ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

കൊടുങ്ങല്ലൂര്‍ ഭരണി


രഞ്ചി ബഹറിന്‍

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊടുങ്ങല്ലൂരിലേത്. ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള റോമന്‍ സംസ്ക്കാരത്തിന്റെയും പുരാതന പശ്ചിമേഷ്യന്‍, ചൈനീസ് സംസ്കാരങ്ങളുടെയും ശേഷിപ്പുകള്‍ അടുത്ത കാലത്ത് ഇവിടെ നടന്ന പര്യവേക്ഷണങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിദേശകാര്യവകുപ്പില്‍ u .k യില്‍ റിസര്‍ച്ച് ചെയ്യുന്ന ആര്‍ക്കിയോളൊജിസ്റ്റ് ഡോ.k .p.ഷാജന്റെ നേതൃത്ത്വത്തിലാണ് കൊടുങ്ങല്ലുരിനു 10 കിലോമീറ്റര്‍ അകലെയുള്ള പറവൂരിലെ 'പട്ടണം' എന്ന പ്രദേശത്ത്‌ പഠനങ്ങള്‍ നടക്കുന്നത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകള്‍ 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ പെരിയാറിന്റെ തീരത്ത്‌ രൂപപ്പെട്ടിരുന്ന ഒരു സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മണ്‍മറഞ്ഞു കിടക്കുന്ന നമ്മുടെ പൈതൃകത്തിന്റെ ആ തിരുശേഷിപ്പുകള്‍ക്കായി ഇവിടെ കുഴിക്കുക.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. മധ്യപൂര്‍വേഷ്യയില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍, മുസ്ലിം, ജൂതമതങ്ങ ളെല്ലാം ഇന്ത്യയില്‍ പ്രചരിച്ചത് ഈ തുറമുഖം വഴിയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് ഇവിടെയാണ്‌. കേരളീയ-റോമന്‍ വാസ്തു വിദ്യയില്‍ പണിത ഈ പള്ളി പിന്നീട് ഇസ്ലാമികരീതിയില്‍ പുതുക്കിപ്പണിതു. ക്രിസ്തു ശിഷ്യന്‍ തോമാശ്ലീഹ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി മാര്‍ത്തോമാ പള്ളിയും കൊടുങ്ങല്ലുരിലാണ്. മട്ടാന്ചേരിയിലെ ആദ്യത്തെ ജൂതപ്പള്ളിയും പുരാതനകാലത്ത് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന ഈ തുറമുഖനഗരത്തിന്റെ ഭാഗമായിരുന്നു.
പതിനാലാം നൂറ്റാണ്ടിലുണ്ടായ ഒരു പ്രളയത്തിന്റെ ഫലമായി വൈപ്പിന്‍കര ദ്വീപു ഉയര്‍ന്നു വന്നുവെന്നും അതിനു ശേഷം കൊച്ചി തുറമുഖനഗരമായി വികസിച്ചതോടെ കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം കുറഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രത്തിന്റെയും പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും കടുംവര്‍ണ്ണമാര്‍ന്ന നൂലുകള്‍ കൊണ്ട് നെയ്തെടുത്തതാണ് ഇവിടുത്തെ ഭഗവതി ക്ഷേത്ത്രത്തിന്റെ ചരിത്രം. ഇത് ഇഴപിരിച്ചെടുക്കുക എളുപ്പമല്ല.


കോപാക്രാന്തയായി പാണ്ട്യരാജാവിന്റെ മഥുരാപുരി മുഴുവന്‍ നശിപ്പിച്ചു കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നു ഭക്തരെ അനുഗ്രഹിച്ച സ്ത്രീശക്തിയുടെ പ്രതീകം ചിലപ്പതികാരത്തിലെ കണ്ണകിയാണ് കൊടുങ്ങല്ലൂരമ്മയെന്നു വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പാണ്ട്യ-ചേരരാജവംശങ്ങളുടെ ചരിത്രരേഖകളില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശമുണ്ട്. കേരളം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഭൂവിഭാഗങ്ങളുടെ അധിപനായിരുന്ന ചേരരാജാവ് ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രമെന്നു ചരിത്രരേഖകള്‍ പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന അവസാന ചേര രാജാവ് ചേരമാന്‍ പെരുമാളിന്റെ തലസ്ഥാന നഗരിയായിരുന്നു കൊടുങ്ങല്ലൂര്‍ (അന്നത്തെ മുസിരിപ്പട്ടണം).


മഹാമാരികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഭാര്‍ഘവ രാമന്‍ കേരളത്തിന്റെ നാലതിരുകളില്‍ പണിത ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് പുരാണങ്ങളില്‍ പറയുന്നു.

2008 ഏപ്രിലിലെ വേനലവധിക്കാലത്താണ് ഞാന്‍ നാട്ടിലെത്തുനത്. ആ തവണത്തെ വെകേഷന്‍‍ ചാര്‍ട്ടില്‍ തൃശ്ശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും സൈലന്റ് വാലി യാത്രയും ഉള്‍പ്പെട്ടിരുന്നു. തൃശ്ശൂര്‍ പൂരം അതിന്റെ സമഗ്രതയില്‍ ബ്ലോഗാനുള്ള ധൈര്യം എനിക്കിനിയുമായിട്ടില്ല.

അമ്മാവന്റെ വീട് കൊടുങ്ങല്ലുരാണ്. അമ്മയുടെ തറവാട് കൊടുങ്ങല്ലൂരിനു 4 കിലോമീറ്റര്‍ അകലെ പെരിയാറിന്റെ കൈവഴി കോട്ടപ്പുറം വഴി വന്നു അറബിക്കടലില്‍ സംഗമിക്കുന്ന അഴീക്കോടും. ചെറുപ്പത്തില്‍ അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്. മതിലകം പാലം വന്നതോടെ എന്റെ വീട്ടില്‍ നിന്ന് മതിലകം വഴി ദേശീയപാത 17ഇല്‍ കയറിയാല്‍ [കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ട്] കൊടുങ്ങല്ലുര്‍ക്ക് 12 കിലോമീറ്റര്‍ മാത്രം! എന്നിട്ടും ആദ്യമായാണ്‌ കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നത്; താലപ്പൊലിക്ക് പല തവണ പോയിട്ടുണ്ടെങ്കിലും..
അവിടെ ക്ഷേത്രാചാരമായി നിലനില്‍ക്കുന്ന തെറിപ്പാട്ട് തന്നെയാവാം ഇതിന്റെ മൂലകാരണം. ഭരണിക്ക് പോകുന്നത് അത്ര നല്ല ഏര്‍പ്പാടല്ല എന്നൊരു ചിന്ത നാട്ടില് ‍നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അടിച്ചു പിപ്പിരിയായി കാലുറക്കാത്തവരല്ലാതെ ലോക്കല്‍സ് ആരെയും ഭരണിക്ക് അധികം കാണില്ല.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ താഴ്ന്ന ജാതിക്കാര്‍ എന്ന് കരുതപ്പെട്ടവര്‍ക്ക് തൊട്ടു തീണ്ടാന്‍ അനുമതിയുണ്ടായിരുന്ന ക്ഷേത്രം എന്ന നിലക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനു ചരിത്രത്തിലുള്ള പ്രാധാന്യം. ഇന്ന് ഇതൊരു സാധാരണ കാര്യമായി തോന്നാമെങ്കിലും ബ്രാഹ്മണമേധാവിത്വം നില നിന്നിരുന്ന ഒരു സമൂഹത്തില്‍, മറ്റു ക്ഷേത്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഒരു ജനതയ്ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയിരുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമാണ്. ഗാന്ധിജി പങ്കെടുത്ത 1924ലെ വൈക്കം സത്യാഗ്രഹം നടന്നത് ക്ഷേത്രത്തിനു സമീപത്തു കൂടെയുള്ള വഴി ഉപയോഗിക്കാനുള്ള താഴ്ന്ന ജാതിയില്‍ പെട്ടവര്‍ എന്ന് മുദ്ര കുത്തപെട്ടവരുടെ അവകാശം നേടിയെടുക്കുന്നതിനായിരുന്നു എന്നോര്‍ക്കുക. അതിലും കുറച്ചു വര്‍ഷങ്ങള്‍ മാത്രം മുന്‍പാണ് താഴ്ന്ന ജാതിക്കാരന് അവന്റെ ക്ഷേത്രം എന്ന പ്രഖ്യാപനത്തോടെ ഗുരുദേവന്‍ കേരളത്തില്‍ സാമൂഹ്യപരിഷ്ക്കരണത്തിനു തുടക്കം കുറിക്കുന്നത്.

പണ്ടുകാലത്ത് നാട്ടിലാകെ പടര്‍ന്നു പിടിച്ചിരുന്ന വസൂരിയെ [സ്മോള്‍ പോക്സ്] നിയന്ത്രിക്കുനത് കൊടുങ്ങല്ലുരമ്മയാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. വസൂരിക്ക് 'കുരിപ്പ്' എന്നൊരു പ്രയോഗം നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂരമ്മക്ക് 'ശ്രീ കുരുംബ' എന്നൊരു പേര് വരാന്‍ കാരണമിതാണ്.


മീനഭരണി ദിവസം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാവും കാവ്. തലേ ദിവസം അശ്വതി നാളിലാണ് പ്രധാന ചടങ്ങായ 'കാവുതീണ്ടല്‍' നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളില്‍ നാട്ടുകാരായ സ്ത്രീകളാരും കാവിന്റെ നാലയലത്തു വരില്ല.അശ്വതി നാളില്‍ രാവിലെ മുതല്‍ കാവും കൊടുങ്ങല്ലൂര്‍ നഗരം തന്നെയും കോമരങ്ങള്‍ കീഴടക്കിയിരിക്കും.


പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്(വടകര)ജില്ലകളില്‍ നിന്നും പിന്നെ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമാണ് കോമരങ്ങള്‍ കൂടുതലായി എത്തുന്നത്. പ്രായ-ലിംഗഭേദമില്ലാതെ കുട്ടികളും യുവാക്കളും യുവതികളും വൃദ്ധരുമൊക്കെ ഈ കൂട്ടത്തിലുണ്ടാകും.



പരമ്പരാഗതമായി പള്ളിവാളും ചിലമ്പും കൈമാറി പൂജിച്ചു കൊടുങ്ങലൂരമ്മയെ ഉപാസിച്ചു വര്‍ഷത്തിലൊരിക്കല്‍ ഭരണി നാളില്‍ ആണ്ടിലെ മുഴുവന്‍ സമ്പാദ്യവും കാണിക്കയര്‍പ്പിച്ചു ദേവിയെ വണങ്ങാനെത്തുന്ന കോമരങ്ങളും ധാരാളം!


ഭരണി പാട്ടുകളുടെ [തെറിപ്പാട്ട്, പൂരപ്പാട്ട് എന്നും പറയാറുണ്ട്‌] ചരിത്രം, അത് തുടങ്ങാനിടയായ സാമൂഹ്യ സാഹചര്യം, അതിന്റെ മനശ്ശാസ്ത്രം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ആഴത്തില്‍ പഠനങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് കാവില്‍ ഭരണിപ്പാട്ട് നിരോധിച്ചു കര്‍ശനമായി ഉത്തരവിറങ്ങിയിരുന്നു. ഭാരനിക്കാവില്‍ ഉടനീളം ഇതറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ഒരുപാട് പൊലിസുകാരും നിലയുറപ്പിച്ചിരുന്നു. ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ലാതെ എല്ലാം പഴയ പടി തുടരുന്നു.


പഠിക്കുന്ന കാലത്ത് 'ഭരണിപ്പാട്ടുകളെ' അടുത്ത് പരിചയപ്പെടാന്‍ ധാരാളം അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ജില്ലയിലെ പ്രൊഫെഷണല്‍ കോളേജുകളിലെല്ലാം റാഗിങ്ങിന് ചില സ്ഥിരം ഐറ്റം നമ്പറുകളുണ്ട്. കൊടുങ്ങല്ലൂരിനു അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നാണ് വരവെന്നറിഞ്ഞാല്‍ ചേട്ടന്മാര്‍ ആദ്യം പറയുന്നത് ഭരണിപ്പാട്ട് സാധകം ചെയ്യാനായിരിക്കും. അറിയില്ലെന്ന് പറഞ്ഞാലും രക്ഷയില്ല. 100 തവണയൊക്കെ ഇമ്പോസിഷന്‍ എഴുതിയാല്‍ ആരായാലും പഠിക്കും!

പരമ്പരാഗതമായി പ്രചരിച്ചു വന്നിട്ടുള്ള ലിറിക്സിനാണ് ഇപ്പോഴും പ്രാമുഖ്യമെങ്കിലും കൊടുങ്ങല്ലൂര്‍ k.k.t.m കോളേജ് വഴി ഇതിന്റെ പല റീ-മിക്സ് വെര്‍ഷന്സും കാലാകാലങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നമ്മുടെ സംസ്കാരവും നാടന്‍ കലകളും അന്യം നിന്ന് പോവാതെ പലരീതിയില്‍ റിനൊവേറ്റ് ചെയ്ത് വാമൊഴിയായി അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ ജില്ലയിലെ കോളേജുകള്‍ വഹിക്കുന്ന പങ്കു ശ്രദ്ധേയമാണ്.

കോമരങ്ങളില്‍ പുരുഷന്മാര്‍ മദ്യപിക്കാറുണ്ട്. മറ്റു ലഹരികള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എങ്കിലും മദ്യപിക്കാത്ത സ്ത്രീകളുടെയും ഇവരുടെയും മാനസികവ്യാപാരം ഒരേ ആവൃത്തിയില്‍ സമരസപ്പെട്ടിരിക്കുന്നത് കാണാം. ഭക്തിയുടെ പാരമ്യത്തിലെ ഒരുതരം ഉന്മാദാവസ്ഥ!





കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിനു തനതായ പ്രത്യേകതകള്‍ ഏറെയുണ്ട്.
മറ്റു ക്ഷേത്രങ്ങളിലെ പോലെ ഇവിടെ കൊടിമരമില്ല എന്നത് ശ്രദ്ധേയമാണ്. പകരം കൊടിമരത്തോളം ഉയരമുള്ള കല്‍വിളക്ക്‌..!


ഇത്രയധികം ആല്‍ത്തറകളുള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെയില്ല. ആളും തിരക്കുമൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ ശുദ്ധവായു ശ്വസിച്ച് എത്ര സമയം വേണമെങ്കിലും ഇവിടെ ഒറ്റക്കിരിക്കാം...

ഇതൊരു ദ്രാവിഡീയ ക്ഷേത്രം ആണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ ചരിത്രത്തിലുണ്ട്.
മറ്റു ക്ഷേത്രങ്ങളിലെ പോലെ ബ്രാഹ്മണരല്ല ഇവിടെ നിത്യപൂജ നടത്തുന്നത്.

മീനത്തിലെ തിരുവോണം നാളിലെ കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങോടെയാണ് ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വടക്കേ നടയിലെ 2 കല്ലുകള്‍ക്കിടയില്‍ ചെമ്പട്ടില്‍ പൊതിഞ്ഞ കോഴിയെ ബലി നല്‍കുന്നതാണ് ചടങ്ങ്. കൊടുങ്ങല്ലൂര്‍ കോവിലകത്തെ അംഗങ്ങള്‍ക്കാണ് ചടങ്ങ് നടത്താനുള്ള അവകാശം. ഇതിനു വേണ്ടി കോഴിയെ നേദിക്കുന്നത് വടകരയിലെ തച്ചോളി ഒതേനന്റെ കുടുംബത്തിന്റെ പിന്‍തുടര്ച്ചക്കാരാണ്. കാളിയും അസുരന്മാരും തമ്മില്‍ നടക്കാന്‍ പോകുന്ന യുദ്ധത്തിന്റെ ഒരു പ്രതീകാത്മക അവതരണമാണിത്.


അതിനു ശേഷം കാവിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള വലിയ ആലില്‍ എടമുക്ക് മൂപ്പന്‍ വേണാടിന്റെ കൊടി നാട്ടുന്നു. കൊടുങ്ങല്ലൂരമ്മയും വേണാടും തമ്മില്‍ പ്രാചീന കാലം മുതല്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ സൂചകമാണ് ഇത്.


വേണാട് കുടുംബാംഗങ്ങളുടെ 'നിലപാട് തറ'യാണിത്‌. ഇത്പോലെ വടക്കന്‍ കേരളത്തിലെ പല കുടുംബങ്ങളുടെയും അവകാശത്തറകളാണ് കാവിലെ പല ആല്‍ത്തറകളും.
അതുകൊണ്ട് കാവ്തീണ്ടലിന്റെ നല്ലൊരു വ്യൂ കിട്ടുന്നതിനായി ആല്‍ത്തറകളില്‍ പിടിച്ചു കയറുന്നത് സൂക്ഷിച്ചു വേണം. കാവ്തീണ്ടലിന് തൊട്ടു മുന്‍പ് ആര്‍ത്തലച്ചു വരുന്ന കോമരങ്ങളുടെയും ദേശക്കാരുടെയും ആവേശത്തില്‍ നിങ്ങള്‍ തെറിച്ചു പോയേക്കാം. [ഞാന്‍ തെറിച്ചു പോയി.. :)]


ഇത് കൂടാതെ മാധ്യമക്കാരുടെ ചില നിലപാട് തറകളും അടുത്ത കാലത്ത് കാവില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പിടിച്ചു കയറാന്‍ പറ്റിയാലും നല്ല 'വ്യൂ' കിട്ടും.


മുറിവുണക്കാനും രക്തം പെട്ടെന്ന് ക്ലോട്ട് ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവ് കൊണ്ടാവാം മഞ്ഞള്‍ ആണിവിടുത്തെ പ്രധാന വഴിപാട്. ഭരണി കഴിഞ്ഞു ഒന്ന് രണ്ടാഴ്ച കൊടുങ്ങല്ലൂര്‍കാരും എറണാകുളം മുതല്‍ ഗുരുവായൂര്‍ വരെയുള്ള ബസ്‌ കണ്ടക്ടര്‍മാരും ക്രയവിക്രയം ചെയ്യുന്ന മഞ്ഞനോട്ടുകള്‍ ഒരു നല്ല കാഴ്ചയാണ്.

മൂപ്പന്മാര്‍ കോമരങ്ങളെ അനുഗ്രഹിച്ചു വാളും ചിലമ്പും നല്‍കി കാവുതീണ്ടലിനു അനുമതി നല്‍കുന്നു.


ദേവീചൈതന്യം ആവാഹിച്ച് രൗദ്രതാളത്തില്‍ ചുവടു വെക്കുന്ന കോമരങ്ങളുടെ നിസ്സഹായതയുടെ ദൈന്യചിത്രങ്ങള്‍..
ദേവിയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റു ആശ്രയമില്ല.



ഒരു തലമുറയുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മാറാപ്പുമായാണ് കോമരങ്ങള്‍ ഓരോ ഭരണി ഉത്സവത്തിനും കൊടുങ്ങല്ലൂരെത്തുന്നത്!

കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഇപ്പോഴത്തെ രാജാവ് ഗോദവര്‍മരാജയാണ് കാവ് തീണ്ടല്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ച് ടിപ്പു സുല്‍ത്താന്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭൂവിഭാഗങ്ങള്‍ കൈക്കലാക്കി. [ഗുരുവായൂരിനടുത്തുള്ള ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം വരെ ദേശീയപാത 17നു സമാന്തരമായി കാനോലി കനാലിന്റെ പടിഞ്ഞാറ് വശത്ത്‌ കൂടെ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ 'ടിപ്പു സുല്‍ത്താന്‍ റോഡ്‌' കാണാം!]
ടിപ്പു സുല്‍ത്താന്റെ മരണശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ കീഴിലായി ഈ ദേശം. സ്വതന്ത്രാധികാരങ്ങളോടെ കൊച്ചി രാജവംശത്തിന്റെ ഭാഗമായ 'പെരുമ്പടപ്പ്‌ സ്വരൂപ'ത്തിന്റെ കീഴിലായിരുന്നു കൊടുങ്ങല്ലൂര്‍, 1947ഇല്‍ സ്വാതന്ത്ര്യം കിട്ടുന്നത് വരെ.

ഉച്ചക്ക് 2 മണിക്ക് ശേഷം കിഴക്കേ നടയില്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന നിലപാട് തറയില്‍ പല്ലക്കില്‍ രാജാവ് വന്നിറങ്ങുന്നു. ചുവന്ന പട്ടുകുട ഉയര്‍ത്തിയാണ് അദ്ദേഹം കാവ് തീണ്ടലിന് അനുമതി നല്‍കുന്നത്.


ഭരണി ചിലങ്ക കെട്ടിയ താളത്തിന്റെയും ആസുരമായ ആവേഗത്തിന്റെയും ഉത്സവമാണ്.
കോമരങ്ങളുടെ വന്യമായ അരമണി കിലുക്കവും ചിലങ്കയുടെ താളവും ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..



ശക്തമായ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിലെ കീഴാളരുടെ ഉയിര്‍ത്തെഴുല്‍പ്പിന്റെ വിപ്ലവസമരമാവാം ആദ്യത്തെ കാവുതീണ്ടല്‍..


ഇന്ന് അശ്വതി കാവുതീണ്ടലിനു സാക്ഷിയായി ഈ കാവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ്രഷന്‍ അത് തന്നെയാണ്.
കോമരങ്ങളുടെ വന്യമായ അലര്‍ച്ചകള്‍..
പ്രതിഷേധ പ്രകടനങ്ങള്‍..
നീണ്ട മുളവടികള്‍ ചെമ്പുതകിടുകള്‍ പാകിയ ചുറ്റുമതിലില്‍ ആഞ്ഞടിച്ചുണ്ടാകുന്ന ശബ്ദങ്ങളും കോമരങ്ങളുടെ അട്ടഹാസങ്ങളും..
കോഴികളെ തലയറുത്ത് ചുറ്റുമതിലിനു മുകളിലൂടെ ക്ഷേത്രത്തിനകത്തേക്ക് എറിഞ്ഞു കൊണ്ടുള്ള കാവിന്റെ സമ്പൂര്‍ണ്ണ അശുദ്ധീകരണം..




കാവുതീണ്ടല്‍ കീഴാളരുടെ ക്ഷേത്രം പിടിച്ചടക്കല്‍ ആയിരുന്നെന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്‌.

ദാരികവധത്തിനു ശേഷം കലിയടങ്ങാത്ത കാളിക്ക് ചുറ്റും നിന്ന് ഭൂതഗണങ്ങള്‍ കാളീപ്രീതിക്ക് വേണ്ടി നടത്തിയ പാട്ടിനെയും നൃത്തത്തെയും അനുസ്മരിച്ചാണ് ഇവിടെ ഭരണിപ്പാട്ടും പള്ളിവാളും ചിലമ്പുമണിഞ്ഞുള്ള കോമരങ്ങളുടെ കാവ് തീണ്ടലുമെന്നു ഐതിഹ്യം!

മതവും വിശ്വാസങ്ങളും അങ്ങനെയാണ്..
ചോദ്യം ചെയ്യാനാവില്ല.
അല്ലെങ്കില്‍ പാടില്ല.

ഒരുവന്‍ ആര്‍ജ്ജിച്ച ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രജ്ഞാനവുമൊന്നും അവിടെ വിലപ്പോവില്ല.
വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണാനാണ് നമുക്കിഷ്ടം. ശാസ്ത്രബോധവും വിശ്വാസങ്ങളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി സഞ്ചരിക്കുന്നു..

ജയിക്കുന്നവന്‍ എഴുതുന്നതാണ് ചരിത്രം!
ജനകീയജനാധിപത്യത്തില്‍ പോലും അങ്ങനെയാണ്.
അപ്പോള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ രാജഭരണകാലത്തെക്കുറിച്ച് പറയാനുണ്ടോ?!


ക്യാമറ: പാനസോണിക് ലുമിക്സ് DMC-LZ2


Share/Bookmark

20 comments:

Manoraj August 16, 2010 at 11:36 AM  

കൊടുങ്ങല്ലൂര്‍ അമ്പലത്തെയും അവിടെ നടക്കുന്ന അശ്വതി കാവു തീണ്ടലിനേയും കുറിച്ചുള്ള നല്ല ഒരു വിവരണം. അവിടെ ക്ഷേത്രത്തെ കുറിച്ചുള്ള വേറേ ചില ഐതീഹ്യങ്ങള്‍ കൂടിയുണ്ട്. ദേവിയുടെ കാമുകനെയാണ് അവിടെ കീഴ്കാവില്‍ തളച്ചിരിക്കുന്നതെന്നും അദ്ദേഹം ദേവിയെ കാണാന്‍ ആയി തലയുയര്‍ത്തി നോക്കുന്നതിനാല്‍ വിഗ്രഹം കീഴ്കാവിന്റെ മേല്‍ക്കൂര ഇടക്കിടെ പൊക്കിപണിയണമെന്നും മറ്റും.. സത്യമാണോ എന്ന് എനിക്കും നിശ്ചയം പോര കേട്ടോ.. ഏതായാലും ഇടക്ക് മേല്‍ക്കൂര പൊക്കി പണിയാറുണ്ടെന്നുള്ളത് സത്യമാ...

ബിജുകുമാര്‍ alakode August 16, 2010 at 3:11 PM  

നന്നായിട്ടുണ്ട്. എങ്കിലും ചിത്രങ്ങാള്‍ ഉചിതമായ അടിക്കുറിപ്പോടെ ക്രമീകരിച്ചാല്‍ വായനക്കാരന് നന്നായി ഉള്‍ക്കൊള്ളാനാവും.
അഭിനന്ദനങ്ങള്‍

അരുണ്‍ കായംകുളം August 16, 2010 at 3:38 PM  

വളരെ വളരെ നന്ദി, ഈ ലേഖനത്തിനു!!

siya August 16, 2010 at 4:56 PM  

ഇത്രയധികം ആല്‍ത്തറകളുള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെയില്ല ... ഒന്ന്‌ പോയി കാണണംഇതെല്ലാം .,വിശദമായ വിവരണം തന്നതിന് നന്ദി .

Manoj മനോജ് August 16, 2010 at 5:57 PM  

അന്നുണ്ടായിരുന്ന ബുദ്ധമതക്കാരെ ആട്ടിയോടിക്കുവാന്‍ കണ്ടു പിടിച്ച ഒരു ഉപാധിയാണ് തെറി പാട്ട് എന്നുള്ളതും കൂടി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. രഞ്ചിയുടെ ലേഖനത്തില്‍ ബുദ്ധമതക്കാരെ പറ്റിയുള്ള ഒരു പരാമര്‍ശവും കണ്ടില്ല എന്നതിനാല്‍ എഴുതിയതാണ്.

പശ്ചിമ കൊച്ചിയിലെ ഒരു ദേവി ക്ഷേത്രത്തില്‍ ഇത് പോലെ പുലവാണിഭം എന്ന പേരില്‍ ഒരു ചടങ്ങുണ്ട്. കൊല്ലത്തിലൊരിക്കല്‍ തങ്ങള്‍ക്ക് അന്യമായ ദേവിയുടെ വിഗ്രഹമിരിക്കുന്നിടത്തിനടുത്ത് എത്തുവാനുള്ള അവസരം, രാജാവ് “കനിഞ്ഞ്” നല്‍കിയ ഔദാര്യം!

തുള്ളല്‍ കഴിഞ്ഞ് ചോരയൊലിപ്പിച്ച് തളര്‍ന്ന് മഞ്ഞള്‍ മുറിവില്‍ പുരട്ടി കിട്ടുവാനായി മൂപ്പന് മുന്നില്‍ വരുന്നിടത്ത് നടക്കുന്ന സൌഹൃദ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ദേവിക്ക് മുന്നില്‍ ഉറഞ്ഞ് തുള്ളിയവരില്‍ പലരുടെയും യഥാര്‍ത്ഥ ജീവിതത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കാം. അടുത്ത തുള്ളല്‍ സ്ഥലത്ത് വെച്ച് കാണാം എന്ന് പറഞ്ഞ് ചിലങ്കയുടെ താളത്തില്‍ നടന്ന് നീങ്ങുന്ന കോലങ്ങള്‍.....

പാവത്താൻ August 16, 2010 at 6:56 PM  

Great Work.. നന്നായവതരിപ്പിച്ചിരിക്കുന്നു.
എന്നെങ്കിലും ഒരിക്കല്‍ വന്നു കാണണമെന്നു മോഹമുണ്ട്. പരിചയപ്പെടുത്തലിനു നന്ദി.ആശംസകള്‍.

ranji August 16, 2010 at 9:38 PM  

മനോരാജ്, ബിജുകുമാര്‍, അരുണ്‍, സിയാ, മനോജ്‌, പാവത്താന്‍, മറ്റു വായനക്കാര്‍ക്കും നന്ദി.
@മനോരാജ്,
ക്ഷേത്രവുമായി ബന്ധപ്പെട്ട ഈ ഐതിഹ്യത്തിന്റെ വിവരം പങ്കു വെച്ചതിനു നന്ദി.
@മനോജ്‌,
ബുദ്ധ-ജൈനമതങ്ങളുമായുള്ള ക്ഷേത്രത്തിന്റെ ബന്ധം പരാമര്‍ശിക്കാതെ വിട്ടുപോയത് ഉചിതമായില്ല എന്നറിയാം. അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇവിടെ അഭിപ്രായമായി ചേര്‍ക്കുന്നു.

സംഘകാലം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ദക്ഷിണേന്ത്യയില്‍ അധികാരം സ്ഥാപിച്ചിരുന്ന ചേരരാജാക്കന്മാര്‍ ജൈനമത വിശ്വാസികളായിരുന്നു. കേരളത്തില്‍ ജൈന-ബുദ്ധ മതങ്ങള്‍ പ്രചാരത്തിലാവുന്നത് ഇക്കാലത്താണ്. വാഞ്ചിനാട് എന്നറിയപ്പെട്ടിരുന്ന ഈ ഭൂവിഭാഗത്തിന്റെ ആസ്ഥാനമായിരുന്നു കൊടുങ്ങല്ലുരിനു തൊട്ടടുത്തുള്ള തിരുവഞ്ചിക്കുളം. തിരുവഞ്ചിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം തുടങ്ങി ഈ ഭൂവിഭാഗത്തെ അടുത്തടുത്ത ക്ഷേത്രങ്ങളെല്ലാം ജൈനക്ഷേത്രങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ഇതിനു ശക്തമായ തെളിവുകള്‍ ഒന്നുമില്ലെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ വെച്ച് ഇങ്ങനെ അനുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

1. ചേരമാന്‍ പെരുമാക്കളുടെ ചേരഭരണകാലത്ത് ജൈനമതം പ്രചരിക്കുന്നതിനു അനുകൂലമായ ഒരു രാഷ്ട്രീയകാലാവസ്ഥ കേരളത്തില്‍ നില നിന്നിരുന്നു. പ്രത്യേകിച്ച് അവരുടെ ഭരണസിരാകേന്ദ്രം തിരുവഞ്ചിക്കുളം/കൊടുങ്ങല്ലൂര്‍ ആകുമ്പോള്‍.
2. വര്‍ത്തുളാകൃതിയിലുള്ള ക്ഷേത്രനിര്‍മ്മിതി ജൈനമതക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. തിരുവഞ്ചിക്കുളം ക്ഷേത്ത്രത്തിനു നിര്‍മ്മിതിയില്‍ 'ചിദംബരം' ക്ഷേത്രവുമായുള്ള സാമ്യം.
3. കേരളത്തില്‍ കാവുകളെ ആരാധിക്കാന്‍ തുടങ്ങിയത് ജൈനമതവുമായുള്ള സമ്പര്‍ക്കം മൂലമാണ്. സര്‍പ്പാരാധനയും വൃക്ഷാരാധനയും ഭാരതത്തില്‍ തുടങ്ങി വെച്ചത് ജൈനമതക്കാരാണ്. ഭഗവാന്‍ ശിവന്റെ നാഗങ്ങളുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങളും ജൈനമതത്തില്‍ നിന്നും ഹിന്ദുമതം കടം കൊണ്ടതാണ്.
4. കൂടല്‍മാണിക്യം 'ഭരതക്ഷേത്രം' ആവുന്നത് 'ഭരതെശ്വരന്‍' എന്ന ജൈനമതത്തിലെ തീര്‍ഥങ്കരന്റെ നാമത്തിലാണ്. (in a standing posture same like saint bharateswara, not like other sculptures of hindu gods.)
[ഉപദൈവങ്ങളുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തില്‍ ഇല്ല. ഹിന്ദുക്ഷേത്രങ്ങളില്‍ സാധാരണ കാണുന്ന 'ഗണപതി' പ്രതിഷ്ഠ പോലും..കൂടാതെ ഭരതപ്രതിഷ്ഠയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിതെന്നു കൂടി ഓര്‍ക്കുക.]
5. വയനാട്ടില്‍ ഇപ്പോഴും ജൈനക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുണ്ട്. ഇരുന്നൂറോളം ജൈനകുടുംബങ്ങള്‍ ഇപ്പോഴും അവിടെ ജീവിക്കുന്നു.

കേരളത്തിലേക്ക് ജൈന-ബുദ്ധമതങ്ങള്‍ പ്രചരിച്ച ഈ കാലഘട്ടത്തില്‍ തന്നെയാണ് വേദവിജ്ഞാനവുമായി ആര്യസംസ്കൃതിയുടെ പാരമ്പര്യവും പേറി ബ്രാഹ്മണ്യത്തിന്റെ ഒരു കടന്നു കയറ്റം കേരളത്തിലെ പൊതുസമൂഹത്തിലും ക്ഷേത്രങ്ങളിലും ആധിപത്യം പുലര്‍ത്തുന്നത്. [സഹ്യന്‍ ഉയര്‍ത്തിയ പ്രതിബന്ധം മൂലമാവാം മറ്റു ദക്ഷിണേന്ത്യന്‍ പ്രവിശ്യകളിലെപ്പോലെ എളുപ്പമായ ഒരു ആര്യ-ദ്രാവിഡ സങ്കലനം കേരളത്തില്‍ സാധ്യമാകാതെയിരുന്നത്] ഈ കാലഘട്ടത്തില്‍ തന്നെയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുക്കുന്നത്. ഈ ഒരു പരിതസ്ഥിതിയില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം ആദ്യകാലത്ത് ഒരു 'ബുദ്ധമതവിഹാരം' ആയിരുന്നെന്നു ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. അങ്ങനെ വരുമ്പോള്‍ വരത്തന്‍മാരായ അവരെ തുരത്താനും ക്ഷേത്രം വീണ്ടെടുക്കാനുമുള്ള തദ്ദേശീയരുടെ ഒരു വിപ്ലവമായും 'കാവ് തീണ്ടലിനെ' കണക്കാക്കുന്നതില്‍ അപാകതയില്ല.
അഹിംസയാണല്ലോ ബുദ്ധമതത്തിന്റെ അടിസ്ഥാനപ്രമാണം. അത് കൊണ്ടാവാം കോഴിയെ അറുക്കലും മൃഗബലിയുമെല്ലാം കാവുതീണ്ടലിന്റെ ഭാഗമായത്. കൂടാതെ സംഘകാലത്തിനും മുന്‍പ് ജീവിച്ച, ബുദ്ധമതാനുയായിയാ മഹാനായ അശോകന്‍ [304-232 BC] സ്ഥാപിച്ച ശിലാഫലകങ്ങളില്‍ കൊടുങ്ങല്ലുരും ബുദ്ധിസവുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്.
കൂടുതല്‍ വായനക്ക്:
http://mallar.wordpress.com/2008/07/15/buddhism-and-jainism-in-kerala/
http://www.keralahistory.ac.in/keralaarchitecture.htm

ranji August 16, 2010 at 9:38 PM  
This comment has been removed by the author.
ranji August 16, 2010 at 9:39 PM  
This comment has been removed by the author.
സലീം ഇ.പി. August 17, 2010 at 1:01 AM  

Dear,
Great work ! First time reading about barani pattu in this deep.
I want to see this great city of centuries past civilization and cradle of all great world religions, in my next vacation!
Congrats.

മഞ്ഞുമനുഷ്യന്‍ August 17, 2010 at 10:35 AM  

ആചാരങ്ങള്‍ ഒക്കെ നല്ലത് തന്നെ. പക്ഷെ പഴമയുടെയും, സംസ്കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും പേര് പറഞ്ഞു നടത്തുന്ന കാടന്‍ കീഴ്‌വഴക്കങ്ങള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

viddiman August 17, 2010 at 10:36 AM  

Ranjan.. nannayitund..
kure paniyeduthu alle...

ranji August 17, 2010 at 11:18 AM  

thank u salim, v.d.manoj.
@ മഞ്ഞു മനുഷ്യന്‍,
'പഴമയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലുള്ള കാടത്തം' എന്നതിനേക്കാള്‍ ഒരു നാടിന്റെയും ജനതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ സ്വത്വം, സ്വത്ത്..ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു കാലത്ത് കേരളത്തില്‍ ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രാമുഖ്യമുള്ള സാംസ്കാരികഉത്സവമായിരുന്നു കൊടുങ്ങല്ലൂര്‍ ഭരണി. [ref: വില്യം ലോഗന്റെ മലബാര്‍ മാന്വല്‍]
വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമെന്നതും തീര്‍ച്ചയാണ്. ഉദാഹരണത്തിന് ഇവിടെ 'കോഴിക്കല്ല് മൂടല്‍' ചടങ്ങില്‍ കോഴിയെ അറുക്കുന്നതിന്റെ ഒരു പ്രതീകാത്മക അവതരണം മാത്രമേ ഇന്ന് നടക്കുന്നുള്ളൂ..അതുപോലെ കാവുതീണ്ടല്‍ സമയത്ത് ജീവനുള്ള കോഴികളെയാണ് 'ക്ഷേത്രം അശുദ്ധമാക്കുന്നതിനു' മതില്‍ക്കെട്ടിനകത്തെക്ക് എറിയുന്നത്. ആദ്യകാലത്ത് നടന്നിരുന്ന 'മൃഗബലി' ഇന്ന് ഇവിടെ തുടരുന്നില്ല.
പോസ്റ്റില്‍ ഇങ്ങനെ പരാമര്‍ശങ്ങള്‍ വന്നു പോയതില്‍ ഖേദമുണ്ട്.

Sandeep August 17, 2010 at 7:14 PM  

Dear Ranji,

"ആര്യ-ദ്രാവിഡ സങ്കലനം കേരളത്തില്‍ സാധ്യമാകാതെയിരുന്നത്"

My friend, Are you still clinging on to AIT as a historical fact?


Even the hard core commie historians are singing a different tune now.

Regards
Sandeep

ബിലാത്തിപട്ടണം / BILATTHIPATTANAM. August 17, 2010 at 9:14 PM  

രൺജി നന്നായിട്ടുണ്ട് കേട്ടൊ കൊടുങ്ങല്ലൂർ പുരാണം....

ബുദ്ധസന്യാസിമാരെ അമ്പലം കീഴട്ക്കി ഓടിച്ചുവിടുവാൻ സഹായിച്ച കീഴാളർക്ക് തമ്പുരാക്കന്മാർ ,
അവർക്ക് കൊല്ലത്തിൽ ഒരു ദിവസം ആ അമ്പലപ്രവേശനത്തിന് അനുവാദം കൊടുത്തു /മീനമാസത്തിലെ ഭരണി നാൾ !

ഒപ്പം ബാല്യത്തിലുള്ളവരെയടക്കം അന്നവിടെ കൊണ്ടുവന്ന് ,മുതിർന്നവർ അവർക്ക് ഭക്തിയോടൊപ്പം ആടിയും,പാടിയും,കുമ്മിയടിച്ചും കാട്ടി കൊടുക്കുന്ന,പണ്ടുമുതൽ ആചരിച്ചു വന്ന ഒരു സെക്സ് എജുക്കേഷൻ കൂടിയായിരുന്നെത്രെ ഈ ഭരണിപ്പാട്ടും ആയതിന്റെ താളങ്ങളൂം ..കേട്ടൊ ഭായ്

ranji August 18, 2010 at 5:46 PM  

Dear Sandeep,
please do clarify what exactly you want to mention about arya-dravidian races.

Aryan -(Vedic Brahmanic & Vaishnava Brahmanic), considered as invaders, They remained both a tribe (Brahmanic) and religion (Vedic religion) at the same time. Used sanskrit as vedic language. Later they too got submerged in the diverse deity sea of India, but kept and still keeping their identity through surviving Vedic literature.
Dravidian - They had identity both as a tribe and religion at the same time with own literature and worldview. dravidian languages include south indian languages. Now they too got submerged diverse deity sea of India.
[quote from 'Surviving Harappan Civilization' by PC Kashyap].
according to this ref., i made my statements in the article. afterwards these 2 races/religions got merged and dissolved in various religions such as jainism and buddism and later converted in to hinduism.
if you have different theory about the topic, please do quote here.

ബിലാത്തി, കൊള്ളാം കൊള്ളാം. :-)

MANIKANDAN [ മണികണ്ഠൻ ] August 20, 2010 at 12:39 AM  

പുതിയ അറിവുകൾ നൽകുന്ന ലേഖനം. നല്ല ഉദ്യമം. ആശംസകൾ

Sandeep August 21, 2010 at 6:24 PM  

@Ranji

"Aryan -(Vedic Brahmanic & Vaishnava Brahmanic), considered as invaders, They ........Dravidian - They had identity both as a tribe and religion at .......diverse deity sea of India.
[quote from 'Surviving Harappan Civilization' by PC Kashyap]."
"if you have different theory about the topic, please do quote here"

I don't have a different theory.
What I mentioned was the mischeivous and controversial AIT(Aryan Invasion Theory)has gone into "disrepute".
Even the ealier advocates of this theory have begun to float another "theory" which is called "Aryan Migration Theory" or AMT. They are also beginning to accept that there were no "white" "aryans" nor "black" dravidians" and more importantly there were no external "invasions".

JAYAN September 29, 2010 at 11:09 AM  

Dear Ranji,

Congratulation for your Kodungalloor blog. Excellent! You have done a very good job by explaining about Kodungalloor temple with photos.

Regards
Jayan Adoor

വീ കെ October 9, 2010 at 12:54 AM  

കൊടുങ്ങല്ലൂർ ഭരണിയെ പറ്റിയുള്ള ഈ ലേഖനം വളരെ നന്നായി. പലതും ആദ്യമായിട്ട് കേൾക്കുകയായിരുന്നു...

ആശംസകൾ...

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox