കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗവരദന്‍, മൌനത്തിനപ്പുറത്തേക്ക് ... എന്നീ പുസ്തകങ്ങള്‍ orders@nbpublication.com എന്ന മെയില്‍ ഐ ഡി യില്‍ ഇന്ത്യയിലെ നിങ്ങളുടെ വിലാസം അയച്ചു തന്നാല്‍ പുസ്തകം VPP ആയി അയക്കുന്നതായിരിക്കും. (VPP ചാര്‍ജ് പുറമേ )

.

ഹിമാലയ യാത്ര - PART 2

സജി ബഹറിന്‍
ഹിമാലയ യാത്ര - PART 1 ഇവിടെ വായിക്കാം
കൃത്യം 10.45 ന് തന്നെ ബസ്സ് ഡല്‍ഹി അന്തര്‍ സംസ്ഥാന ബസ്സ് ഡിപ്പോയില്‍ നിന്നും (ISBT)പുറപ്പെട്ടു.
രാവിലെ 5 മണിക്ക് ഡഹ്‌റാഡൂണില്‍ എത്തുമെന്ന് കണ്ടക്ട്രര്‍ അറിയിച്ചു. ആ റൂട്ടില്‍ ഓടുന്ന സര്‍ക്കാര്‍ ബസ്സുകള്‍ എ.സി.യും പുഷ് ബാക്ക് സീറ്റും ഉള്ള ലക്ഷ്വറി കോച്ചുകളാണ്. പുറത്തു നല്ല തണുപ്പ് ആയിരുന്നെങ്കിലും ബസ്സിനകത്തു സുഖമുള്ള ചെറുചൂട് തങ്ങി നിന്നു. ഡഹ്‌റാഡൂണില്‍ വണ്ടിയെത്തുന്ന സമയം സാബുവിനെ ഫോണ്‍ വിളിച്ചു അറിയിച്ചു. ഡഹ്‌റാഡൂണില്‍ താമസിക്കുന്ന ചെമ്മണ്ണാര്‍ സ്വദേശി സാബുവും, ഋഷികേശില്‍ താമസിക്കുന്ന വെള്ളത്തൂവല്‍കാരന്‍ ബെന്നിയും ആണ് തുടര്‍ന്നുള്ള യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

ബസ്സ് പട്ടണത്തിനു വെളിയില്‍ എത്തി അതിവേഗതയില്‍ ഓടുവാന്‍ തുടങ്ങി.ബസ്സു നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. സീറ്റുകള്‍ നിവര്‍ത്തിയിട്ട് ഇട്ട്,യാത്രക്കാരെല്ലാം ഉറക്കത്തിലേക്കു പ്രവേശിച്ചു തുടങ്ങി.എല്ലാവരും കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറമെ ഷാളും പുതച്ചിട്ടുണ്ട്.

രാത്രിയില്‍ സുഖകരമായ ഉറക്കമായിരുന്നു. യാത്രാ മദ്ധ്യേ, ഒരു കൊച്ചു ഗ്രാമത്തില്‍ കാപ്പി കുടിക്കുവാന്‍ ബസ്സ് നിര്‍ത്തി. യാത്രക്കാരില്‍ പലരും ഉറക്കത്തില്‍ തന്നെ . ഞങ്ങള്‍ മൂവരും പുറത്ത് ഇറങ്ങി കാപ്പി കുടിച്ചു. നല്ല വൃത്തിയുള്ള കട.കടയ്ക്കകത്ത് അര്‍ദ്ധരാത്രിയിലും നല്ല തിരക്ക്. ചിലര്‍ ഷാള്‍ പുതച്ചു വെളിയില്‍ കൂനിക്കുടിയിരിക്കുന്നു. പുറത്തു തണുപ്പു നന്നായി കൂടിയിട്ടുണ്ട്.തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ കരുതിയിരുന്നു.

“സമയത്തു തന്നെ ബസ്സ് എത്തുമല്ലോ അല്ലേ?” ജയ്സണ്‍ ഡ്രൈവറുമായി കുശലാന്വേഷണം നടത്തി.

ബസ്സ് ലേറ്റ് അല്ലെന്നും സമയത്തു തന്നെ എത്തുമെന്നും ഉറപ്പു ലഭിച്ച ഞങ്ങള്‍ ബസ്സില്‍ കയറി വീണ്ടും ഉറക്കം ആരംഭിച്ചു.

ബസ്സിറങ്ങി, ഫോണ്‍ വിളിച്ച് 5 മിനിറ്റിനകം തന്നെ സാബു കാറുമായി എത്തി. വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന സ്നേഹിതന്റെ രൂപം കണ്ടു ഞങ്ങള്‍ ആദ്യം ഒന്നു ഞെട്ടി, പിന്നെ പൊട്ടിച്ചിരിച്ചു. കനത്ത താടി നീട്ടി, രോമത്തൊപ്പി വച്ച ഒരു “ആബാന ജാഗു”. (കോളേജില്‍ പഠിച്ചിരുന്ന കാലത്തു സാബുവിന്റെ ഒരു പ്രയോഗമായിരുന്നു അത്.)


സാബു (ഡഹ്‌റാഡൂണ്‍)


ഞങ്ങള്‍ക്കായി റൂം ബുക് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി.ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ റിസപ്ഷനിസ്റ്റുമായി സാബു എന്തോ കശപിശ നടത്തുന്നതു കേട്ടു. അപ്രതിക്ഷിതമായി ഒരു കല്യാണ പാര്‍ട്ടി വന്നപ്പോള്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്തിരുന്ന മുറി അവര്‍ക്കു കൊടുത്തുവത്രേ.

സാബുവിന്റെ രൂപവും ശബ്ദവും കേട്ടു ഭയന്നിട്ടാവണം, റിസപ്ഷനിസ്റ്റ് മാനേജരെ വിളിക്കുകയും ഉടന്‍ തന്നെ മറ്റൊരു മുറി ഞങ്ങള്‍ക്കു തരപ്പെടുത്തി തരികയും ചെയ്തു.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. ഞങ്ങള്‍ ബസ്സില്‍ ഇരുന്നു നന്നായി ഉറങ്ങിയതിനാല്‍ ക്ഷീണമൊന്നും ഇല്ലെന്നും, രാവിലെ തന്നെ യാത്രകള്‍ ആരംഭിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്നു സാബു പ്രിന്റ് ചെയ്ത പ്രോഗ്രാം ചാര്‍ട്ടു എടുത്തുതന്നു.

പ്രോഗ്രാം ചാര്‍ട്ട് കണ്ട് ഞങ്ങള്‍ തികച്ചും നിരാശരായി. ഡഹ്‌റാഡൂണിനോട് ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ധനോള്‍ട്ടി, മസൂറി, ടെഹ്‌രി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്.ആ ചാര്‍ട്ടില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്പോലെയുള്ള ഏക സ്ഥലം കുരുക്ഷേത്ര യുദ്ധഭൂമി മാത്രമായിരുന്നു.
“പുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങളും, നദീതീരങ്ങളുമാണ് ഞങ്ങള്‍ക്കു സന്ദര്‍ശിക്കേണ്ടത്“. ശാന്തമായി ഞാന്‍ ആഗമനോദേശ്യം വിശദീകരിച്ചു. “ഒരു ദിവസം ഹിമാലയം കയറുകയും ചെയ്യണം.“

“ഇങ്ങനെയൊരു ഉദ്ദേശ്യം നിങ്ങള്‍ക്കു ഉണ്ടാവുമെന്നു ഞാന്‍ വിചാരിച്ചിരുന്നിതേയില്ല “ സാബു നിസ്സഹായനായി.
കടുത്ത കമ്യൂണി‍സ്റ്റായ ബ്രഷ്നേവും,യാഥാസ്ഥിക കത്തോലിക്കനായ ജയ്സണും,പിന്നെ ഞാനും കൂടിയുള്ള ഒരു സന്ദര്‍ശനത്തില്‍ പുണ്യ പുരാതന നഗരങ്ങള്‍ ഉള്‍പ്പെടുമെന്നു കരുതാത്താത്തതില്‍ അല്‍ഭുതം തോന്നിയില്ല.
അല്പ സമയം ആലോചിച്ചിട്ടു തുടര്‍ന്നു:

“അങ്ങിനെയെങ്കില്‍ ഇന്ന് ഒരു ദിവസം നിങ്ങള്‍ ഇവിടെ അടുത്തുള്ള ദ്രോണാചാര്യര്‍ ധ്യാനിച്ചിരുന്ന ടപ്കേശ്വര്‍ ഗുഹയിലും , സ്വയഭൂവായ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലും പിന്നെ സമയം കിട്ടുന്നു വെങ്കില്‍ മസൂറിയിലും സന്ദര്‍ശിക്കൂക”

“എന്തായാലും മസ്സൂറി ഒഴിവാക്കെണ്ടതില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്തു ഉഷ്ണമാസങ്ങളില്‍, ഡല്‍ഹിയിനിന്നും, മറ്റു ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും സായ്പ്പന്മാര്‍ സുഖവാസത്തിനായി വന്നു താമസിച്ചിരുന്ന സ്ഥലമായിരുന്നു‍ മസ്സൂറി. സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാശ്ചാത്യ മാതൃകയിലുള്ള ചെറു ഹിമാലന്‍ പട്ടണത്തില്‍ വര്‍ഷത്തില്‍ എല്ലാ കാലത്തും തണുപ്പ് തങ്ങി നില്‍ക്കും. ശൈത്യകാലമായ ഡിസംബറില്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ അതി മനോഹരങ്ങളായ കാഴ്ചയാണ്. മലഞ്ചെരുവിലെ പാതയോരത്ത് പച്ചിരുമ്പില്‍ പണികഴിപ്പിച്ചിരിക്കുന്ന കൈവരികളും ഇടക്കിടക്കു കാണുന്ന ഇരിപ്പിടങ്ങളും മറ്റെങ്ങും കാണാന്‍ കഴിയില്ല. എല്ലാ ബോളിവുഡ് താരങ്ങള്‍ക്കും ഇവിടെ സ്വന്തമായി വീടുകള്‍ ഉണ്ട്. നടപ്പാതകളും കെട്ടിടങ്ങളും പാശ്ചാത്യ രീതികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മസൂറിയില്‍ എത്തിയാല്‍ ശൈത്യകാലത്തു ഏതോ യൂറോപ്യന്‍ ഗ്രാമത്തിലെത്തിയതാണന്നേ തോന്നുകയുള്ളൂ. IAS അക്കാഡമി സ്ഥിതിചെയ്യുന്നതും ഇവിടെ തന്നെയാണ് . മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തു ഒരു ചെറിയ മാര്‍ക്കെറ്റ് ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ബ്രിട്ടീഷുകാര്‍ പണിത ഒരു പടുകൂറ്റന്‍ കരിങ്കല്‍ ജല സംഭരണിയുടെ മുകളിലാണ് ആ മാര്‍കറ്റ്.ഇന്നും ഡഹ്‌റാഡൂണ്‍ പട്ടണത്തിനു വേണ്ട മുഴുവന്‍ വെള്ളവും വിതരണം ചെയ്യുന്നത് ആ ടാങ്കില്‍ നിന്നുമാണ്.




മസ്സൂറിയിലെ കരിങ്കല്‍ജല സംഭരണി

ചില മസ്സൂറി ദൃശ്യങ്ങള്‍







അവിടെ നിന്നാല്‍ ഹമാലയ പര്‍വ്വതത്തിനെ പല കൊടുമുടികളും കാണാം. സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന വെള്ളി മലകള്‍ നല്ല ഒരു കാഴ്ച തന്നെ“ സാബു വിശദീകരണം തുടര്‍ന്നു. “ഇവിടുത്തെ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ പൂജ നടക്കുകയാണ് ഇന്ന്. അതുകൊണ്ട്, എന്തായാലും ഇന്നത്തെ യാത്രയ്ക്കു ഞാന്‍ ഉണ്ടാവില്ല. പകരം രാവിലെ തന്നെ ബെന്നി വരും.”

“എവിടെയാണ് ബെന്നി താമസിക്കുന്നത്?” സ്ഥലകാല വര്‍ണ്ണനയില്‍ മുഴുകിയിരുന്ന ബ്രഷ്നേവ് ചോദിച്ചു.

“ജോളി ഗ്രാന്‍ഡില്‍.അവിടെയാണ് പുതിയ ഡഹ്‌റാഡൂണ്‍ എയര്‍പ്പോര്‍ട്ട് . ഋഷികേശിനു പോകുന്ന വഴിയിലാണ്.”

“ഇന്നത്തെ യാത്രയ്ക്ക് വാഹനം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഉദ്ദേശം ഇതായതു കൊണ്ട് ഇനി ഡഹ്റാഡൂണില്‍ തങ്ങന്നതില്‍ കാര്യമില്ല. നാളെ രാവിലെ റൂം ചെക്ക് ഔട്ട് ചെതിട്ടു ഋഷികേശിലേക്കു പോകാം.അവിടെ ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചു ഹര്‍ദ്വാറിലും പോയിട്ടു അടുത്ത ദിവസം ദേവപ്രയാഗ്, രുദ്രപ്രയാഗ് ,ജോഷിമഠ് വഴി ബദരീനാഥ് യാത്ര തുടരാം. നാളെ സന്ധ്യക്ക് ഹരിദ്വാറില്‍ ആരതിയുണ്ട്. അതും കണ്ടതിനു ശേഷം പിന്നീടുള്ള യാത്രകള്‍ അവിടെ നിന്നും തീരുമാനിക്കാം”
അത്രയും കേട്ടതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. ശരീരം തണുത്തു വെറുങ്ങലിക്കുന്നുവെങ്കിലും, ഈ സ്ഥലങ്ങളുടെ പേരുകള്‍ ഒരു പുത്തന്‍ ഉണര്‍വ്വു പ്രദാനം ചെയ്തു.
ഡഹ്‌റാഡൂണ്‍ പട്ടണത്തില്‍ നിന്നും 12 കി മി. ദൂരത്തിലാണ് ടപ്കേശ്വര്‍ ഗുഹ.
അനേകന്‍ പടികള്‍ ഇറങ്ങി താഴേ കൊച്ചു നദീ തീരത്ത് കാണുന്ന ‍ ഗുഹയില്‍ പാണ്ഡവ ഗുരുവായിരുന്ന ദ്രോണാചാര്യരും പുത്രനായ അശ്വത്ഥാമാവും ധ്യാനിച്ചിട്ടുണ്ടത്രെ! അശ്വത്ഥാമാവില്‍ ശിവന്‍ പ്രസാദിച്ച അന്നു മുതല്‍ ഈ ഗുഹയില്‍ നിന്നും പാല്‍ ഒഴുകുവാന്‍ തുടങ്ങി.പിന്നീട് ക്ഷീരപ്രവാഹം നിലച്ചെങ്കിലും വിശ്വാസികള്‍ പുണ്യസ്ഥലമായി കരുതുന്നു. ദ്രോണാചാര്യരുടെ ഒരു വലിയ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.


ദ്രോണാചാര്യരുടെപ്രതിമയ്ക്കു മുമ്പില്‍

മഹാഭാരത കഥയില്‍ പൂര്‍ണ്ണമായി നല്ലവരോ, പൂര്‍ണ്ണമായി ദുഷ്ടന്മാരോ ആയി ആരേയും കാണാന്‍ കഴിയില്ലെന്നാണല്ലോ പണ്ഡിതമതം!എന്തുകൊണ്ടോ, ദ്രോണാചാര്യരോളം ആകര്‍ഷിച്ച മറ്റൊരു മഹാഭാരത കഥപാത്രവും ഇല്ല. എന്നാല്‍ അതേസമയം,യുദ്ധ ഭൂമിയില്‍ തുട തകര്‍ന്നു മരണം കാത്തു കിടന്ന ദുര്യോധനന്റെ പക്കല്‍നിന്നും എടുത്ത ശപഥം പാലിക്കുവാന്‍, പാണ്ഡവ പുത്രന്മാരെയെല്ലാം ഉറക്കത്തില്‍ നിഗ്രഹിച്ചതും, അതും പോരാഞ്ഞ് ഉത്തരയുടെ ഉദരത്തിലെ കുഞ്ഞിനെ പോലും കൊല്ലുവാന്‍ ബ്രഹ്മാസ്ത്രമയച്ച ദ്രോണ പുത്രനായ അശ്വത്ഥാമാവോളം വെറുക്കപ്പെട്ടവനും മഹാഭാരത കഥയില്‍ ഇല്ലെന്നു പറയാം. ആ കുഞ്ഞു കൂടി മരിച്ചാല്‍ പാണ്ഡവ കുലം തന്നെ അന്യം നിന്നു പോകുമായിരുന്നു. ഇന്നും മരിക്കാത്ത അശ്വത്ഥാമാവിനെക്കുറിച്ചുള്ള ഓര്‍മ്മ ഒട്ടും സുഖദായകമല്ലായിരുന്നു.

സ്വഭാവം കൊണ്ട് വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന അച്ഛന്റേയും മകന്റേയും ചരിത്രം ഉറങ്ങിക്കിടക്കുന്ന പാറയ്ക്കുള്ളിലെ ഗുഹയില്‍ ചെറിയ ഒരു ക്ഷേ ത്രം തന്നെ പണിതിരിക്കുന്നു.
എന്തൊക്കെയോ പൂജകള്‍ നടക്കുന്നതിന്റെ ഇടയില്‍ ഞങ്ങള്‍ ഫോട്ടൊ എടുക്കുന്നതിനുള്ള അനുവാദം ചോദിച്ചു. ജടവളര്‍ത്തി ഉഗ്രഭാവത്തോടെ ഇരുന്ന യോഗീസമനായ പൂജാരി നീരസത്തോടെ ചോദിച്ചു,

“മൂര്‍ത്തി കാ ഫോട്ടോ ലേലോ, ഹമരാ ക്യോം ?”

അദ്ദേഹം ഞങ്ങള്‍ എടുത്ത ഫോട്ടൊയ്ക്കൊന്നിനും മുഖം തന്നില്ല. ഞങ്ങള്‍ ചിത്രങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതു അദ്ദേഹം കണ്ടെങ്കിലും ഒന്നും പിന്നീട് പറഞ്ഞില്ല






ഗുഹാ ക്ഷേത്രത്തില്‍ നിന്നും പുറത്തു കടന്ന ഞങ്ങള്‍ സുഖവാസ കേന്ദ്രമായ മസൂറിയിലേക്കു തിരിച്ചു. ഏകദേശം 35 കി. മി. കൊണ്ട്,6600 അടി ഉയരത്തിലേക്കു കയറണം.
വളരെ അപകട പിടിച്ച വഴിയിലൂടെ വളവുകള്‍ തിരിക്കുമ്പോല്‍, ബ്രഷ്നേവ് പലപ്പോഴും ഡ്രൈവറെ ശകാരിക്കുന്നുണ്ടായിരുന്നു. വല്ലാര്‍പാടംകാരന്റെ ‘കടാപ്പുറം’ ഭാഷ ചിലപ്പോല്‍ ഞങ്ങള്‍ക്കു പോലും മനസിലാകാറില്ല, അപ്പോഴാ, പാവം ഗഡ്‌വാള്‍ ഗ്രാമീണനായ ഡ്രൈവര്‍!
എങ്കിലും ചീത്തപറയുന്നതിനു ഭാഷ പ്രശ്നം,അല്ലല്ലോ!


ബ്രെഷ്നേവ്


കാര്യം പിടികിട്ടിയ ഡ്രൈവര്‍ വേഗത കുറച്ചു.ഒരോ വളവു തിരിയുമ്പോഴും അങ്ങു താഴെ ഡഹരൂണ്‍ പട്ടണവും ചുറ്റുമുള്ള പച്ച പുതച്ച സമതലങ്ങളും മനോഹരമായ കാഴ്ചകള്‍ ആയിരിന്നു. മലചെരുവുകളില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ദേവതാരു വൃക്ഷങ്ങള്‍. മരം കോച്ചുന്ന തണുപ്പില്‍ ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലേക്കുള്ള യാത്ര ഏതു വിനോദ സഞ്ചാരിയേയും മനം കുളിര്‍പ്പിക്കുന്തായിരുന്നു. ഒരു വശത്തു ഗംഗാ നദിയും, മറുവശത്തു യമുനാ നദിയും മറ്റൊരു അതിരു ഹിമാലയവും ആയി നില്‍ക്കുന്ന ഗഡ്‌വാള്‍ ജില്ലയുടെ തലസ്ഥനനഗരി, ഉത്തരേന്ത്യയില്‍ കണ്ട് ഏറ്റവും വൃത്തിയുള്ള പട്ടണമായിരുന്നു.
“അതാ അവിടെയാണ് ലോക പ്രശസ്തമായ ഡൂണ്‍ സ്കൂള്‍ “
താഴേക്കു കൈ ചൂണ്ടി ബെന്നി വിശദീകരിച്ചു. “രാജീവു ഗാന്ധി മുതല്‍ നിരവധി ദേശീയ നേതാക്കന്മാരും പട്ടാള മേധാവികളും, രാഷ്ട്രീയ പ്രമുഖരും പഠിച്ചിരുന്ന ലോകത്തിലെ ഉന്നത നിലവാരമുള്ള സ്ക്കൂള്‍‍ ആണത്.”
IAS അക്കാഡമിയും മറ്റു ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി രാത്രിയ്ക്കു മുന്‍പ് ഞങ്ങള്‍ മലയിറങ്ങി.
സ്വയഭൂവായ ശിവലിംഗപ്രതിഷ്ഠയുള്ള ഗുഹയായിരുന്നു അടുത്തസ്ഥലം. അതിന്റെ സമീപത്ത് ഒരു മണ്‍പോതിനുള്ളില്‍ ഒരു യോഗീസമനായ മനുഷ്യന്‍ തനിച്ചിരിക്കുന്നത് ഞങ്ങളില്‍ കൌതുകമുണത്തി.

സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍,പുറത്ത് വലിയ ആള്‍ക്കൂട്ടം കണ്ടു. തലേദിവസം ഞങ്ങളുടെ ഹോട്ടല്‍ മുറി അപഹരിച്ച കല്യാണ ടീമിന്റെ വിവാഹചടങ്ങാണ്.
തികച്ചും ഗ്രമീണ രീതിയിലുള്ള വിവാഹ ചടങ്ങ് ഞങ്ങളില്‍ കൌതുകമുണര്‍ത്തി. പ്രൌഡയായ സ്ത്രീകളും ,പുരുഷന്മാരും വധൂവരന്മാരുടെ ചുറ്റും നൃത്തം വയ്ക്കുന്നു.കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, മെക്കപ്പ് ചെയ്ത് ചുണ്ടു ചുവപ്പിച്ചു, അമിതമായി ആഭരണങ്ങള്‍ അണിഞ്ഞു നൃത്തം വയ്ക്കുന്ന സ്ത്രീകള്‍ പഴയ കാല ഹിന്ദി സിനിമകളെ ഓര്‍മ്മിപ്പിച്ചു.രണ്ടു സെറ്റു ബാന്‍ഡ് മേളക്കാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തീന്റെ താളം മുറുകി. സുന്ദരിയായ വധു ഇറങ്ങി വരുന്നതുകണ്ടപ്പോള്‍ അതിശയിച്ചുപോയി,- സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു സുന്ദരപ്രതിമ !

അറ്റ്ലസ് ജുവലറിയുടെ ആ കഷണ്ടിക്കാരന്‍ അപ്പച്ചന്‍ അതു കണ്ടിരുന്നുവെങ്കില്‍, കേരളത്തിലെ എല്ലാകടകളും അടച്ചു ഗഡ്‌വാള്‍ ജില്ലയില്‍ കടകള്‍ തുറന്നേനെ.

വധു ഒരു യുവസുന്ദരി ആണെങ്കിലും വരന്‍ മദ്ധ്യ വയസ്സു കഴിഞ്ഞിരിക്കൂന്നു അല്ലേ?” ബ്രഷ്നേവ് എന്റെ ചെവിയില്‍ രഹസ്യമായിപ്പറഞ്ഞു ചിരിച്ചു.

“മിക്ക സുന്ദരികളുടെയും കഥ അവസ്സാനം ഇതു തന്നെ!” എന്റെ തത്വജ്ഞാനം വിളമ്പി.

“അതിന്റെ കാരണമെന്താണന്നറിയാമോ?“ ബ്രഷ്

“പഠിക്കുന്ന കാലത്ത് നമ്മേപ്പോലുള്ളവരുടെ ഹൃദയം പുറങ്കാലുകൊണ്ടു തട്ടി തെറിപ്പിക്കുന്നതിനുള്ള ശിക്ഷയാ, ശിഷ്ടകാലം ഏതെങ്കിലും കോജ്ഞാണന്മാരുടെ കൂടെയുള്ള ജീവിതം!” സുധാകരന്റെ ഭാഷയില്‍ ബ്രാഷ്നേവ്പറഞ്ഞു നിര്‍ത്തി.
അപ്പറഞ്ഞത് കളിയോ കാര്യമോ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

എങ്കിലും ‍‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ചാരം മൂടിക്കിടന്ന പല ഓര്‍മ്മകളും, ആ കുളിരുള്ള രാത്രിയില്‍ , ഞങ്ങളെ തേടിയെത്തി‍ .

“അരച,നിന്നോര്‍മ്മയിലൊരശ്രു കണമുണ്ടോ
അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ
കഥയിലൊരു നാള്‍ നിന്റെ യൌവ്വനശ്രീയായ്
കുടീകൊണ്ട ദേവിയാം വൈദേഹിയുണ്ടോ”

മധുരമായി കവിത ആലപിക്കുന്ന ബ്രഷ് , കലാലയ ജീവിതത്തില്‍ഞങ്ങളെ ഏറ്റവും രസിപ്പിച്ച മധുസൂദനന്‍ നായരുടെ കവിത അന്നു രാത്രി അവന്‍ ഒരിക്കല്‍ക്കൂടി പാടി.

കുറച്ചു ഫോട്ടോ എടുക്കുവാനനുവാദം ലഭിക്കുന്നതിനു,വരന്റെ അമ്മാവനെ ഞങ്ങള്‍ സമീപിച്ചു. ഭാരതത്തിന്റെ തേക്കേയറ്റത്തു നിന്നും വരുന്ന ഞങ്ങളെ ഈ വിവാഹ ചടങ്ങു ആകര്‍ഷിച്ചു എന്നു പറഞ്ഞപ്പോള്‍ ‘ചാച്ച‘ വളരെ സന്തോഷത്തോടെ അനുവാദം തന്നു.അവിടെയുണ്ടായിരുന്ന എല്ലാവരേയും വകഞ്ഞു മാറ്റി ഞങ്ങള്‍ ഫോട്ടോ എടുപ്പ് ആരംഭിച്ചു.കണ്ടാല്‍ ആ ദേശക്കാരല്ല എന്നു ഒറ്റ നോട്ടത്തില്‍ ഞങ്ങളെ തിരിച്ചറിയാമായിരുന്നു, എങ്കിലും ആരും ഒന്നും ഞങ്ങളോടു ചോദിച്ചില്ല. അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു മാത്രം ഞങ്ങളുടെ ‘വിളയാടല്‍‘ അത്ര രസിച്ചില്ല!

വിവാഹ ദൃശ്യങ്ങള്‍.






“ഈ ഗ്രാമീണര്‍ വളരെ സാധുക്കളും നല്ല്ലവരുമാണ്” പിന്നീട് ബെന്നി വിശദീകരിച്ചു തന്നു.


ഗഡ്‌വാളി ഗ്രാമീണനോടൊപ്പം

ഫോട്ടോ സെഷന്‍ കഴിഞ്ഞു റൂമിലെത്തിയപ്പോഴേക്കും അര്‍ദ്ധരാത്രിയായി.എങ്കിലും റെസ്ടോറന്റ് അടച്ചിരുന്നില്ല. നന്നായി വിശക്കുന്നുണ്ടായിരുന്നു. കഴിക്കുവാന്‍ “ആലു പൊറോട്ട” മാത്രമേയുള്ളൂ എന്ന് റൂം ബോയി അറിയിച്ചു.ഉരുളക്കിഴങ്ങ് പുഴുങ്ങി കട്ടിയുള്ള ചപ്പാത്തിയ്ക്കകത്തു വച്ച് ചുട്ട് എടുക്കുന്ന ഉത്തരേന്ത്യന്‍ ഭക്ഷണമാണ് ആലു പൊറോട്ട. അന്നു രാത്രി തുടങ്ങി യാത്രാവസാനം ഡല്‍ഹിയില്‍ എത്തുന്നതു വരെ മൂന്നു നേരവും ആലു പൊറോട്ട തന്നെ കഴിക്കേണ്ടി വരുമെന്നു അപ്പോള്‍ ഞങ്ങള്‍ അറിഞ്ഞില്ല.

അത്താഴം കഴിഞ്ഞപ്പോഴേക്കും സാബുവും ഹോട്ടലില്‍ എത്തി അടുത്ത ദിവസത്തെ യാത്രയുടെ ഹൃസ്വ വിശദീകരണം നടത്തി.
രാവിലെ 6 മണിക്ക് ഗംഗാതീരത്തെ പുണ്യ നഗരമായ ഋഷികേശ്. പകല്‍ മുഴുവന്‍ രാമ ലക്ഷ്മണന്മാരുടെ ക്ഷേത്രങ്ങളും, ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന കൂറ്റന്‍ തൂക്കുപാലങ്ങളും , 10 കി.മി. ഗംഗയില്‍ റാഫ്റ്റിങും. പിന്നെ, വൈകുന്നേരം ആരതിയുടെ സമത്ത് എത്താവുന്ന തരത്തില്‍ ഹരിദ്വാറിലേക്ക്...
രാവിലെ കാണാമെന്നു പറഞ്ഞു സാബു യാത്രയായപ്പോഴേക്കും അടുത്ത ദിവസത്തേ യാത്ര സ്വപ്നം കണ്ടു കൊണ്ട് ഞങ്ങള്‍ കട്ടിയുള്ള രജായിക്കടിയിലെക്കു കയറിക്കഴിഞ്ഞിരുന്നു.

(തുടരും.)


Share/Bookmark

31 comments:

നട്ടപിരാന്തന്‍ December 19, 2009 4:02 PM  

രണ്ടാമത്തെ പോസ്റ്റ് വായിക്കുന്നതിലും എനിക്ക് താല്പര്യം ആ ബ്രഷ്നേവ് എന്ന വിദ്വാന്റെ തിരുസ്വരൂപം ഒന്നു കാണുക എന്നതായിരുന്നു. പക്ഷെ ചിത്രം ചെറുതാക്കി, എന്റെ സന്തോഷവും ചെറുതാക്കി. എന്തായാലും ആ പഴയ കാമുകന്റെ ഹൃദയം ഇപ്പോഴും തരളിതമാവുന്നുണ്ടല്ലേ ഓരോ കാഴ്ചകള്‍ കാണുമ്പോള്‍

സജി December 19, 2009 4:20 PM  

നട്ടൂസ്,
ആ പടത്തില്‍ ക്ലിക്കൂ..
വലുതായി കാണാം.
ഇനിയും ധാരാളം പടങ്ങള്‍ വരുന്നു.

നിരക്ഷരന്‍ December 19, 2009 4:57 PM  

യാത്രയെപ്പറ്റി ഞാനെന്ത് പറയാന്‍ ! അസൂയ ഉണ്ടെങ്കിലും തുറന്ന് പറയില്ല എന്നതാണ് എന്റെയൊരു രീതി. സ്വന്തം ബ്ലോഗ് ഡിലീറ്റ് ചെയ്ത് വേണമെങ്കില്‍ വികാരം പ്രകടിപ്പിക്കാം. അതു പോരേ അച്ചായാ ?

“പഠിക്കുന്ന കാലത്ത് നമ്മേപ്പോലുള്ളവരുടെ ഹൃദയം പുറങ്കാലുകൊണ്ടു തട്ടി തെറിപ്പിക്കുന്നതിനുള്ള ശിക്ഷയാ, ശിഷ്ടകാലം ഏതെങ്കിലും കോജ്ഞാണന്മാരുടെ കൂടെയുള്ള ജീവിതം!” സുധാകരന്റെ ഭാഷയില്‍ ബ്രാഷ്നേവ്പറഞ്ഞു നിര്‍ത്തി.

സുധാകരന്റെ ഭാഷയിലായാലും അപ്പറഞ്ഞതിന് ഒരു സല്യൂട്ട് എന്റെ വക ബ്രഷ്‌നേവിന് .

അപ്പു December 19, 2009 7:45 PM  

സജിച്ചായോ, കൊടുകൈ. അതീവ സുന്ദരമായ വിവരണം. നിരക്ഷരനു കുശുമ്പുവന്നതിൽ അതിശയമൊന്നുമില്ല. വളരെ നന്നായിട്ടുണ്ട്. ചിത്രങ്ങൾ അല്പം കൂടി വലുപ്പത്തിൽ കാണാൻ ആഗ്രഹിച്ചു. ഈ പത്രത്തിന്റെ ടെക്നിക്കൽ ആൾകാരെ ഒന്നു അറിയിക്കട്ടെ.

ബിന്ദു കെ പി December 19, 2009 8:38 PM  

നല്ല വിവരണം...ശരിക്കും ആസ്വദിച്ചു...

മസൂറിയിലെ ആ ദേവദാരുവൃക്ഷങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിച്ചുതരാഞ്ഞതിൽ ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു :)

അനിൽ@ബ്ലൊഗ് December 19, 2009 8:57 PM  

അച്ചായാ,
കിടിലന്‍ !!

ഓ.ടോ
ഇത്തവണ നാട്ടില്‍ വരുമ്പോള്‍ ടൂറിന് എന്നെയും വിളിക്കാമെന്ന് പറഞ്ഞിരുന്നു, അതു മറന്നല്ലെ?
:)

ഹരീഷ് തൊടുപുഴ December 19, 2009 9:04 PM  

അച്ചായാ..............

കൊതിയാകുന്നല്ലോ അച്ചായാ...
ഒരു പ്രാവശ്യം കൂടി നമുക്കൊന്നു പോയാലോ..


പിന്നേ..
ഞാന്‍ പറഞ്ഞു തന്നതൊക്കെ മറന്നു അല്ലേ..ടിപ്സേ ടിപ്സ്..

ഉപാസന || Upasana December 19, 2009 9:33 PM  

oru naaL njaanum...

aagrahangngaL chiraku virikkunnu.
:-)
Upasana

സുനിൽ കൃഷ്ണൻ(Sunil Krishnan) December 19, 2009 11:46 PM  

അച്ചാ‍യാ,

ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ....ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവിടെ ചെന്ന പ്രതീതി..പോരാത്തതിനു ത്രസിപ്പിക്കുന്ന വിവരണവും...ബാക്കി വായിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു..വിശദീകരണങ്ങള്‍ അല്പം കൂടി ആവാം.ഫോട്ടോകള്‍ വലുതാകണം

നന്ദി ആശംസകള്‍...

ഓ.ടോ:കടുത്ത കമ്യൂണി‍സ്റ്റായ ബ്രഷ്നേവും,യാഥാസ്ഥിക കത്തോലിക്കനായ ജയ്സണും,പിന്നെ ഞാനും കൂടിയുള്ള ഒരു സന്ദര്‍ശനത്തില്> പുണ്യ പുരാതന നഗരങ്ങള്‍ ഉള്‍പ്പെടുമെന്നു കരുതാത്താത്തതില്‍ അല്‍ഭുതം തോന്നിയില്ല.


മറ്റു രണ്ടു പേര്‍ക്കും “നാമവിശേഷണം” കൊടുത്തു...ഈ “ഞാന്‍” മാത്രം എന്താ ജനുസ്?

പാവപ്പെട്ടവന്‍ December 20, 2009 4:25 AM  

യാത്രയുടെ സുഖകരമായ തണുപ്പ് ഇത് വായിക്കുമ്പോള്‍ നന്നായി അനുഭവപ്പെടുന്നുണ്ട് . മനസില്‍ ആഗ്രഹിച്ച ഒരു യാത്രയാണ് സജി ഇവിടെ എഴുതിയിരിക്കുന്നത് .മറ്റുള്ള ബ്ലോഗ്ഗേഴ്സിനോടു അടുത്ത ജൂലൈ കഴിഞ്ഞു ഇതുപോലെ ഒരു യാത്രക്ക് തയ്യാറുള്ളവര്‍ അറിയിക്കുവാന്‍ താല്പര്യപെടുന്നു . സജി അച്ചായന്അഭിവാദ്യങ്ങള്‍

കണ്ണനുണ്ണി December 20, 2009 8:09 AM  

ഒരു നാള്‍ ഞാനും സജി അച്ചായനെ പോലെ പോവും എവിടെ ഒക്കെ...
എന്നാ അടിപൊളി വിവരണം ആ അച്ചായ....സത്യം...

പിന്നെ പരമാവധി ചിത്രങ്ങള്‍ കൂടെ കൊടുക്കുവാന്‍ ശ്രമിക്കനെട്ടോ

പാര്‍ത്ഥന്‍ December 20, 2009 9:44 AM  

ഹൃദ്യമായ വിവരണം.
കൈലാസയാത്ര എന്റെയും ഒരു സ്വപ്നമാണ്.
നടക്കുമോ എന്നറിയില്ല.

ഞാന്‍ ഇരിങ്ങല്‍ December 20, 2009 11:18 AM  

പ്രതീക്ഷിച്ചതു പോലെ യാത്രാവിവരണം നന്നാവുന്നുണ്ട്.
ദ്രോണരുടെയും മഹാഭാരതകഥകളും പോലെ ഐതീഹ്യ സമാന സ്ഥലങ്ങളെ പ്രതിപാദിക്കുമ്പോള്‍ കുറേക്കൂടി ചുറ്റുപാടുകളില്‍ എങ്ങിനെ അത് എത്തിച്ചേര്‍ന്നു എന്നതിനെ കുറിച്ചു കൂടി വിവരിച്ചാല്‍ ഒന്നുകൂടി നന്നാവും എന്ന് തോന്നുന്നു. (എന്ത് വായിച്ചാലും എന്തെങ്കിലും പറയാനുള്ള ഒരു ത്വര യാണ് ഇത്തരം കമന്‍റുകള്‍ക്ക് പിന്നില്‍!!)

വളരെ നന്നാവുന്നു. ഇപ്പോഴൊന്നും ഈ വിവരണം തീരല്ലേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

സജി December 20, 2009 12:35 PM  

പാവപ്പെട്ടന്‍ മുന്‍പോട്ടു വച്ച ആശയം നല്ലതാണെന്നു തോന്നുന്നല്ലോ!

മക്കളുടെ സ്ക്കൂള്‍ അവധിയും ഓണവും പ്രമാണിച്ചു നാട്ടില്‍ പോകുന്നവര്‍ക്കും, നാട്ടില്‍ ഉള്ളവര്‍ക്കും ചേര്‍ന്നു ഒരു യാത്ര സംഘടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍, അതൊരു നല്ല ഒരു യാത്രാനുഭവം നല്‍കുമെന്നതില്‍ സംശയമില്ല.

വിനോദയാത്രയ്ക്കു, യൂറോപ്പും, സിങ്കപ്പൂരുംതിരഞ്ഞെടുക്കുന്നവര്‍,നഷ്ടമാ‍ക്കുന്നത് നമ്മുടെ നാടിന്റെ സൌന്ദര്യവും, വൈധ്യക്കാഴ്ചകളുമാണ്.

ഒരു പരിമിതിയുള്ളത്, ഋഷികേശും,ഹരിദ്വാറും വരെയുള്ള യാത്രയില്‍, കുടുംബവും ആകാം. പക്ഷേ, തുടര്‍ന്നു മുപോട്ടുള്ള യാത്ര അപകടം നിറഞ്ഞതും,അതികഠിനമായ തണുപ്പും ഉള്ളതാണ് ആ‍ണ്. (നമ്മുടെ യാത്രാ വിവരണം അവിടം വരെയെത്തിയിട്ടില്ല)

അല്പം സാഹസിക യാത്രയ്ക്കു താല്പര്യമില്ലാത്തവര്‍ക്കൂ പ്രയാസമായിരിക്കും.

എന്തായാലും താല്പര്യമുള്ളവര്‍ ഉറക്കെ ചിന്തിക്കുക.ഒറ്റ നിര്‍ദ്ദേശം,അവസാനം രണ്ടു പേര്‍ മാത്രമായി ചുരുങ്ങിയാലും പോകും എന്നു നിശ്ചയ ദാര്‍ഡ്യമുള്ളവര്‍ മാത്രം ഒരുമ്പെടുക- മൂന്നാമനായി ഞാനുമുണ്ടാവും!

ഹരീഷേ, ഫോട്ടോയെടുക്കാന്‍ പറഞ്ഞുതന്ന ടിപ്സെല്ലാം, മറന്നു പോയി.അപ്പൂവിന്റെ ഫോട്ടോ ക്ലാസ് ഒന്നുവായിച്ഛു പഠിക്കാന്‍ കുറഞ്ഞതു രണ്ടു വര്‍ഷം ലീവെടുത്തിരുന്നു പഠിക്കേണ്ടി വരും!കുരങ്ങു മത്തങ്ങ ചുമക്കുന്ന പോലെ ഡി-90യുമായി,ഞാനും!

നിരക്ഷരന്‍ സാര്‍, അവിവേകം കാണിക്കല്ലേ, ആ യാത്രാ ബ്ലോഗുകളൊക്കെ ഞങ്ങള്‍ക്കു വേണം!

സുനില്‍ കൃഷ്ണന്‍- ഞാന്‍ ആരാ ? ആ..?
വായിച്ച എല്ലാവര്‍ക്കും നന്ദി.


.

Typist | എഴുത്തുകാരി December 20, 2009 12:59 PM  

ഹിമാലയം കണ്ടിട്ടു കൊതിയാവുന്നു. ദേവതാരു എന്നു കേക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പക്ഷേ ഇതുവരെ അതെന്താണെന്നു കണ്ടിട്ടില്ല. അതിന്റെ ഒരു ഫോട്ടോ ഇടുമോ, പ്ലീസ്.

സജി December 20, 2009 1:49 PM  

അടുത്ത പോസ്റ്റില്‍ തീര്‍ച്ചയായും ഇടാം എഴുത്തുകാരി ചേച്ചി!

ഇനി കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം!

നന്ദി.

രഞ്ജിത് വിശ്വം I ranji December 20, 2009 2:15 PM  

സംഭവം ഗംഭീരമായിട്ടുണ്ട്. നേരത്തെ വായിച്ചുവെങ്കിലും കമന്റാന്‍ സാധിച്ചത് ഇപ്പോഴാണ്. തുടരട്ടെ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

yesseed December 20, 2009 3:00 PM  

interesting one ,when next part

വാഴക്കോടന്‍ ‍// vazhakodan December 20, 2009 6:06 PM  

അച്ചായോ കലക്കീട്ടാ!
സൂപ്പറയിണ്ട് ട്ട ഗെഡീ.
പാവപ്പെട്ടവന്‍ ഇനി ഹിമാലയം കേറാത്ത കൊഴപ്പേ ഉള്ളൂ! ഇതൊക്കെ വായിച്ചാമതി :) ജൂലായ് കഴിഞ്ഞ് ഒരു മീറ്റ് നാട്ടില്‍ നടത്താന്‍ നേര്‍ച്ചയുള്ളതാ :) പറഞ്ഞേക്കാം !:)

sabu December 20, 2009 10:19 PM  

priya saji ninakku nannai parayuvan mathramalla nannai ezhuthanum ariyam asamsakal

sabu December 20, 2009 10:21 PM  

priya saji ninakku nannai parayuvan mathramalla nannai ezhuthanum ariyam asamsakal

പൊറാടത്ത് December 21, 2009 12:11 AM  

നിർത്താതെ നിർത്താതെ പറയൂ അച്ചായോ.. എന്നാലല്ലേ താളം വരൂ...

ഇതിങ്ങനെ വലിച്ച് നീട്ടാനാണ് ഭാവമെങ്കിൽ, സത്യമായിട്ടും ഇവുടുന്ന് ഒരു കൊട്ട‌‌‌--ഏഷൻ അങ്ങാട് വരും. പറഞ്ഞേക്കാം..

lakshmy December 21, 2009 4:37 AM  

അപ്പോൾ “ഗോർബച്ചേവ് അച്ചായൻ” രംഗപ്രവേശം ചെയ്തിരിക്കുന്നു!! സന്തോഷം:))

യാത്രാവിവരണം മനോഹരമാകുന്നു [സജി] അച്ചായാ. ചിത്രങ്ങളും വിശേഷങ്ങളുമായി ശേഷം ഭാഗങ്ങളും പോന്നോട്ടേ :)

പാവപ്പെട്ടവന്‍ December 21, 2009 4:58 PM  

വാഴേ താന്‍ വരുന്നോടോ.....? മീറ്റ്‌ കഴിഞ്ഞു ഇത്തിരി നാരങ്ങ വെള്ളവും കുടിച്ചങ്ങു യാത്രയാകാം. ഈ സജി അച്ചായന്‍ പറഞ്ഞതൊക്കെ സത്യമാണോന്നു അറിയണ്ടേ.
ഏവര്‍ക്കും സ്വാഗതം chalakodan@gmail.com

കുഞ്ഞൻ December 22, 2009 12:11 PM  

സജിച്ചായാ..

യാത്രവിവരണം വായിക്കുമ്പോൾ, സുഹൃത് വലയത്തിന്റെ ഊഷ്മളതയാണ് എനിക്ക് കൂടുതൽ ഫീൽ ചെയ്യുന്നത്. ചിത്രങ്ങളോടുകൂടിയ വിവരണം പോസ്റ്റിന്റെ മനോഹാരിത കൂട്ടുകയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്...

ഈ യാത്രയിലൂടെ നടക്കുമ്പോൾ ഒരുപക്ഷെ സജിച്ചായൻ പ്രകൃതിരമണീയതേക്കാൾ കൂടുതൽ ആസ്വദിച്ചത് സുഹൃത് സംഗമത്തിന്റെ കൂടിച്ചേരലായിരിക്കുമല്ലെ..

പണ്ട് കാശി ഹിമാലയം പോയാൽ അയാൾ സന്യാസിയായി, അല്ലെങ്കിൽ ടി കക്ഷിയെ മിനിമം സ്വാമിയെന്നെങ്കിലും വിളിക്കും ഹജ്ജ് കർമ്മത്തിനുപോയവരെ ഹാജിയാരെന്ന് വിളിക്കുന്നപോലെ(ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത സ്ത്രീവർഗ്ഗത്തെ എന്തു വിശേഷണമാണ് നൽകുന്നത്..?) ആയതിനാൽ ഇനിമുതൽ സ്വാമി സജിയാനന്ദ തിരുവടി എന്നായിരിക്കുമൊ ഇനിമുതൽ അറിയപ്പെടുന്നത്..? എങ്ങിനെയായാലും നിങ്ങൾ പുണ്യം ചെയ്തിട്ടുണ്ട് ഹിമാലയ സാനുക്കളിൽ പോയതുകൊണ്ടുമാത്രമല്ല ഈ വലയങ്ങൾ(സൌഹൃദ)എന്നും നിലനിർത്തുന്നതുകൊണ്ട്..!

ചാണക്യന്‍ December 22, 2009 10:48 PM  

മനോഹരമായ വിവരണം..തുടരൂ..ആകാംക്ഷയോടെ കാത്തിരിക്കുന്നു...

വീ കെ December 23, 2009 2:00 AM  

അച്ചായാ...
സത്യമായിട്ടും അസൂയയുണ്ട്..!!
വേറൊന്നും പറയുന്നില്ല..

ആശംസകൾ..

മാണിക്യം December 24, 2009 5:58 PM  

സത്യമായും കൊതിവരുന്നു,ഒപ്പം ലേശം കുശുമ്പും, (എന്നാലും ഇത്ര മനോഹരമായി യാത്രാവിവരണം എഴുതുമെന്ന് കണ്ടാല്‍ തോന്നില്ല!.)
നേരില്‍ കാണാന്‍ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യം!
ഈ യാത്രക്ക് ഇപ്പോള്‍ സജിയോടൊപ്പം ഞാനുമുണ്ട്.

"വധു ഒരു യുവസുന്ദരി ആണെങ്കിലും
വരന്‍ മദ്ധ്യ വയസ്സു കഴിഞ്ഞിരിക്കൂന്നു ..”
ബ്രഷ്നേവ് പറഞ്ഞതു നേരുതന്നെ!

ആലു പൊറോട്ട ഭക്ഷിച്ചാല്‍ തണുപ്പില്‍ വിശക്കില്ല
നല്ല സ്വാദല്ലേ?

സര്‍വ്വനന്മകളും ആശംസിക്കുന്നു

സുനിൽ പണിക്കർ December 24, 2009 11:22 PM  

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സംഗതി ജോറാകുന്നു അച്ചായാ..

ഏ.ആര്‍. നജീം December 25, 2009 11:43 PM  

യാത്ര തുടങ്ങിയത് വളരെ ഫ്രീ ആയ ഒരു മൂഡില്‍ ആയിരുന്നെങ്കിലും പിന്നെ ആവശ്യമായ ഗൗരവം യാത്രയില്‍ കൈവന്നു...

വെറും ഒരു ഹിമാലയന്‍ യാത്രയെക്കാലുപരി ആവശ്യം വേണ്ട ചരിത്ര പഠനം ഒക്കെ നടത്തിയിട്ടാണ് അച്ചായന്റെ യാത്ര എന്നുള്ളത് കൂടുതല്‍ സന്തോഷമുണ്ടാക്കുന്നു...

അപ്പോ ഇനി യാത്ര തുടരട്ടെ

അഭി May 26, 2010 3:48 PM  

എനിക്ക് വളരെ അധികം ഇഷ്ടപെട്ട സ്ഥലങ്ങളില്‍ ഒന്നാണിത് ...........എന്നെങ്കിലും പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ................

ആശംസകള്‍

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox