണം എന്നായി എഡ്വിന്‍.

“ഞാന്‍ എന്റെ രാജ്യത്തെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്കു കാണിച്ചുകൊടുക്കുന്ന ഒരു സാധാരണ ഗൈഡ് ആണ്” സെയിദ് വലിയ മുഖവുരയോടെ പറഞ്ഞു തുടങ്ങി.

“കഴിഞ്ഞ നാലു ദിവസങ്ങള്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ പലരോടുമൊപ്പം എന്നും ഇങ്ങനെ ചുറ്റിക്കറങ്ങാറുണ്ടെങ്കിലും എന്തുകൊണ്ടോ, ഏതോ നാട്ടില്‍ നിന്നും വന്ന നിങ്ങളെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട്, ഇന്നു ഉച്ചയ്ക്കു എന്റെ വീട്ടില്‍ നിന്നും ആഹാരം കഴിക്കണം. എന്റെ ഭാര്യ എല്ലാം ഒരുക്കി കാത്തിരിക്കും, വരില്ലെന്നു പറയരുത്”

സയിദ് പറഞ്ഞു നിര്‍ത്തി.

“ഈ നൈല്‍നദിയുടെ പടിഞ്ഞാറെക്കരയിലാണ് ഞങ്ങളുടെ വീട്.“

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി നിന്നും. ആ മെലിഞ്ഞ ചെറുപ്പക്കാരന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു,“സയിദ്, നിങ്ങളെ ഞങ്ങള്‍ക്കും ഇഷ്ടമായി. ഞങ്ങള്‍ ഉറപ്പായിട്ടും വരാം.” മറ്റൊന്നും പറയുവാന്‍ വാക്കുകള്‍ കിട്ടിയില്ല.

പിന്നീട് സെയിദിന്റെ വീട്ടു വിശേഷങ്ങള്‍ ആയി സംസാരവിഷയം. സര്‍ക്കാര്‍ ജോലിയായിരുന്ന പിതാവു പണി കഴിപ്പിച്ച രണ്ടു നില വീടിന്റെ ഒന്നാം നിലയിലും, ഏക സഹോദരന്‍ താഴത്തെ നിലയിലും ആയി സുഖമായി കഴിയുന്ന ഒരു കൊച്ചു ഈജിപ്ഷ്യന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ സെയിദ് അറബിയും ഇംഗ്ലീഷും കലര്‍ത്തി പറഞ്ഞു കൊണ്ടിരുന്നു. ജീവിതം സമൃദ്ധിയില്‍ ഒന്നുമല്ല നീങ്ങുന്നത്. എന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും. ഏതെങ്കിലും നാട്ടില്‍ നിന്നും വന്ന ആരെയെങ്കിലുമൊക്കെ ട്രാവല്‍ ഏജന്റ് ഓഫീസ് തരപ്പെടുത്തി വച്ചിട്ടുണ്ടാവും. അവരോടൊപ്പം എന്നും ഈ യാത്ര. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എങ്കിലും കേള്‍വിക്കാരന്റെ മുഖത്തുവിരിയുന്ന അല്‍ഭുതം, വീണ്ടും പറയുവാന്‍ ആവേശം നല്‍കും. രണ്ടോ നാലോ ദിവസം നീണ്ടു നില്‍ക്കുന്ന സൗഹൃദം. പോകുമ്പോള്‍ പലരും ഫോണ്‍നമ്പര്‍ മേടിക്കും. പിന്നെയും കാണാമെന്നും നാട്ടിലെത്തിയിട്ടു വിളിക്കാമെന്നും ഒക്കെ പറയും. ഇന്നു വരെയും ഒരിക്കല്‍ കണ്ടവരെ പിന്നെ കാണുകയോ ആരുടെയും ഫോണ്‍കോള്‍ തേടിയെത്തുകയോ ചെയ്തിട്ടില്ല. സെയിദിനു പരാതിയും ഇല്ല. മാസത്തില്‍ രണ്ട് ആഴ്ചയെങ്കിലും ജോലിയുണ്ടാവും. ജോലിയുണ്ടെങ്കിലേ ശമ്പളം കിട്ടുകയുള്ളൂ. ടൂറിസ്റ്റു സീസണ്‍ കഴിഞ്ഞാല്‍ പിന്നെ ജോലിയില്ല. അച്ഛന്‍ സഹായിച്ചതുകൊണ്ട്, ഇനി വീടു പണിയണ്ട, മകനെ പഠിപ്പിക്കണം, കാര്യങ്ങളൊക്കെ കഴിഞ്ഞുപോകണം - അങ്ങിനെ ചെറിയ സ്വപ്നങ്ങള്‍ മാത്രം.

ഭാര്യയുടെ ഫോട്ടോ പേഴ്സില്‍ നിന്നും എടുത്തു സുനിയെ കാണിച്ചുകൊണ്ടു പറഞ്ഞു, അവള്‍ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നു. വണ്ടി നൈലിന്റെ പടിഞ്ഞാറേക്കരയിലേയ്ക്ക് തിരിച്ചു. അല്പ ദൂരം മുന്നോട്ടു പോയപ്പോള്‍ പ്രധാന നിരത്തില്‍ നിന്നും വണ്ടി ഒരു ചെറിയ വഴിയിലേയ്ക്കു പ്രവേശിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും, കുഞ്ഞുകുഞ്ഞുകെട്ടിടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തി.

ഡ്രൈവര്‍ സയിദിന്റെ സ്നേഹിതന്‍ ആയിരുന്നതുകൊണ്ട്, വഴി ചോദിക്കാതെ തന്നെ നേരെ ഒരു ചെറിയ ഇരുനില വീടിന്റെ മുന്നില്‍ നിര്‍ത്തി.

താഴത്തെ നിലയില്‍ പ്രവേശിക്കാതെ മുകളിലേയ്ക്കു കയറുവാന്‍ വേറെ വഴിയുണ്ടായിരുന്നു. കയറിച്ചെന്നതു മനോഹരമായ ഒരു ഹാളിനുള്ളിലേയ്ക്കു ആയിരുന്നു. അറേബ്യന്‍ മാതൃകയില്‍ മുറിയ്ക്കു ചുറ്റും കുഷനിട്ട ഇരിപ്പിടങ്ങള്‍. എല്ലാം നല്ല വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. അധികം ആര്‍ഭാടം ഇല്ലെങ്കിലും എല്ലാ സൌകര്യങ്ങളുമുള്ള കൊച്ചു വീട്. ഏക മകനേയും എടുത്തുകൊണ്ട് സൈയ്യിദിന്റെ ഭാര്യ ഇറങ്ങിവന്നു. സെയിദിനേപ്പോലെ അല്ല, വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കൊച്ചു ഇജിപ്ഷ്യന്‍ സുന്ദരി. അല്പ സമയം വിശേഷങ്ങള്‍ പറഞ്ഞിട്ടു സുനിയോടൊപ്പം അടുക്കളയിലേയ്ക്കു പോയി. അപ്പോഴേയ്ക്കും സെയിദ് ഫോണ്‍ ചെയ്ത് ജ്യേഷ്ഠനേയും കുടുംബത്തേയും വരുത്തി.

അന്യ നാട്ടില്‍വച്ച് അപ്രതീക്ഷിതമായി ലഭിച്ച ഈ സ്വീകരണത്തില്‍ ഞങ്ങള്‍ അതിശയിച്ച് ഇരിക്കുകയായിരുന്നു. പാവം സെയിദിനു ഒന്നും മറച്ചുവയ്ക്കാന്‍ അറിയില്ല. കൊച്ചുകുട്ടികളേപ്പോലെ അവരുടെ വിവാഹ ആല്‍ബങ്ങള്‍ വീട്ടിനുള്ളിലെ മുറികള്‍, മറ്റു സൌകര്യങ്ങള്‍ എല്ലാം കാണിച്ചു തന്നു. അച്ഛനും അമ്മയും കുറച്ചു ദൂരെ മറ്റൊരു വീട്ടിലാണു താമസമെന്നും ഇപ്പോള്‍ സ്ഥലത്ത് ഇല്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ വരുമായിരുന്നു എന്നുമൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

ഭക്ഷണം കൊണ്ടു വന്നപ്പോഴാണ് ശരിക്കും അമ്പരന്നു പോയത്. വിഭവ സ്മൃദ്ധമായ ഭക്ഷണം. ബാര്‍ളിയിട്ടു തിളപ്പിച്ച സൂപ്പും ഫ്രഞ്ച് ഫ്രൈയ്സും കോഴി പൊരിച്ചതും ചോറും റൊട്ടിയും എല്ലാം വലിയ ഒരു വട്ടപാത്രത്തിലാക്കി കൊണ്ടു വന്നു വച്ചു. അറേബ്യന്‍ രീതിയില്‍ തന്നെ ഞങ്ങള്‍ നിലത്തിരുന്നു ഭക്ഷണം കഴിച്ചു. സെയിദിന്റെ ഭാര്യ ഞങ്ങള്‍ക്ക് വേണ്ടത് വിളമ്പി തന്നുകൊണ്ട് ഞങ്ങളെ സ്നേഹ പൂര്‍വ്വം പരിചരിച്ചു.

സെയിദിനോടൊപ്പം

ഇന്‍ഡ്യക്കാരുമായി ആദ്യമായാണ് അടുത്തു ഇടപെടുന്നതെന്നും, ഇന്ത്യയേപറ്റി ഒത്തിരി കേട്ടിട്ടുണ്ടെന്നും, കഴിഞ്ഞ നാലു ദിവസങ്ങളായി സെയിദ് ഫോണ്‍ വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ കാര്യം പറയുമായിരുന്നുവെന്നും, എല്ലാവരുടെയും പേരുകള്‍ അറിയാമെന്നുമെല്ലാം സങ്കോചത്തോടെ സെയിദിന്റെ ഭാര്യ പറഞ്ഞു. ഭക്ഷണ ശേഷം ഫോട്ടോ എടുക്കുവാന്‍ അനുവാദം ചോദിച്ചെങ്കിലും, അവര്‍ വിസമ്മതിച്ചു.

സെയിദിന്റെ മകന്‍ അലിയും ഐറിനും

അല്പ സമയം വിശ്രമിച്ച്, ഒരു സുലൈമാനി കൂടി തന്നിട്ടാണ് ഞങ്ങളെ അവര്‍ യാത്രയാക്കിയത്. ഇറങ്ങുന്നതിനു മുന്‍പ് എഡ്വിനും ഐറിനും ഈജിപ്റ്റിന്റെ ധാരാളം ചിത്രങ്ങളും പോസ്റ്റു കാര്‍ഡുകളും കൊടുക്കുവാനും അവര്‍ മറന്നില്ല.

അടുത്ത സന്ദര്‍ശന സ്ഥലമായ ദേര്‍-അല്‍-ബഹാരിയിലെ മോര്‍ച്ചറി ടെമ്പിളിലേയ്ക്കു ഞങ്ങള്‍ പോകുമ്പോള്‍ ആ കൊച്ചു കുടുംബത്തിന്റെ ആതിഥ്യ മര്യാദയിയോര്‍ത്തു ഞങ്ങളുടെ ഹൃദയം അല്‍ഭുതം കൂറുകയായിരുന്നു. അന്യ ഭൂഖണ്ഡത്തില്‍ നിന്നും, ചുരുക്കം ദിവസത്തെ സന്ദര്‍ശനത്തിനു വന്ന ഞങ്ങള്‍ക്കു വിഭവ സമൃദ്ധമായ വിരുന്നു ഒരുക്കി ഉപചരിക്കുവാന്‍ അവരെ പ്രേരിപ്പച്ചത് എന്തായിരിക്കാം?


Share/Bookmark

17 comments:

സജി September 22, 2010 at 7:55 AM  

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം....

jayalekshmi September 22, 2010 at 10:47 AM  

നീണ്ട കാത്തിരിപ്പിനു ശേഷം നല്ല ഒരു വിവരണം ................ഒരാളുടെ മനസ്സിലെ നന്മയും സ്നേഹവും തിരിച്ചറിയാന്‍ ഭൂഖണ്ഡങ്ങളും ഭാഷയും ഒന്നും പ്രശ്നമല്ല........പട്ടാളത്തില്‍ ജോലി ചെയ്യുന്ന എനിക്കും മറ്റു പലരെ പ്പോലെ ഇതു പ്രത്യക്ഷാനുഭവം ആണ്.............ആശമ്സകളോടെ..........

Captain Haddock September 22, 2010 at 12:59 PM  

:) നല്ല സേഹം തോനുന്ന പോസ്റ്റ്‌.

പൊറാടത്ത് September 22, 2010 at 3:18 PM  

നൈലിലെ മനോഹരമായ മറ്റൊരദ്ധ്യായം കൂടി. വായിച്ച് തീര്‍ന്നതറിഞ്ഞില്ല.

അവസാനം, സെയിദിന്റെ സല്‍ക്കാര വിശേഷങ്ങള്‍ കൂടിയായപ്പോള്‍ മനസ്സ് ശരിക്കും നിറഞ്ഞു.

thalayambalath September 22, 2010 at 6:42 PM  

നല്ല ഒരു യാത്രാവിവരണത്തോടൊപ്പം നല്ല മനുഷ്യരെക്കുറിച്ചും അറിയാന്‍ കഴിഞ്ഞു....

Muhammed Shan September 23, 2010 at 12:48 AM  

അച്ചായാ പതിവ് പോലെ ഏറെ മനോഹരമായിരിക്കുന്നു..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. September 23, 2010 at 1:30 AM  

ഇതൊരു പുസ്തകമാക്കേണം കേട്ടൊ സജിയച്ചായാ..

സജി September 23, 2010 at 2:27 AM  

ജയ ലക്ഷ്മി,
നന്ദി. പലപ്പോഴായി പലരും ഇങ്ങനെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.!!

കേപ്ടണ്‍ജി
ഡേങ്ക്സ്
പൊറാടത്ത്,
ഇന്നു രണ്ടു ഭാഗങ്ങള്‍കൂടി...ഇനി അത്രയുമേയുള്ളൂ. അപ്പോഴേയ്ക്കും അടുത്ത യാത്ര തരമായി വരുന്നു.
തലയംബലത്ത്,
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ഷാന്‍,
നന്ദി.

ബിലത്തിപ്പട്ടണം,
പ്രലോഭിപ്പിക്കുകയാണല്ലേ ?

siya September 23, 2010 at 2:53 PM  

അച്ചായാ ,വിവരണം നന്നായി .

sijo george September 23, 2010 at 6:49 PM  

കർണ്ണാക് ക്ഷേത്രത്തിന്റെ ആ പനോരമിക് വ്യൂ ശരിക്കും അത്ഭുതപ്പെടുത്തുന്നു. ക്രിസ്തുവിനും 1550 വർഷങ്ങൾ മുൻപ്, 1300 വർഷങ്ങളെടുത്തുള്ള ഒരു നിർമ്മാണം..! ചിന്തിക്കാൻ കൂടി വിഷമം.വളരെയിഷ്ടപെട്ടു, ഈ പോസ്റ്റ്, അച്ചായ..

Manoraj September 23, 2010 at 8:50 PM  

നല്ല വിവരണം അച്ചായാ.. കര്‍ണ്ണാക്ക് ക്ഷേത്രത്തെ പറ്റി അറിയാന്‍ കഴിഞ്ഞു. ഒപ്പം നന്മ മനസ്സിലുള്ള ഒരു കുടുംബത്തെയും.. അല്ല രണ്ട് കുടുംബത്തെയും..

നട്ടപ്പിരാന്തന്‍ September 26, 2010 at 4:47 PM  

അവസാനം 3 മാസങ്ങള്‍ക്ക് ശേഷം ഈ പോസ്റ്റ് പുറത്തിറങ്ങിയല്ലെ......

ഞാന്‍ കരുതി സയിദ് എന്നു പറയുമ്പോള്‍ നമ്മള്‍ കണ്ടുപരിചയിച്ച ഗമണ്ടന്‍ മിസറിയായിരിക്കുമെന്ന്.

മുന്തിരിയിലയില്‍ വച്ച് വേവിച്ച ചോറ് കിട്ടിയില്ലെ. അത് ഈജിപ്ത്യന്‍സ് അതിഥികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്ന ഒരു നല വിഭവമാണ്.

എന്തായാലും ഒത്തിരി നാളുകൂടി വായിച്ചപ്പോള്‍ ഒരു പുതുമ.

സജി September 27, 2010 at 2:06 PM  

സിയ
താങ്ക്സ് ..
സിജോ,
പിരമിഡു കഴിഞ്ഞാല്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയ കാഴ്ചയും ഇതു തന്നെ.
മനോരാജ്,
അതേതാ രണ്ടാമത്തെ കുടുംബം?..
നസ്,
ഹ ഹ ..അതൊരു പാവം മലപ്പുറംകാരന്‍ മസറി...

paarppidam September 27, 2010 at 4:49 PM  

തേങ്ങ എന്തോരം അരച്ചിട്ടെന്താ കാര്യം താളല്ലെ കറി എന്ന് പറഞ്ഞപോലെ മിസ്രിയെ പറ്റിയല്ലെ പറയുന്നത്?
സംഗതി എഴുത്തൊക്കെ നന്നായി. നല്ലവണ്ണം ഡീറ്റെയില്‍ ആയി നല്‍കിയിട്ടുണ്ട്.

Manju Manoj October 3, 2010 at 6:03 AM  

സജി....ഇപ്പോഴാണ്‌ ഞാന്‍ "നൈലിന്റെ തീരങ്ങളിലുടെ" വായിച്ചത്.....ഒറ്റയിരിപ്പിനു എല്ലാ പാര്‍ട്ടും....ഒരുപാട് ഇഷ്ടമായി...പോകണം എന്ന് ഒരുപാട് ആഗ്രഹിചിട്ടുള്ള സ്ഥലം ആണ് ഈജിപ്റ്റ്‌...ഇത് വായിച്ചപ്പോള്‍ പോകാനുള്ള ആഗ്രഹം കൂടി... നന്ദി,നല്ലൊരു യാത്രാവിവരണത്തിന് .

jaikishan October 21, 2010 at 5:59 PM  

dear saji
it will be very helpful to others if u include the details of your travel agent itenery ,expediences and other travel related maters also

സജി October 22, 2010 at 6:43 PM  

പാര്‍പ്പിടം,
താളു തന്നെ കറി എന്നു തെളിയിക്കുന്ന ഒരെണ്ണം അടുത്ത പോസ്റ്റില്‍ ഉണ്ട്. പറയുമ്പള്‍ എല്ലാം പറയണമല്ലോ അല്ലേ!
മഞ്ജു,
നന്ദി. യെസ്, വളരെ നല്ല ഐഡിയ, പോയിക്കാണാന്‍ വളരെയേറെ സ്ഥലങ്ങളുണ്ട്!

ജൈകിഷന്‍.
എല്ലാ വിവരങ്ങളും വിശദമായി അവസാന പോസ്റ്റില്‍ എഴുതാം. ഒന്നോ രണ്ടോ പാര്‍ട്ടുകള്‍ കൂടി ഉണ്ടാവും. ബ്ലൊഗ് വായനക്കാര്‍ കുറഞ്ഞതോടെ എഴുതാനുള്ള താല്പര്യവും കുറഞ്ഞു എന്നതാണ് സത്യം.

ദേ അപ്പോഴേയ്ക്കും അടുത്ത യാത്രയ്ക്കുള്ള സമയവും ആയി.അതുകൊണ്ട്, ഉടന്‍ തീര്‍ക്കും

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox